| Wednesday, 25th May 2022, 11:04 am

ദിലീപിനൊപ്പം നിന്നത് കോണ്‍ഗ്രസ്; എം.എം. മണി പറഞ്ഞത് അടര്‍ത്തിയെടുത്ത് പ്രചരിപ്പിച്ചു: കെ.ടി. കുഞ്ഞിക്കണ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാറും ഇടതുപക്ഷമുന്നണിയും അതിജീവിതക്കൊപ്പമാണെന്ന് സി.പി.ഐ.എം നേതാവ് കെ.ടി. കുഞ്ഞിക്കണ്ണന്‍. അതിജീവിതക്ക് നീതി ലഭ്യമാക്കുക എന്ന സര്‍ക്കാറിന്റെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള ഇടപെടലാണ് ദിലീപ് അറസ്റ്റിലാകാനുള്‍പ്പെടെയുള്ള അവസ്ഥ സൃഷ്ടിച്ചതെന്നും കുഞ്ഞിക്കണ്ണന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

‘ആരാണ് ദിലീപിന്റെ ഉറ്റവരും കൂട്ടാളികളുമെന്ന് എല്ലാവര്‍ക്കുമറിയാം.
ആലുവയിലെ കോണ്‍ഗ്രസ് എം.എല്‍.എ അന്‍വര്‍ സാദത്ത് ദിലീപിന്റെ അടുത്തയാളാണെന്ന കാര്യം വി.ഡി. സതീശനും വി.ടി. ബാലരാമന്മാര്‍ക്കുമറിയാത്തതാണോ. അന്‍വര്‍ സാദത്ത് ദിലീപിന്റെ ബിനാമി ആണെന്ന് വരെ പറയപ്പെടുന്നു.

വി.ഡി. സതീശന് തന്നെ ദിലീപുമായുള്ള ബന്ധത്തിന്റെ സംസാരിക്കുന്ന തെളിവുകള്‍ സോഷ്യല്‍ മീഡിയയില്‍ നാമെല്ലാം നിറയെ കണ്ടു കൊണ്ടിരിക്കുന്നതാണല്ലേ.

യു.ഡി.എഫ് ഭരിക്കുന്ന ആലുവ നഗരസഭ ഈയിടെ അതിന്റെ വാര്‍ഷികത്തിന്റെ ഉദ്ഘാടകനായി ക്ഷണിച്ചത് ദിലീപിനെയായിരുന്നുവല്ലോ. അന്ന് വേദിയില്‍ ദിലീപിനോടൊപ്പം സെല്‍ഫി എടുത്ത് നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ജെബി മേത്തറിന് രാജ്യസഭാ അംഗമായി പ്രമോഷന്‍ കൊടുക്കുകയാണല്ലോ ഉമ തോമസിന്റെ പാര്‍ടിയായ കോണ്‍ഗ്രസ് ചെയ്തത്.

ദിലീപ് ജയിലില്‍ കിടക്കുന്നിടത്തോളം കാലം താനും തറയില്‍ കിടന്നുറങ്ങുമെന്നുവരെ പറഞ്ഞ ധര്‍മജന്‍ ബോള്‍ഗാട്ടി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഇങ്ങ് കോഴിക്കോട് വന്ന് ബാലുശ്ശേരിയില്‍ കെട്ടിയാടിയതൊന്നും ആരും മറന്നു പോയിട്ടില്ല കോണ്‍ഗ്രസുകാരെ,’ കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.

തൃക്കാക്കര അജണ്ടയിലാണ് ഇനിയും സമര്‍പ്പിച്ചിട്ടില്ലാത്ത കുറ്റപത്രം കേസിനെ ദുര്‍ബലമാക്കുന്നതാണെന്നൊക്കെയുള്ള പ്രചരണങ്ങള്‍ യു.ഡി.എഫുകാരും അവരുടെ മൂടുതാങ്ങികളായ ചില മാധ്യമങ്ങളും നടത്തി കൊണ്ടിരിക്കുന്നത്.

ഇത് കാര്യവിവരമുള്ള എല്ലാവര്‍ക്കും മനസിലാവും. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ചെന്ന് മണിയാശാനെ കാണുക, ആശാന്‍ പറഞ്ഞതില്‍ നിന്ന് ചില വരികള്‍ മാത്രം അടര്‍ത്തിയെടുത്ത് പോസ്റ്റര്‍ ഇറക്കുക, അതിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് ബാലരാമന്മാര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുക.

അത് വെള്ളം കൂട്ടാതെ ഏറ്റെടുത്ത് ചിലസുഹൃത്തുക്കള്‍ ആശാന്‍ ദിലീപിനെ പ്രകീര്‍ത്തിച്ചു, അതിജീവിതയെ അപമാനിച്ചുവെന്നൊക്കെ പ്രചരണം നടത്തുക. ഏഷ്യാനെറ്റിന്റെ കുടിലതയിലും വക്രബുദ്ധിയിലും വീണുപോയവരോട് സഹതപിക്കാനേ പറ്റൂ.
ഏഷ്യാനെറ്റിന്റെ ആ വീഡിയോ കാണാനുള്ള ക്ഷമ പോലും ഇല്ലാതെ പോയല്ലോ ഷാഹിനയെ പോലുള്ള സുഹൃത്തുക്കള്‍ക്കെന്നും കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.

സര്‍ക്കാറിന്റെ നിലപാട് അതിജീവിതക്കൊപ്പമാണെന്നും ബാക്കിയെല്ലാം കോടതിയാണ് തീരുമാനിക്കേണ്ടതെന്നും ആവര്‍ത്തിച്ചു പറയുന്ന മണിയാശാന്‍ എഷ്യാനെറ്റ് അഭിമുഖത്തില്‍ ഒരിടത്തും ദിലീപിനെ ന്യായീകരിക്കുകയോ അതിജീവിതയെ ആക്ഷേപിക്കുകയോ ചെയ്യുന്നില്ലായെന്ന്
ആ വീഡിയോ സ്വയം സാക്ഷ്യപ്പെടുത്തുന്നുണ്ടെന്നും കുഞ്ഞിക്കണ്ണന്‍ കൂട്ടിച്ചേര്‍ത്തു.

യു.എസില്‍ വീണ്ടും വെടിവെപ്പ്; ടെക്‌സസിലെ പ്രൈമറി സ്‌കൂളില്‍ കുട്ടികളടക്കം 21 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

CONTENT HIGHLIGHTS:  KT Kunhikannan Congress sided with Dileep; MM. Mani’s statement was widely circulated

We use cookies to give you the best possible experience. Learn more