എന്നെ പുറത്താക്കിയത് ചോദ്യം ചെയ്തതിന്; പിരിച്ച ആവേശം വിനിയോഗത്തിലും വേണം; ലീഗ് ഫണ്ട് സമാഹരണത്തില്‍ ജലീല്‍
Kerala News
എന്നെ പുറത്താക്കിയത് ചോദ്യം ചെയ്തതിന്; പിരിച്ച ആവേശം വിനിയോഗത്തിലും വേണം; ലീഗ് ഫണ്ട് സമാഹരണത്തില്‍ ജലീല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st August 2023, 4:57 pm

മലപ്പുറം: മുസ്‌ലിം ലീഗ് ദല്‍ഹിയില്‍ ആരംഭിക്കുന്ന ദേശീയ ആസ്ഥാനത്തിന് വേണ്ടി
സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഓണ്‍ലൈന്‍ ധനസമാഹരണത്തില്‍ പ്രതികരണവുമായി കെ.ടി. ജലീല്‍ എം.എല്‍.എ. പിരിച്ച ആവേശം വിനിയോഗത്തിലും ഉണ്ടാകണമെന്ന് ഫേസ്ബുക്കിലെഴിതുയ കുറിപ്പില്‍ അദ്ദേഹം പറഞ്ഞു. കത്വ-ഉന്നാവോ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് ഇ.ഡി കേസ് അടക്കം ചൂണ്ടിക്കാണിച്ചാണ് ജലീലിന്റെ കുറിപ്പ്.

ഓണ്‍ലൈന്‍ വഴി പണം സ്വരൂപിച്ച പോലെ അതിന്റെ വിനിയോഗവും ഓണ്‍ലൈന്‍ വഴി പണം തന്നവരെ ഇതേ ആവേശത്തോടെ അറിയിക്കാന്‍ ലീഗിന് ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഗുജറാത്ത്-സുനാമി ഫണ്ടുകളുടെ വിനിയോഗത്തില്‍ സംഭവിച്ച വീഴ്ച ഖാഇദെ മില്ലത്ത് സൗധത്തിന്റെ കാര്യത്തില്‍ ഉണ്ടാവരുത്. അവ ചോദ്യം ചെയ്തതാണല്ലോ ഈയുള്ളവന്റെ പുറത്താക്കലില്‍ കലാശിച്ചത്. പിരിക്കാന്‍ കാണിച്ച ആവേശം ഫണ്ട് വിനിയോഗത്തിന്റെ കാര്യത്തിലും ലീഗ് നേതൃത്വം കാണിക്കണം,’ കെ.ടി. ജലീല്‍ പറഞ്ഞു.

മുസ്‌ലിം ലീഗ് ദല്‍ഹിയില്‍ ആരംഭിക്കുന്ന ദേശീയ ആസ്ഥാനത്തിന് വേണ്ടി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഓണ്‍ലൈന്‍ ധനസമാഹരണത്തില്‍ 26 കോടിയിലധികം രൂപ ലഭിച്ചിരുന്നു. ഒരുമാസം നീണ്ട ക്യാമ്പയിനിലൂടെയാണ് തുക സമാഹരിച്ചത്.

കെ.ടി. ജലീലിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

പിരിച്ച ആവേശം വിനിയോഗത്തിലും ഉണ്ടാകണം! ദല്‍ഹിയില്‍ ഖാഇദെമില്ലത്ത് സൗധം പണിയാന്‍ 25 കോടി ടാര്‍ഗറ്റിട്ട് 28 കോടിയായ ആവേശത്തിലാണ് മുസ്‌ലിം ലീഗ്. പിരിവുകള്‍ നടന്ന ഘട്ടങ്ങളിലെല്ലാം വിവാദങ്ങളും ലീഗിനെ തേടിയെത്തിയിട്ടുണ്ട്.

ഗുജറാത്ത് ഫണ്ട്, സുനാമി ഫണ്ട്, കത്വ- ഉന്നാവോ ഫണ്ട്. അങ്ങിനെ പലതും. ഓണ്‍ലൈന്‍വഴി തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച പോലെ നടത്തിയ വിജയാഹ്ലാദം ഫണ്ട് വിനിയോഗത്തിന്റെ കാര്യത്തിലും ലീഗ് കാണിക്കണം.

