'ഇരുപതോ മുപ്പതോ സെന്റ് സ്ഥലം ദല്‍ഹിയില്‍ വാങ്ങാനുളള 'സാമര്‍ത്ഥ്യം' ലീഗിനില്ലെങ്കില്‍ ഞാനെന്റെ നാട്ടുകാരനെ ഏല്‍പ്പിക്കാം'
Kerala News
'ഇരുപതോ മുപ്പതോ സെന്റ് സ്ഥലം ദല്‍ഹിയില്‍ വാങ്ങാനുളള 'സാമര്‍ത്ഥ്യം' ലീഗിനില്ലെങ്കില്‍ ഞാനെന്റെ നാട്ടുകാരനെ ഏല്‍പ്പിക്കാം'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd August 2023, 8:05 pm

മലപ്പുറം: പതിനെട്ടോ പത്തൊമ്പതോ കോടി കൊടുത്ത് വിലക്കെടുത്ത് തട്ടിക്കൂട്ടേണ്ടതല്ല ലീഗിന്റെ ദേശീയ ആസ്ഥാനമെന്ന് കെ.ടി.ജലീല്‍ എം.എല്‍.എ. സ്വന്തമായി സ്ഥലം വാങ്ങി എല്ലാ ആവശ്യങ്ങളും നിറവേറ്റുന്ന വിധത്തില്‍ നല്ലൊരു പ്ലാനുണ്ടാക്കി മനോഹരമായി പണിയേണ്ടതാണ് ദല്‍ഹിയിലെ ഖാഇദെമില്ലത്ത് സൗധമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

‘സ്വന്തമായി സ്ഥലം വാങ്ങി എല്ലാ ആവശ്യങ്ങളും നിവര്‍ത്തിക്കുമാറ് നല്ലൊരു പ്ലാനുണ്ടാക്കി മനോഹരമായി പണിയേണ്ടതാണ് ദല്‍ഹിയിലെ ഖാഇദെമില്ലത്ത് സൗധം. ഓള്‍ഡ് ഡല്‍ഹിയിലെ ദരിയഗഞ്ചില്‍, ജുമാമസ്ജിന്റെ ആയിരം മീറ്റര്‍ ദൂരത്ത്, ഗോള്‍ച്ച സിനിമ തിയ്യേറ്ററിന് മുന്‍വശം ഒരു സി.ബി.എസ്.ഇ പുസ്തക കച്ചവടക്കാരനും ബില്‍ഡറുമായ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒന്‍പത് സെന്റ് സ്ഥലത്ത് വാണിജ്യാവശ്യത്തിനായി നിര്‍മ്മിച്ച് പൂര്‍ണ്ണമായും പണിതീരാതെ കിടക്കുന്ന 15000 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടം, പതിനെട്ടോ പത്തൊമ്പതോ കോടി കൊടുത്ത് വിലക്കെടുത്ത് തട്ടിക്കൂട്ടേണ്ടതല്ല ലീഗിന്റെ ദേശീയ ആസ്ഥാനം,’ അദ്ദേഹം പറഞ്ഞു.

ലീഗ് പ്രവര്‍ത്തകര്‍ ആറ്റുനോറ്റു കാത്തിരുന്ന ഖാഇദെമില്ലത്ത് സൗധം 15000 സ്‌ക്വയര്‍ ഫീറ്റില്‍ ഒതുങ്ങുന്ന ഒരു കോണ്‍ഗ്രീറ്റ് കെട്ടിടമാക്കി പരിമിതപ്പെടുത്താനുള്ള ശ്രമം ലീഗ് നേതൃത്വം ഉപേക്ഷിക്കണമെന്നും ഖാഇദെമില്ലത്ത് സൗധം, ഇസ്മായില്‍ സാഹിബെന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സൂഫിവര്യന്റെ മഹത്വം ഉദ്‌ഘോഷിക്കുന്നതാകണമെന്നും ജലീല്‍ പറഞ്ഞു.

