| Tuesday, 4th April 2023, 11:31 pm

എലത്തൂരില്‍ തീവണ്ടിക്ക് തീയിട്ടത് കേരളത്തെ കലാപഭൂമിയാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനോ? കെ.ടി. ജലീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തുരുവനന്തപുരം: മൂന്ന് പേര്‍ മരിക്കാനിടയായ എലത്തൂരിലെ തീവണ്ടി അക്രമം ഞെട്ടിപ്പിക്കുന്നതാണെന്ന് മുന്‍ മന്ത്രി കെ.ടി. ജലീല്‍. വര്‍ഗീയ ധ്രുവീകരണം നടത്തി രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നോ എലത്തൂരിലെ തീയിടല്‍ എന്ന് സംശയമുണ്ടെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.

മുസ്‌ലിം പേരുകാരനെന്ന് സംശയിക്കുന്ന ഒരാള്‍ നടത്തിയ ക്രൂരതയില്‍ പൊലിഞ്ഞത് മറ്റേതെങ്കിലും മതത്തില്‍ പെട്ടവരുടെ ജീവനായിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതിയെന്നും അദ്ദേഹം ചോദിച്ചു.

കുറ്റവാളികള്‍ ആരായാലും അവരെ വെളിച്ചത്ത് കൊണ്ടുവന്ന് പരമാവധി ശിക്ഷ കൊടുക്കണമെന്നും, കേരളത്തിന്റെ സൗഹൃദ ഭൂമികയെ തീയിട്ട് ചാമ്പലാക്കാന്‍ ശ്രമിച്ച നരാധമനെ വെറുതെ വിടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘രണ്ടാം ഗോധ്രയുണ്ടാക്കി കേരളത്തെ കലാപഭൂമിയാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനായിരുന്നോ എലത്തൂരില്‍ തീവണ്ടിക്ക് തീയിട്ടത്? മൂന്നുപേര്‍ മരിക്കാനിടയായ ദാരുണ സംഭവം ഞെട്ടിപ്പിക്കുന്നതാണ്. അധികാരത്തിന് വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്തവരുടെ കാലമാണിത്.

ഗോധ്രയില്‍ തീവണ്ടി ദുരന്തത്തിന്റെ മറപിടിച്ച് ഗുജറാത്തില്‍ അരങ്ങേറിയ വംശഹത്യ ഓര്‍ക്കാന്‍ പോലും കഴിയാത്തതാണ്. പലരെയും വിലക്കെടുത്ത് ദുരന്തങ്ങള്‍ വിതച്ച് നാട്ടിലെ ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ ധ്രുവീകരണം നടത്തി രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നോ എലത്തൂരിലെ തീയിടല്‍?

ദൈവം കേരളത്തെ രക്ഷിച്ചു എന്ന് പറയാനാണ് എനിക്കിഷ്ടം. മുസ്‌ലിം പേരുകാരനെന്ന് സംശയിക്കുന്ന ഒരാള്‍ നടത്തിയ ക്രൂരതയില്‍ പൊലിഞ്ഞത് മറ്റേതെങ്കിലും മതത്തില്‍ പെട്ടവരുടെ ജീവനായിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി?
കേരളം ഇന്ത്യയിലെ സമാധാനത്തിന്റെ തുരുത്താണ്. ആസൂത്രിതമായി ആളുകളെ വിലക്കെടുത്ത് ആ തുരുത്ത് തകര്‍ക്കാന്‍ വല്ല ഗൂഢാലോചനയും നടന്നിട്ടുണ്ടോ എന്ന കാര്യം പ്രത്യേകം പരിശോധിക്കണം.

ലഖ്‌നൗവിലെ ലുലു മാളിലെ നമസ്‌കാര വിവാദത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരും, കേരളത്തില്‍ ഒരു ക്ഷേത്രത്തിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ് ഇരുട്ടില്‍ മറഞ്ഞവരുടെ നിക്ഷിപ്ത താല്‍പര്യവും, പല ബോംബ് സ്‌ഫോടനങ്ങളുമായും ബന്ധപ്പെട്ട അസീമാനന്ദയെപ്പോലുള്ളവരുടെ കുറ്റസമ്മതങ്ങളും, ബോംബെയിലെ പ്രഗല്‍ഭനായ പോലീസ് ഓഫീസര്‍ ഹേമന്ത് കര്‍ക്കരെയുടെ വധത്തിനു പിന്നിലെ ഗൂഢാലോചനയും, അന്വേഷണ ഉദ്യോഗസ്ഥരുടെ മനസ്സിലുണ്ടാവണം.

കുറ്റവാളികള്‍ ആരായാലും അവരെ വെളിച്ചത്ത് കൊണ്ടുവന്ന് പരമാവധി ശിക്ഷ കൊടുക്കണം. കേരളത്തിന്റെ സൗഹൃദ ഭൂമികയെ തീയിട്ട് ചാമ്പലാക്കാന്‍ ശ്രമിച്ച നരാധമനെ വെറുതെ വിടരുത്. അവന്‍ ഏത് മതക്കാരനായാലും,’ കെ.ടി. ജലീല്‍ പറഞ്ഞു.

Content Highlight: KT Jaleel says Is the burning of the train in Elathur to gain political advantage by turning Kerala into a land of riots?

We use cookies to give you the best possible experience. Learn more