| Saturday, 4th September 2021, 4:00 pm

മൊഴി കൊടുത്തത് സ്വയം സന്നദ്ധത പ്രകടിപ്പിച്ചതിനാലല്ല; ഇ.ഡിയുടെ സമന്‍സ് പങ്കുവെച്ച് കെ.ടി. ജലീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: ചന്ദ്രിക കള്ളപ്പണ ഇടപാടില്‍ താന്‍ ഇ.ഡിയ്ക്ക് (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) മുന്നില്‍ മൊഴി നല്‍കിയത് സ്വയം സന്നദ്ധത പ്രകാരമാണെന്ന വാര്‍ത്തകള്‍ തള്ളി കെ.ടി. ജലീല്‍ എം.എല്‍എ. ഇ.ഡി തനിക്കയച്ച സമന്‍സ് ഫേസ്ബുക്കില്‍ പങ്കുവെച്ച് കൊണ്ടാണ് ജലീലിന്റെ പ്രതികരണം.

‘ചന്ദ്രിക’ പത്രവുമായി ബന്ധപ്പെട്ട് നടന്ന കള്ളപ്പണ ഇടപാട് സംബന്ധിച്ചും ചന്ദ്രികയുടെ അക്കൗണ്ടില്‍ നിന്ന് 4.5 കോടി ചെലവിട്ട് ഹൈദരലി തങ്ങളുടെ പേരിലും ലീഗ് നേതാവിന്റെ മകന്‍ ആഷിഖിന്റെ പേരിലും വാങ്ങിയ സ്ഥലത്തിന്റെ രേഖകളും പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ആഷിഖിന്റെ പേരില്‍ സ്വദേശത്തും വിദേശത്തുമുള്ള നിക്ഷേപങ്ങളെ സംബന്ധിക്കുന്ന വിവരങ്ങളും ഉള്‍പ്പടെ ഏഴ് കാര്യങ്ങളിലുള്ള രേഖകളും വിവരങ്ങളും കഴിയുന്നിടത്തോളം ഹാജരാക്കാന്‍ മൊഴിയെടുപ്പിനൊടുവില്‍ ഇ.ഡി നിര്‍ദ്ദേശിച്ചിട്ടുണ്ട്,’ ജലീല്‍ പറഞ്ഞു.

തന്റെ സൗകര്യപ്രകാരം സെപ്റ്റംബര്‍ ഒമ്പതിന് രേഖകള്‍ ഹാജരാക്കാമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എ.ആര്‍ നഗര്‍ ബാങ്കിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇ.ഡിയോട് സൂചിപ്പിച്ചിട്ടേയില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ജലീലില്‍ നിന്ന് മൊഴി എടുത്തത് സ്വയംസന്നദ്ധത അറിയിച്ചതിനാലെന്ന് ഇ.ഡി വൃത്തങ്ങള്‍ അറിയിച്ചെന്ന് തരത്തില്‍ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരായ 10 കോടി രൂപയുടെ കേസ് ആണ് നിലവില്‍ അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് ജലീലില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയത്. സെപ്റ്റംബര്‍ രണ്ടിനായിരുന്നു ഇത്.

ചന്ദ്രികയിലെ 10 കോടിയുടെ കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇ.ഡിയും ആദായ നികുതി വകുപ്പും നേരത്തെ തന്നെ അന്വേഷണം തുടങ്ങിയിരുന്നു.

മലപ്പുറം എ.ആര്‍. നഗര്‍ ബാങ്കിലെ കളളപ്പണ നിക്ഷേപത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ പേരിലുളള നിക്ഷപം സംബന്ധിച്ചും നേരത്തെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു.

എ.ആര്‍. നഗര്‍ സഹകരണ ബാങ്കിനെ മറയാക്കി കള്ളപ്പണം വെളുപ്പിക്കലാണ് കുഞ്ഞാലിക്കുട്ടി നടത്തുന്നതെന്ന് കെ.ടി. ജലീല്‍ ആരോപിച്ചിരുന്നു. ബാങ്ക് സെക്രട്ടറി ഹരികുമാര്‍ കുഞ്ഞാലിക്കുട്ടിയുടെ സഹായിയാണെന്നും ജലീല്‍ മുന്‍പ് ആരോപണം ഉയര്‍ത്തിയിരുന്നു.

