| Friday, 7th July 2023, 8:17 pm

ഏകീകൃത സിവില്‍കോഡും കോണ്‍ഗ്രസുകാരുടെ അവസരവാദവും

കെ.ടി. കുഞ്ഞിക്കണ്ണന്‍

തീവ്രഹിന്ദുത്വ അജണ്ടയില്‍ നിന്നാണ് മോദി സര്‍ക്കാര്‍ ഏകീകൃത സിവില്‍കോഡ് അടിച്ചേല്‍പ്പിക്കാനുള്ള നീക്കം നടത്തുന്നത്. ആ തിരിച്ചറിവില്‍ നിന്നാണ് സി.പി.ഐ.എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പാര്‍ട്ടികള്‍ ഏകീകൃത സിവില്‍കോഡിനെതിരായി ശക്തമായ നിലപാട് സ്വീകരിച്ചത്. എന്നാല്‍ ചില കോണ്‍ഗ്രസ് നേതാക്കളും നവനാസ്തികരും സംഘികളും അവരുടെ മറുപുറം കളിക്കുന്ന മൗദൂദിസ്റ്റുകളും ഏകീകൃത സിവില്‍കോഡിനെ എതിര്‍ക്കാന്‍ സി.പി.ഐ.എമ്മിന് ധാര്‍മികമായി അവകാശമില്ലെന്ന പ്രചാരണവുമായി രംഗത്തിറങ്ങിയിട്ടുണ്ട്.

കോണ്‍ഗ്രസുകാരുടെ പ്രശ്നം അവരുടെ ദേശീയനേതൃത്വത്തിന് ഏകീകൃത സിവില്‍കോഡ് വിഷയത്തില്‍ ഒരു ഏകീകൃത നിലപാട് എടുക്കാന്‍ കഴിയുന്നില്ല എന്നതാണ്. മാത്രമല്ല ഹിമാചല്‍ മന്ത്രിസഭയിലെ അംഗമായ കോണ്‍ഗ്രസ് നേതാവ് വിക്രമാദിത്യസിങ്ങിനെ പോലുള്ള പലരും ബി.ജെ.പിയുടെ ഏകീകൃത സിവില്‍കോഡിനെ സ്വാഗതം ചെയ്ത് പ്രസ്താവന ഇറക്കിയിട്ടുമുണ്ട്.

രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യഘടനയെ തകര്‍ക്കുന്ന ആര്‍.എസ്.എസ് അജണ്ടക്കെതിരായി രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ നിലപാടുകള്‍ സ്വീകരിക്കാന്‍ പലപ്പോഴും കോണ്‍ഗ്രസ് മടിച്ചുനില്‍ക്കുന്നതാണ് കഴിഞ്ഞ ഒമ്പത് വര്‍ഷമായി നാം കണ്ടുകൊണ്ടിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക് ചെയ്യുക

എന്‍.ഐ.എ, യു.എ.പി.എ നിയമഭേദഗതി, മുത്തലാഖ് നിരോധന നിയമം, 370ാം വകുപ്പ് എടുത്തുകളയല്‍ ഈ പ്രശ്നങ്ങളിലെല്ലാം പ്രതിപക്ഷപാര്‍ട്ടികളെ യോജിപ്പിച്ച് രാജ്യസഭയില്‍ നിയമഭേദഗതികളെ പരാജയപ്പെടുത്താനുള്ള ഒരു മുന്‍കൈയും കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

370ാം വകുപ്പ് എടുത്തുകളയുന്ന നീക്കത്തോട് തത്വത്തില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നാണല്ലോ രാജ്യസഭയില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ തന്നെ വ്യക്തമാക്കിയത്. അതായത് 370ാം വകുപ്പ് റദ്ദാക്കുന്നതിനോട് വിയോജിപ്പില്ലായെന്നും അത് പാര്‍ലമെന്റില്‍ അവതരിപ്പിച്ച രീതിയോട് മാത്രമാണ് എതിര്‍പ്പെന്നുമാണല്ലോ കോണ്‍ഗ്രസ് പറഞ്ഞത്.

370ാം വകുപ്പ് റദ്ദ് ചെയ്യുന്ന പ്രമേയം വോട്ടിനിടമെന്ന ആവശ്യം ഇടതുപക്ഷം ഉയര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസ് അതിനെ അനുകൂലിക്കാന്‍ തയ്യാറായില്ല. രാഷ്ട്രപതിയുടെ വിജ്ഞാപനം അംഗീകരിക്കണമെന്ന പ്രമേയം വോട്ടെടുപ്പില്ലാതെ പാസ്സാക്കണമെന്ന അഭിപ്രായമായിരുന്നല്ലോ കോണ്‍ഗ്രസിനും. ആ ഒരു സാഹചര്യത്തിലാണല്ലോ രാജ്യസഭാ അധ്യക്ഷന്‍ വോട്ടെടുപ്പിനുള്ള ഇടതുപക്ഷ ആവശ്യം പരിഗണിക്കാന്‍ വിസമ്മതിച്ചത്.