‘ശിലാസ്ഥാപനം പോലും നടക്കാതെ ഉദ്ഘാടനത്തിനൊരുങ്ങുന്ന കൊമേഴ്‌സ്യല്‍ ബില്‍ഡിംഗില്‍ ഇസ്മായില്‍ സാഹിബിന്റെ ചൈതന്യമുണ്ടാകുമെന്ന് ഏത് നിഷ്‌കളങ്കനാണ് വിശ്വസിക്കാനാവുക? കേരളത്തില്‍ നിന്ന് ലഭിച്ച 27 കോടിയും വിദേശരാജ്യങ്ങളില്‍ കെ.എം.സി.സി വഴി പ്രതീക്ഷിക്കുന്ന 25 കോടിയും ചേര്‍ത്താല്‍ 50 കോടിയിലധികം വരും ഖാഇദെമില്ലത്ത് സൗധത്തിനായി സ്വരൂപിക്കുന്ന സംഖ്യ. സ്വന്തം സ്ഥലം വാങ്ങി ദീര്‍ഘ വീക്ഷണത്തോടെ പണിയേണ്ട കെട്ടിടത്തിന്റെ സ്ഥാനത്ത് ഒരു നിലയില്‍ 2800 സ്‌ക്വയര്‍ഫീറ്റോടെയുള്ള കൊമേഴ്‌സ്യല്‍ ബില്‍ഡിംഗ് ആള്‍ട്ടറേഷന്‍ വരുത്തിയാലും എത്രമാത്രം സൗകര്യപ്പെടുത്താനാകും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. സ്ഥലം വാങ്ങി കെട്ടിടം വെക്കല്‍ ഇപ്പോള്‍ നടന്നില്ലെങ്കില്‍ ലോകാവസാനം വരെ നടക്കാന്‍ പോകുന്നില്ല.

ലീഗ് പ്രവര്‍ത്തകര്‍ ആറ്റുനോറ്റു കാത്തിരുന്ന ഖാഇദെമില്ലത്ത് സൗധം 15000 സ്‌ക്വയര്‍ ഫീറ്റില്‍ ഒതുങ്ങുന്ന ഒരു കോണ്‍ഗ്രീറ്റ് കെട്ടിടമാക്കി പരിമിതപ്പെടുത്താനുള്ള ശ്രമം ലീഗ് നേതൃത്വം ഉപേക്ഷിക്കണം. ഖാഇദെമില്ലത്ത് സൗധം, ഇസ്മായില്‍ സാഹിബെന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സൂഫിവര്യന്റെ മഹത്വം ഉദ്‌ഘോഷിക്കുന്നതാകണം. അതല്ലാതെ അദ്ദേഹത്തെ കൊച്ചാക്കുന്നതാകരുത്. ഇരുപതോ മുപ്പതോ സെന്റ് സ്ഥലം ദല്‍ഹിയില്‍ വാങ്ങാനുളള ‘സാമര്‍ത്ഥ്യം’ ലീഗ് നേതൃത്വത്തിനില്ലെങ്കില്‍ എന്റെ നാട്ടുകാരനും ലീഗനുഭാവിയുമായ സ്ഥലക്കച്ചവടക്കാരന്‍ കുഞ്ഞാണിയെ ആ ചുമതല ഏല്‍പ്പിക്കുക. അദ്ദേഹമത് ഭംഗിയായി നിര്‍വ്വഹിക്കും. ഒരു രൂപ പോലും കമ്മീഷന്‍ കൊടുക്കേണ്ട. ഞാനേറ്റു,’ അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ദരിയാ ഗഞ്ചിലെ കൊമേഴ്‌സ്യല്‍ കെട്ടിടത്തില്‍ ഖാഇദെമില്ലത്തിന്റെ ചൈതന്യം ഉണ്ടാവില്ല!
സ്വന്തമായി സ്ഥലം വാങ്ങി എല്ലാ ആവശ്യങ്ങളും നിവര്‍ത്തിക്കുമാറ് നല്ലൊരു പ്ലാനുണ്ടാക്കി മനോഹരമായി പണിയേണ്ടതാണ് ദല്‍ഹിയിലെ ഖാഇദെമില്ലത്ത് സൗധം. ഓള്‍ഡ് ഡല്‍ഹിയിലെ ദരിയഗഞ്ചില്‍, ജുമാമസ്ജിന്റെ ആയിരം മീറ്റര്‍ ദൂരത്ത്, ഗോള്‍ച്ച സിനിമ തിയ്യേറ്ററിന് മുന്‍വശം ഒരു സി.ബി.എസ്.ഇ പുസ്തക കച്ചവടക്കാരനും ബില്‍ഡറുമായ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒന്‍പത് സെന്റ് സ്ഥലത്ത് വാണിജ്യാവശ്യത്തിനായി നിര്‍മിച്ച് പൂര്‍ണ്ണമായും പണിതീരാതെ കിടക്കുന്ന 15000 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടം, പതിനെട്ടോ പത്തൊമ്പതോ കോടി കൊടുത്ത് വിലക്കെടുത്ത് തട്ടിക്കൂട്ടേണ്ടതല്ല ലീഗിന്റെ ദേശീയ ആസ്ഥാനം.