കെ.ടി. ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഒരു സ്വകാര്യ വാര്‍ത്താ ചാനല്‍, ഞാന്‍ സ്വയം സന്നദ്ധനായി ചെന്ന് ED ക്ക് മൊഴി കൊടുത്തതാണെന്ന് സംപ്രേക്ഷണം ചെയ്തതായി കണ്ടു. അത് ED പറഞ്ഞതാകാന്‍ ഒരിക്കലും തരമില്ല. ED എനിക്കയച്ച സമന്‍സ് ഇതോടൊപ്പം ഇമേജായി ചേര്‍ക്കുന്നു.

‘ചന്ദ്രിക’ പത്രവുമായി ബന്ധപ്പെട്ട് നടന്ന കള്ളപ്പണ ഇടപാട് സംബന്ധിച്ചും ചന്ദ്രികയുടെ എക്കൗണ്ടില്‍ നിന്ന് 4.5 കോടി ചെലവിട്ട് ഹൈദരലി തങ്ങളുടെ പേരിലും ലീഗ് നേതാവിന്റെ മകന്‍ ആഷിഖിന്റെ പേരിലും വാങ്ങിയ സ്ഥലത്തിന്റെ രേഖകളും പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ആഷിഖിന്റെ പേരില്‍ സ്വദേശത്തും വിദേശത്തുമുള്ള നിക്ഷേപങ്ങളെ സംബന്ധിക്കുന്ന വിവരങ്ങളും ഉള്‍പ്പടെ ഏഴ് കാര്യങ്ങളിലുള്ള രേഖകളും വിവരങ്ങളും കഴിയുന്നിടത്തോളം ഹാജരാക്കാന്‍ മൊഴിയെടുപ്പിനൊടുവില്‍ ED നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്റെ സൗകര്യപ്രകാരം 9.9.2021 ന് വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് അവ നല്‍കാമെന്നാണ് ഏറ്റിരിക്കുന്നത്. വിവര ശേഖരണത്തിന്റെ തിരക്കിലാണിപ്പോള്‍ .????

AR നഗര്‍ ബാങ്കിലെ കള്ളപ്പണ ഇടപാടിന്റെ കാര്യം ED യോട് സൂചിപ്പിച്ചിട്ടേയില്ല. അതുമായി ബന്ധപ്പെട്ട നൂറ് പേജടങ്ങുന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ കോപ്പി ഇന്നലെയാണ് കയ്യില്‍ കിട്ടിയത്. അത് സസൂക്ഷ്മം പഠിച്ചു വരികയാണ്. വിവരങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ തിങ്കളാഴ്ച ഉച്ചക്ക് ശേഷം മാധ്യമങ്ങളെ കാണുന്നുണ്ട്. വിശദാംശങ്ങള്‍ അപ്പോള്‍ പറയാം.
മച്ചാനേ, AR നഗര്‍ പൂരം വരാനിരിക്കുന്നതേയുള്ളൂ.????

ആരെയെങ്കിലും വെളുപ്പിച്ചെടുക്കാമെന്നും പറഞ്ഞ് ഏതെങ്കിലും ചാനലുകളുടെ ഏറണാങ്കുളം ലേഖകന്‍മാര്‍ ആരില്‍നിന്നെങ്കിലും വല്ലതും അച്ചാരം പറ്റിയിട്ടുണ്ടെങ്കില്‍ അത് തിരിച്ച് കൊടുക്കലാകും നല്ലത്. അല്ലെങ്കില്‍ മുട്ടില്‍ മരംമുറി കേസ് പോലെയാകും ??????

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: KT Jaleel ED Summons PK Kunjalikkutty Chandrika

We use cookies to give you the best possible experience. Learn more