ഏകീകൃത സിവില്‍കോഡിന്റെ കാര്യത്തിലും കോണ്‍ഗ്രസ് നേതൃത്വം ഒളിച്ചോടുകയാണെന്നാണ് ഇതുവരെയുള്ള സംഭവഗതികള്‍ കാണിക്കുന്നത്. നേരത്തെ രാജ്യസഭയില്‍ സ്വകാര്യബില്ലായി ഏകീകൃത സിവില്‍കോഡ് വന്നപ്പോഴും ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിനെത്തുടര്‍ന്ന് മാത്രമാണ് രാജ്യസഭയില്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗങ്ങളുടെ ഭാഗത്തുനിന്ന് ഔപചാരികമായ പ്രതികരണമുണ്ടായത്. എന്നുമാത്രമല്ല ഏകീകൃത സിവില്‍കോഡിന്റെ കാര്യത്തില്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ കാണിക്കുന്ന ഉദാസീനമായ നിലപാടിനെ മുസ്‌ലിം ലീഗ് എം.പി പി.വി.അബ്ദുള്‍ വഹാബ് പരസ്യമായി തന്നെ വിമര്‍ശിച്ചിരുന്നുവല്ലോ. തങ്ങളുടെ നിലപാടില്ലായ്മയും അവസരവാദ സമീപനവും മറച്ചുവെക്കാനാണ് ഏകീകൃത സിവില്‍കോഡ് വിഷയത്തില്‍ സി.പി.ഐ.എമ്മിനെതിരായി കോണ്‍ഗ്രസ് നേതൃത്വവും അവരോട് രാഷ്ട്രീയബാന്ധവം പങ്കിടുന്ന മൗദൂദിസ്റ്റുകളും ആക്ഷേപങ്ങള്‍ അഴിച്ചുവിടുന്നത്.

ഇ.എം.എസ് ശരീഅത്ത് വിവാദത്തിന്റെ കാലത്ത് ഏകീകൃത സിവില്‍കോഡിനുവേണ്ടി ആവശ്യപ്പെട്ടിരുന്നു എന്നൊക്കെയുള്ള വസ്തുതാടിസ്ഥാനമില്ലാത്ത നുണകള്‍ തള്ളുകയാണ് മൗദൂദിസ്റ്റ് ഗ്രൂപ്പുകളും അവരുടെ സ്വാധീനത്തില്‍പ്പെട്ടവരും. എന്നാല്‍ എന്താണ് വസ്തുത ഇ.എം.എസോ സി.പി.ഐ.എമ്മോ ഒരിക്കലും ഏകീകൃത സിവില്‍കോഡ് ഇന്ത്യയുടെ സാഹചര്യത്തില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. 1985 ജൂലായ് 12ാം തീയതിയിലെ ദേശാഭിമാനിയില്‍ ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിക്കൊണ്ട് ഇ.എം.എസ് എഴുതുകയും ചെയ്തു.

ഭൂരിപക്ഷ ഹൈന്ദവതയില്‍ ഇന്ത്യയുടെ ബഹുസ്വരതയെയും സാംസ്‌കാരിക വൈവിധ്യങ്ങളെയും വിലയിപ്പിച്ചെടുക്കാനുള്ള സംഘപരിവാര്‍ അജണ്ടയില്‍ നിന്നുള്ള ഏക സിവില്‍കോഡ് വാദത്തെ 1956 മുതല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ശക്തമായിതന്നെ പ്രതിരോധിച്ചുപോന്നിട്ടുണ്ട്. മാത്രമല്ല സാമൂഹ്യസാംസ്‌കാരിക വിഭാഗങ്ങളുടെ എതിര്‍പ്പിനെ അടിച്ചമര്‍ത്തിക്കൊണ്ട് വ്യക്തിനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ പാടില്ലായെന്നതാണ് സി.പി.ഐ.എമ്മിന്റെ പ്രഖ്യാപിത നിലപാട്.

വിവിധ സമൂഹങ്ങളിലെ വ്യക്തിനിയമങ്ങളില്‍ നിലനില്‍ക്കുന്ന ലിംഗപരമായ വിവേചനങ്ങള്‍ പരിഹരിക്കാനാവശ്യമായ പരിഷ്‌കാരങ്ങള്‍ക്ക് അതാത് സമൂഹങ്ങളില്‍ നിന്നുതന്നെ ഉണര്‍വുകളുണ്ടാവുകയാണ് വേണ്ടത്. അതിനവരെ സജ്ജരാക്കുകയാണ് വേണ്ടത്. അല്ലാതെ എക്സിക്യുട്ടീവ് ഉത്തരവിലൂടെ സിവില്‍കോഡ് അടിച്ചേല്‍പ്പിക്കുന്ന നിലപാടുകളോട് ജനാധിപത്യശക്തികള്‍ക്ക് ഒരിക്കലും യോജിക്കാനാവില്ല.

