| Sunday, 15th October 2023, 1:47 pm

'സംഘികളും കൃസംഘികളും ലോകാവസാനം വരെ ഫലസ്തീനൊപ്പം നില്‍ക്കില്ല, അവരത്രമേല്‍ മുസ്‌ലിം വിരുദ്ധര്‍'

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സംഘികകളും കൃസംഘികളും ലോകാവസാനം വരെ ഫലസ്തീനൊപ്പം നില്‍ക്കില്ലെന്ന് കെ.ടി. ജലീല്‍ എം.എല്‍.എ. ഇതിന് കാരണം അത്രമേല്‍ മുസ്‌ലിം വിരുദ്ധമാണ് ഇവരുടെ മനസെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.

അമേരിക്കയും ഇസ്രഈലും നല്‍കുന്ന കള്ളവാര്‍ത്തകളെ ആധാരമാക്കി പ്രതികരിക്കുന്നത് കൊണ്ടാണ് ഫലസ്തീന്‍ വിഷയത്തില്‍ പലര്‍ക്കും അബദ്ധം പറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഹമാസുകാര്‍ 40 കുഞ്ഞുങ്ങളെ തലയറുത്ത് കൊന്നുവെന്ന് തെളിവുകളില്ലാതെ റിപ്പോര്‍ട്ട് ചെയ്ത സി.എന്‍.എന്‍ റിപ്പോര്‍ട്ടര്‍ സാറ സിഡ്‌നര്‍ മാപ്പ് പറഞ്ഞതുമായി ബന്ധപ്പെട്ട വാര്‍ത്തയെ ഉദ്ധരിച്ചായിരുന്നു കെ.ടി. ജലീലിന്റെ പ്രതികരണം. ഇസ്രഈലിന്റെ നുണപ്രചരണങ്ങള്‍ ഓരോ ദിവസവും പൊളിഞ്ഞ് പാളീസാവുകയാണെന്നും അദ്ദേഹം പറഞ്ഞു.

കെ.ടി. ജലീലിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

സംഘികളുടെയും കൃസംഘികളുടെയും പിന്തുണ ആര്‍ക്കുവേണം?

‘ഹമാസുകാര്‍ 40 കുഞ്ഞുങ്ങളെ തലയറുത്ത് കൊന്നുവെന്ന് തെളിവുകളില്ലാതെ റിപ്പോര്‍ട്ട് ചെയ്ത സി.എന്‍.എന്‍ റിപ്പോര്‍ട്ടര്‍ സാറ സിഡ്‌നര്‍ മാപ്പ് പറഞ്ഞു. ഇസ്രഈല്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് കിട്ടിയ വിവരമനുസരിച്ചാണ് താന്‍ റിപ്പോര്‍ട്ട് നല്‍കിയതെന്നും അതില്‍ ഖേദിക്കുന്നുവെന്നും സിഡ്‌നര്‍ പറഞ്ഞു’. (ദേശാഭിമാനി 15.10.2023).

അമേരിക്കയും ഇസ്രഈലും നല്‍കുന്ന കള്ളവാര്‍ത്തകളെ ആധാരമാക്കി പ്രതികരിക്കുന്നത് കൊണ്ടാണ് പലര്‍ക്കും അബദ്ധം പിണയുന്നത്. ലോകത്ത് കമ്മ്യൂണിസ്റ്റുകാരും മുസ്‌ലിം സമൂഹവുമാണ് വ്യാജ വാര്‍ത്തകളുടെ ഏറ്റവും വലിയ ഇരകള്‍. സ്റ്റാലിനെയും, ക്രൂഷ്‌ചേവിനെയും മാവോയേയും ഈദി അമീനെയും സദ്ദാം ഹുസൈനെയും കേണല്‍ മുഹമ്മദ് ഗദ്ദാഫിയേയും താറടിച്ച് കാണിച്ചത് ഒരേ ശക്തികളാണെന്ന് തിരിച്ചറിയാന്‍ അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധവും മുസ്ലിം വിരോധവും പുലര്‍ത്തുന്നവര്‍ ഓര്‍ക്കണം. വെടക്കാക്കി തനിക്കാക്കലാണ് സാമ്രാജ്യത്വ ശക്തികളുടെ ‘തന്ത്രം”.

അതാരും തിരിച്ചറിയാതെ പോകരുത്. ഇസ്രഈലിന്റെ നുണപ്രചരണങ്ങള്‍ ഓരോ ദിവസവും പൊളിഞ്ഞ് പാളീസാവുകയാണ്. ലോക രാജ്യങ്ങളില്‍ ഫലസ്തീനികള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന പിന്തുണ നാള്‍ക്കുനാള്‍ വര്‍ധിക്കുന്നത് അതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ്.

നൂറുശതമാനം സത്യം ഫലസ്തീനികളുടെ പക്ഷത്താണെന്ന് ബോധ്യമായാലും സംഘികളും കൃസംഘികളും ലോകാവസാനം വരെ ഫലസ്തീനികള്‍ക്കോ ഏതെങ്കിലും മുസ്‌ലിം രാജ്യങ്ങള്‍ക്കോ ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിനോ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന വ്യാമോഹം ആര്‍ക്കും വേണ്ട. അത്രമാത്രം ‘മുസ്‌ലിം വിരുദ്ധത'(ഇസ്ലാമോഫോബിയ) അവരുടെ ഓരോ തുള്ളി രക്തത്തിലും അലിഞ്ഞ് ചേര്‍ന്നിട്ടുണ്ട്. അത്തരക്കാരുടെ ദുഷ്പ്രചരണങ്ങളില്‍ നിഷ്‌കളങ്കരായ എഴുത്തുകാരും സാംസ്‌കാരിക നായകരും രാഷ്ട്രീയ നേതാക്കളും കലാകാരന്‍മാരും വീഴാതെ നോക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചാല്‍ നന്നാകും.

Content Highlight: KT Jaleel MLA said that Sanghikas and Krisanghis will not stand with Palestine till the end of the world

We use cookies to give you the best possible experience. Learn more