കത്വ-ഉന്നാവോ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് ഇ.ഡിയില്‍ ഒരു കേസ് പോലും നിലവിലുണ്ട്. കുന്നമംഗലം പൊലീസ് സ്റ്റേഷനിലും കുന്ദമംഗലം കോടതിയിലും കേസുകളുണ്ട്. അതില്‍ നിന്ന് മുഖം രക്ഷിക്കാന്‍ യൂത്ത്‌ലീഗ് ദേശീയ നേതാവിന്റെ രാജിക്കത്ത് ലീഗ് നേതൃത്വം വാങ്ങിയതും ആരും മറന്നു കാണില്ല.

അതിലെ രണ്ട് പ്രധാന പ്രതികള്‍ തന്നെയാണ് തെരഞ്ഞെടുപ്പ് കാലത്തെ കമന്റെറി പോലെ ഓണ്‍ലൈന്‍ പിരിവിന്റെ ഫലസൂചിക മാലോകരെ അറിയിച്ചതെന്നത് ശുഭകരമല്ല. അത്തരക്കാരെ പൈസയുടെ നാലയലത്ത് പോലും അടുപ്പിക്കാതെ നേതൃത്വം നോക്കിയാല്‍ നന്ന്. പണവും അവരും കൂടി കണ്ടാല്‍ കാന്തവും ഇരുമ്പും കണ്ടപോലെയാണ്.

ഗുജറാത്ത്-സുനാമി ഫണ്ടുകളുടെ വിനിയോഗത്തില്‍ സംഭവിച്ച വീഴ്ച ഖാഇദെ മില്ലത്ത് സൗധത്തിന്റെ കാര്യത്തില്‍ ഉണ്ടാവരുത്. അവ ചോദ്യം ചെയ്തതാണല്ലോ ഈയുള്ളവന്റെ പുറത്താക്കലില്‍ കലാശിച്ചത്. പിരിക്കാന്‍ കാണിച്ച ആവേശം ഫണ്ട് വിനിയോഗത്തിന്റെ കാര്യത്തിലും ലീഗ് നേതൃത്വം കാണിക്കണം.

ഓണ്‍ലൈന്‍ വഴി പണം സ്വരൂപിച്ച പോലെ അതിന്റെ വിനിയോഗവും ഓണ്‍ലൈന്‍ വഴി പണം തന്നവരെ ഇതേ ആവേശത്തോടെ അറിയിക്കാന്‍ ലീഗിന് ബാധ്യതയുണ്ട്.
ഒരാവേശത്തിന് കിണറ്റിലേക്ക് എടുത്തു ചാടുന്നത് പോലെയാണ് ലീഗിന്റെ ധനശേഖരണം. പിന്നെ ആയിരം ആവേശം ഒപ്പം വന്നാലും കിണറ്റില്‍ നിന്ന് ചാടിയ പോലെ പുറത്ത് കടക്കാന്‍ ആര്‍ക്കും കഴിയാറില്ലല്ലോ? ലീഗില്‍ വിശ്വാസമര്‍പ്പിച്ച ഒരു സമൂഹത്തിന്റെ സ്വപ്ന സാക്ഷാല്‍ക്കാരത്തിലേക്കുള്ള വിയര്‍പ്പുതുള്ളിയുടെ വിലയാണ് സംഭാവനകളായി ഒഴുകിയെത്തിയത്.

ഇത് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് കടം വീട്ടാനും ചന്ദ്രികയുടെ നഷ്ടം നികത്താനും ഉപയോഗിച്ച് ഖാഇദെ മില്ലത്ത് സൗധം പാതി പണി തീര്‍ന്ന ഒരു പ്രേതരൂപമായി ഡല്‍ഹിയില്‍ നില്‍ക്കുന്ന അവസ്ഥ ഉണ്ടാകാതെ നോക്കണം. ലീഗ് പ്രവര്‍ത്തകര്‍ അത് പൊറുക്കില്ല.

Content Highlights:   KT Jaleel’s respond at the Muslim league fundraiser