ഇന്ത്യ എന്നത് ജവഹര്‍ലാല്‍ നെഹ്റു നിര്‍വചിച്ചതുപോലെ നാനാത്വത്തിലെ ഏകത്വമാണ്. ആറോളം നരവംശവിഭാഗങ്ങളും 55 ഗോത്രവിഭാഗങ്ങളും ആറ് മതങ്ങളും ആയിരക്കണക്കിന് ജാതികളും ഉപജാതികളും നിലനില്‍ക്കുന്ന സമൂഹമാണ് ഇന്ത്യയുടേത്. മുസ്‌ലിം, ക്രിസ്ത്യന്‍ മതങ്ങളെയൊഴിച്ച് ബുദ്ധ, ജൈന, സിഖ് മതങ്ങളെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 ഹിന്ദുമതത്തിന്റെ ഭാഗമായിട്ടാണ് വ്യവസ്ഥചെയ്തിരിക്കുന്നത്.

ഇന്ത്യയിലിപ്പോള്‍ 7 വ്യക്തിനിയമങ്ങളാണ് നിലവിലുള്ളത്.

1. ഹിന്ദു വ്യക്തിനിയമം

2. ഹിന്ദു, ബുദ്ധ, ജൈന, സിഖ് വിഭാഗങ്ങളുടെ നാട്ടാചാര നിയമങ്ങള്‍

3. ഹിന്ദുക്കളുടെ ഗോത്രനിയമങ്ങള്‍

4. ക്രിസ്ത്യന്‍ വ്യക്തിനിയമം

5. പാഴ്‌സി വ്യക്തിനിയമം

6. ജൂത വ്യക്തിനിയമം

7. മുസ്‌ലിം വ്യക്തിനിയമം എന്നിവയാണ്.  ഇവയെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയില്‍ വ്യക്തികളുടെ വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, രക്ഷാകര്‍തൃത്വം, ദത്തെടുക്കല്‍, ഒസ്യത്ത് എന്നിവ നിര്‍ണയിക്കുന്നത്.

ഹിന്ദുവ്യക്തിനിയമത്തിന് പുറത്ത് ഹിന്ദുക്കള്‍ക്ക് ബാധകമായ നാലോളം വ്യക്തിനിയമങ്ങള്‍ വേറെയുമുണ്ട്.

1. 1955ലെ ഹിന്ദു വിവാഹ നിയമം

2. 1956ലെ ഹിന്ദു പിന്തുടര്‍ച്ചാ നിയമം

3. 1955ലെ ഹിന്ദു ദത്തെടുക്കല്‍ നിയമം, പരിപാലന നിയമം

4. 1956 ലെ ഹിന്ദു രക്ഷാകര്‍തൃത്വ നിയമം.

യഥാര്‍ത്ഥത്തില്‍ ഈ യാഥാര്‍ത്ഥ്യങ്ങളെയെല്ലാം അജ്ഞതയില്‍ നിര്‍ത്തിക്കൊണ്ടാണ് ഹിന്ദുത്വവാദികള്‍ ഏകീകൃത സിവില്‍കോഡിനുവേണ്ടിയുള്ള വിചിത്രവാദങ്ങളുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് എടുത്തുകളഞ്ഞതുപോലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുള്ള 371ാം വകുപ്പും എടുത്തുകളയാനുള്ള ആസൂത്രിത നീക്കങ്ങളിലാണ് കേന്ദ്രസര്‍ക്കാര്‍. അതിനായുള്ള ബാള്‍ക്കണൈസേഷന്‍ (ഒരു പ്രദേശത്തെ പരസ്പര ശത്രുതയോടുകൂടിയ ചെറുരാജ്യങ്ങളായി വിഭജിക്കുക) നീക്കങ്ങളാണ് മണിപ്പൂരില്‍ ഹിന്ദുത്വവാദികള്‍ ആരംഭിച്ചിരിക്കുന്ന വംശീയ കലാപങ്ങളെന്നും തിരിച്ചറിയേണ്ടതുണ്ട്.

ഭരണഘടന നല്‍കുന്ന സംവരണാവകാശങ്ങളെയും മതഭാഷാ ന്യൂനപക്ഷാവകാശങ്ങളെയും പട്ടികപ്രദേശങ്ങളെയും പ്രത്യേകപദവി പ്രദേശങ്ങളെയും കുടിയേറ്റവിഭാഗങ്ങളുടെ സംരക്ഷണത്തെയും ഇല്ലാതാക്കാനുള്ള നീക്കങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ഹൈന്ദവദേശീയതയുടെയും ബഹുസ്വരതയെ നിഷേധിക്കുന്ന ഏകനിയമ സിദ്ധാന്തങ്ങളുടെയും പ്രയോഗവത്ക്കരണമാണ് ആര്‍.എസ്.എസ് തങ്ങളുടെ കേന്ദ്രസര്‍ക്കാരിനെ ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്നത്.

