| Wednesday, 28th July 2021, 9:54 pm

കട്ടതിനോ കവര്‍ന്നതിനോ അല്ല, യു.ഡി.എഫിന്റെ കവര്‍ച്ചയെ എതിര്‍ത്തതിനാണ് കേസ്: കെ.ടി. ജലീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം:നിയമസഭാ കയ്യാങ്കളി കേസില്‍ വിചാരണ നേരിടാന്‍ തയ്യാറാണെന്ന് മുന്‍ മന്ത്രിയും എം.എല്‍.എയുമായ കെ.ടി. ജലീല്‍. കട്ടതിനോ കവര്‍ന്നതിനോ അല്ല യു.ഡി.എഫിന്റെ കവര്‍ച്ചയെ എതിര്‍ത്തതിനാണ് കേസെന്ന് ജലീല്‍ പറഞ്ഞു.

‘യു.ഡി.എഫ്. സര്‍ക്കാരിന്റെ അഴിമതിക്കെതിരെ നടത്തിയ സമരത്തില്‍ നിയമസഭക്കകത്ത് വെച്ച് പ്രക്ഷുബ്ധമായ ചില രംഗങ്ങള്‍ അരങ്ങേറി. ബഹുമാനപ്പെട്ട സുപ്രിംകോടതി പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് അന്നത്തെ നിയമസഭാ സെക്രട്ടറി നല്‍കിയ പരാതിയെ തുടര്‍ന്ന് എടുത്ത കേസിലെ പ്രതികള്‍ വിചാരണ നേരിടണമെന്ന് വിധി പ്രസ്താവിച്ചിരിക്കുകയാണ്,’ ജലീല്‍ പറഞ്ഞു.

പറയാനുള്ളത് ബന്ധപ്പെട്ട കോടതിയെ ബോധിപ്പിക്കുമെന്നും കെ.ടി. ജലീല്‍ വ്യക്തമാക്കി.

2015ല്‍ അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടസ്സപ്പെടുത്താന്‍ നടന്ന പ്രതിഷേധം നിയമസഭക്കുള്ളില്‍ കയ്യാങ്കളിയായി മാറുകയായിരുന്നു. കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ മന്ത്രി വി. ശിവന്‍കുട്ടി, മുന്‍ മന്ത്രിമാരായ ഇ. പി. ജയരാജന്‍, കെ. ടി. ജലീല്‍ തുടങ്ങിയവരും കോടതിയെ സമീപിച്ചിരുന്നു.

എന്നാല്‍ സുപ്രീംകോടതി ബുധനാഴ്ച ഈ ഹരജി തള്ളിയിരുന്നു. കേസില്‍ വി.ശിവന്‍കുട്ടിയടക്കമുള്ളവര്‍ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി വിധിച്ചു.

നിയമസഭയിലെ അക്രമങ്ങളില്‍ ജനപ്രതിനിധികള്‍ക്ക് നിയമപരിരക്ഷ നല്‍കാനാകില്ലെന്ന് കോടതി പറഞ്ഞു. സഭയില്‍ നടന്നത് പ്രതിഷേധമാണ് എന്ന സര്‍ക്കാര്‍ വാദവും കോടതി തള്ളി.

ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, എം.ആര്‍. ഷാ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റേതാണ് സുപ്രധാന വിധി. നിയമസഭാംഗങ്ങളുടെ പരിരക്ഷ ക്രിമിനല്‍ കുറ്റം ചെയ്യാനുള്ള ലൈസന്‍സല്ലെന്ന് കോടതി പറഞ്ഞു.

ഭരണപക്ഷത്തെ അംഗങ്ങള്‍ക്കും കയ്യാങ്കളിയില്‍ തുല്യ ഉത്തരവാദിത്തം ഉണ്ട് എന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കാനാകില്ലെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിന്റെ വിധി പ്രസ്താവത്തില്‍ പറയുന്നു. വിധിയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം സി.ജെ.എം. കോടതിയില്‍ നിയമസഭാ കൈയ്യാങ്കളി കേസിന്റെ വിചാരണ പുനരാരംഭിക്കും.

കെ.ടി. ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

UDF സര്‍ക്കാരിന്റെ അഴിമതിക്കെതിരെ നടത്തിയ സമരത്തില്‍ നിയമസഭക്കകത്ത് വെച്ച് പ്രക്ഷുബ്ധമായ ചില രംഗങ്ങള്‍ അരങ്ങേറി. ബഹുമാനപ്പെട്ട സുപ്രിംകോടതി പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് അന്നത്തെ നിയമസഭാ സെക്രട്ടറി നല്‍കിയ പരാതിയെ തുടര്‍ന്ന് എടുത്ത കേസിലെ പ്രതികള്‍ വിചാരണ നേരിടണം എന്ന് വിധി പ്രസ്താവിച്ചിരിക്കയാണ്.

വിധിയെ സ്വാഗതം ചെയ്യുന്നു. വിചാരണ നടക്കട്ടെ. പറയാനുള്ളത് ബന്ധപ്പെട്ട കോടതിയെ ബോധിപ്പിക്കും. കട്ടതിനോ കവര്‍ന്നതിനോ അല്ല UDF ന്റെ കവര്‍ച്ചയെ എതിര്‍ത്തതിനാണ് കേസ്.


ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: KT Jaleel Kerala Niyamasabha Clash

We use cookies to give you the best possible experience. Learn more