ശിലാസ്ഥാപനം പോലും നടക്കാതെ ഉദ്ഘാടനത്തിനൊരുങ്ങുന്ന കൊമേഴ്‌സ്യല്‍ ബില്‍ഡിംഗില്‍ ഇസ്മായില്‍ സാഹിബിന്റെ ചൈതന്യമുണ്ടാകുമെന്ന് ഏത് നിഷ്‌കളങ്കനാണ് വിശ്വസിക്കാനാവുക?
കേരളത്തില്‍ നിന്ന് ലഭിച്ച 27 കോടിയും വിദേശരാജ്യങ്ങളില്‍ കെ.എം.സി.സി വഴി പ്രതീക്ഷിക്കുന്ന 25 കോടിയും ചേര്‍ത്താല്‍ 50 കോടിയിലധികം വരും ഖാഇദെമില്ലത്ത് സൗധത്തിനായി സ്വരൂപിക്കുന്ന സംഖ്യ. സ്വന്തം സ്ഥലം വാങ്ങി ദീര്‍ഘ വീക്ഷണത്തോടെ പണിയേണ്ട കെട്ടിടത്തിന്റെ സ്ഥാനത്ത് ഒരു നിലയില്‍ 2800 സ്‌ക്വയര്‍ഫീറ്റോടെയുള്ള കൊമേഴ്‌സ്യല്‍ ബില്‍ഡിംഗ് ആള്‍ട്ടറേഷന്‍ വരുത്തിയാലും എത്രമാത്രം സൗകര്യപ്പെടുത്താനാകും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. സ്ഥലം വാങ്ങി കെട്ടിടം വെക്കല്‍ ഇപ്പോള്‍ നടന്നില്ലെങ്കില്‍ ലോകാവസാനം വരെ നടക്കാന്‍ പോകുന്നില്ല.

ലീഗ് പ്രവര്‍ത്തകര്‍ ആറ്റുനോറ്റു കാത്തിരുന്ന ഖാഇദെമില്ലത്ത് സൗധം 15000 സ്‌ക്വയര്‍ ഫീറ്റില്‍ ഒതുങ്ങുന്ന ഒരു കോണ്‍ഗ്രീറ്റ് കെട്ടിടമാക്കി പരിമിതപ്പെടുത്താനുള്ള ശ്രമം ലീഗ് നേതൃത്വം ഉപേക്ഷിക്കണം. ഖാഇദെമില്ലത്ത് സൗധം, ഇസ്മായില്‍ സാഹിബെന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സൂഫിവര്യന്റെ മഹത്വം ഉല്‍ഘോഷിക്കുന്നതാകണം. അതല്ലാതെ അദ്ദേഹത്തെ കൊച്ചാക്കുന്നതാകരുത്.
ഇരുപതോ മുപ്പതോ സെന്റ് സ്ഥലം ഡല്‍ഹിയില്‍ വാങ്ങാനുളള ‘സാമര്‍ത്ഥ്യം’ ലീഗ് നേതൃത്വത്തിനില്ലെങ്കില്‍ എന്റെ നാട്ടുകാരനും ലീഗനുഭാവിയുമായ സ്ഥലക്കച്ചവടക്കാരന്‍ കുഞ്ഞാണിയെ ആ ചുമതല ഏല്‍പ്പിക്കുക. അദ്ദേഹമത് ഭംഗിയായി നിര്‍വ്വഹിക്കും. ഒരു രൂപ പോലും കമ്മീഷന്‍ കൊടുക്കേണ്ട. ഞാനേറ്റു.

പഴയ ദല്‍ഹിയിലെ ഏതെങ്കിലും പീടികത്തിണ്ണയുടെ മുകളില്‍ ഉയര്‍ത്തേണ്ടതല്ല അര്‍ധനക്ഷത്രാങ്കിത ഹരിതപതാക. നാല് കടമുറികളുടെ മുകളില്‍ ”ഖാഇദെമില്ലത്ത് സൗധം’ എന്ന് ദയവായി നിങ്ങള്‍ എഴുതിവെക്കരുത്. ഒരു മഹാനായ ‘വലിയ്യി’നോട് ചെയ്യുന്ന കൊടിയ വഞ്ചനയാകും അത്. ഒരു പഴയ ലീഗുകാരന്റെ ആത്മാര്‍ത്ഥമായ അഭ്യര്‍ത്ഥനയാണ്. ഖാഇദെമില്ലത്ത് സൗധത്തിന്, ചോര നീരാക്കി അധ്വാനിച്ചുണ്ടാക്കിയതില്‍ നിന്ന് വിഹിതം നല്‍കിയ ആയിരക്കണക്കിന് ആത്മാഭിമാനമുള്ള ലീഗ് പ്രവര്‍ത്തകരുടെ നെഞ്ചിലെ വികാരമാണ്. (മിനുക്കുപണികള്‍ നടന്ന് കൊണ്ടിരിക്കുന്ന ഖാഇദെമില്ലത്ത് സൗധമാണ് താഴെ)

Content Highlight: KT Jaleel against muslim league