ഭരണഘടനയുടെ നിര്‍ദേശകതത്വങ്ങളില്‍ ഒന്നുമാത്രമാണ് അനുച്ഛേദം 144. ഭരണഘടനയില്‍ 136 മുതല്‍ 151 വരെയുള്ള 16 വകുപ്പുകള്‍ നിര്‍ദേശകതത്വങ്ങളായി മുന്നോട്ടുവെച്ചിട്ടുണ്ട്. രാഷ്ട്രത്തിന്റെ സാമ്പത്തികവും സാമൂഹികവും നിയമപരവും വിദ്യാഭ്യാസപരവും സാര്‍വദേശീയവുമായ പ്രശ്നങ്ങളെ സമാശ്ലേഷിച്ചുകൊണ്ടുള്ള നിരവധി വിഷയങ്ങളെ ഉള്‍ക്കൊള്ളുന്നതാണ് ഈ നിര്‍ദേശകതത്വങ്ങള്‍.

14 വയസിനുകീഴെയുള്ള എല്ലാവരെയും സ്‌കൂളുകളിലെത്തിക്കാനും സ്ത്രീപുരുഷ വ്യത്യാസമില്ലാതെ തുല്യജോലിക്ക് തുല്യവേതനം ഉറപ്പാക്കാനും പൊതുനന്മയ്ക്കായി ജനസഞ്ചയത്തിന്റെ ഭൗതികവിഭവങ്ങള്‍ ശരിയായി വിതരണം ചെയ്യാനും എല്ലാ പൗരന്മാര്‍ക്കും ആവശ്യമായ ഉപജീവനമാര്‍ഗങ്ങള്‍ ലഭ്യമാക്കാനും നിര്‍ദ്ദേശകതത്വങ്ങള്‍ വ്യവസ്ഥചെയ്യുന്നു.

പൊതുദ്രോഹത്തിന് ഇടയാക്കുന്ന രീതിയില്‍ സ്വത്ത് വ്യക്തികളില്‍ കേന്ദ്രീകരിക്കുന്നത് തടയണമെന്ന് നിര്‍ദ്ദേശകതത്വങ്ങളില്‍ വ്യവസ്ഥയുണ്ട്. സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷം കഴിഞ്ഞിട്ടും നിര്‍ദേശകതത്വങ്ങളിലെ ഇക്കാര്യങ്ങളൊന്നും നടപ്പിലാക്കാന്‍ ഒരു നീക്കവും നടത്താത്തവരാണ് ഏകീകൃത സിവില്‍കോഡ് നടപ്പാക്കാനുള്ള ഭരണഘടനാ ബാധ്യതയെക്കുറിച്ച് വാചകമടിക്കുന്നത്. രാജ്യത്ത് ഒരു മിനിമം കൂലി വ്യവസ്ഥപോലും ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

മോദി ഭരണത്തിനുകീഴില്‍ ലോകത്തിലെ ഏറ്റവും നിരക്ഷരരും ദരിദ്രരുമുള്ള രാജ്യമായി മാറുകയാണ് ഇന്ത്യ. വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമാകുന്നതും ഭരണഘടനയുടെ നിര്‍ദേശകതത്വങ്ങള്‍ അനുശാസിക്കുന്ന രീതിയില്‍ ജനങ്ങള്‍ക്ക് ജീവനോപാധികള്‍ ഉറപ്പുവരുത്താനും അവശ്യസാധനങ്ങള്‍ എത്തിക്കാനും ഒരു നടപടിയും സ്വീകരിക്കാത്തവരാണ് ഏക സിവില്‍കോഡിനെക്കുറിച്ച് പര്‍വതപ്രസംഗം നടത്തുന്നത്.

സ്ത്രീ പുരുഷ വിവേചനങ്ങള്‍ അവസാനിപ്പിക്കുകയെന്നത് ആര്‍.എസ്.എസിന്റെ രാഷ്ട്രീയ അജണ്ടയല്ലെന്നും കൃത്യമായ വര്‍ഗീയധ്രുവീകരണം ലക്ഷ്യമിട്ടാണ് അവര്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കം നടത്തുന്നതെന്നും തിരിച്ചറിയേണ്ടതുണ്ട്.

Content Highlight: KT Kunjikkannan about Uniform Civil Code and Congress

കെ.ടി. കുഞ്ഞിക്കണ്ണന്‍

സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍

We use cookies to give you the best possible experience. Learn more