കേരളസ്റ്റോറി: വര്‍ഗീയവാദികളുടെ ഒത്താശയില്‍ പച്ചക്കള്ളം എഴുന്നള്ളിച്ച് ജനങ്ങളെ അകറ്റാനുള്ള ശ്രമത്തിന്റെ ഭാഗം: കെ.ടി. ജലീല്‍
national news
കേരളസ്റ്റോറി: വര്‍ഗീയവാദികളുടെ ഒത്താശയില്‍ പച്ചക്കള്ളം എഴുന്നള്ളിച്ച് ജനങ്ങളെ അകറ്റാനുള്ള ശ്രമത്തിന്റെ ഭാഗം: കെ.ടി. ജലീല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th April 2023, 9:18 am

തിരുവനന്തപുരം: കേരളസ്റ്റോറി സിനിമ ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ളതാണെന്നും സര്‍ക്കാര്‍ ഇതിനെതിരെ ശക്തമായി ഇടപെടണമെന്നും മുന്‍ മന്ത്രി കെ.ടി. ജലീല്‍. കേരളത്തിന്റെ മതേതര മനസില്‍ വിഷം കലക്കി രാഷ്ട്രീയ ലാഭം കൊയ്യാന്‍ ആര്‍.എസ്.എസും ബി.ജെ.പിയും പല അടവുകളും പയറ്റിയെന്നും അതിലെ അടുത്ത ശ്രമമാണിതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

വര്‍ഗീയവാദികളുടെ ഒത്താശയില്‍ പച്ചക്കള്ളം എഴുന്നള്ളിച്ച് ജനങ്ങളെ അകറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ‘കേരള സ്റ്റോറി’ എന്ന നുണ സിനിമയെന്നും അദ്ദേഹം പറഞ്ഞു.

”കേരള സ്റ്റോറി’ ജനങ്ങളെ തമ്മിലടിപ്പിക്കാന്‍! സര്‍ക്കാര്‍ ഇടപെടണം. കേരളത്തിന്റെ മതേതര മനസ്സില്‍ വിഷം കലക്കി രാഷ്ട്രീയ ലാഭം കൊയ്യാന്‍ ആര്‍.എസ്.എസും ബി.ജെ.പിയും പല അടവുകളും പയറ്റി.

ഒന്നും ക്ലച്ച് പിടിച്ചില്ല. വര്‍ഗീയവാദികളുടെ ഒത്താശയില്‍ പച്ചക്കള്ളം എഴുന്നള്ളിച്ച് ജനങ്ങളെ അകറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ‘കേരള സ്റ്റോറി’ എന്ന നുണ സിനിമ.

എന്തിനേയും ഏതിനേയും വെറുപ്പിന്റെ രാഷ്ട്രീയമാക്കി മാറ്റാന്‍ സംഘ്പരിവാരങ്ങള്‍ക്ക് ഒരു മടിയുമില്ല. കോഴിക്കോട് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള പ്രസിദ്ധമായ ‘ജൂബിലി ഹാളിന്’ സി.പി.ഐ (എം) നേതൃത്വം നല്‍കുന്ന ഇടതുപക്ഷ ഭരണസമിതി മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ പേരിടാന്‍ തീരുമാനിച്ചു.

അതിനെയാണ് ‘തളിക്ഷേത്ര പരിസരം ഇസ്‌ലാമികവല്‍ക്കരിക്കലായി’ സംഘികള്‍ പറഞ്ഞു പരത്തിയത്. തികഞ്ഞ ദേശീയവാദിയും കറകളഞ്ഞ സ്വാതന്ത്ര്യസമര സേനാനിയും മുന്‍ കെ.പി.സി.സി അദ്ധ്യക്ഷനുമായ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെ പോലും ഉള്‍കൊള്ളാന്‍ ഹിന്ദുത്വ തീവ്രവാദികള്‍ക്ക് കഴിയുന്നില്ലെങ്കില്‍ ഇന്ത്യയില്‍ ഏത് മുസ്‌ലിം പേരുകാരനെയാണ് അവര്‍ക്ക് അംഗീകരിക്കാനാവുക?,’ അദ്ദേഹം പറഞ്ഞു.

ഒരു നുണ ആയിരം തവണ ആവര്‍ത്തിച്ച് സത്യമാക്കാനുള്ള ഗീബല്‍സിയന്‍ തന്ത്രമാണ് ‘കേരള സ്റ്റോറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ ഒരു നുണ ആയിരം തവണ ആവര്‍ത്തിച്ച് സത്യമാക്കാനുള്ള ഗീബല്‍സിയന്‍ തന്ത്രമാണ് ‘കേരള സ്റ്റോറി’. ‘ഐ.എസ്.ഐ.എസ് ഭീകരവാദികളുടെ’ റിക്രൂട്ടിങ്‌ കേന്ദ്രമാണ് കേരളമെന്ന് സ്ഥാപിച്ചെടുക്കലാണ് ഈ സിനിമയിലൂടെ നാടിന്റെ ശത്രുക്കള്‍ ഉന്നം വെക്കുന്നത്.

അവാസ്തവങ്ങള്‍ കുത്തിനിറച്ച് ഹിന്ദു-മുസ്‌ലിം ചങ്ങാത്തം തകര്‍ക്കാന്‍ 1921 ലെ മലബാര്‍ കലാപത്തെ വികൃതമാക്കി അവതരിപ്പിച്ച സംഘി സിനിമ ജനശ്രദ്ധ നേടാതെ പോയത് മലയാളിയുടെ മതനിരപേക്ഷ മനസ്സിന്റെ ശക്തിയാണ് വെളിവാക്കിയത്,’ കെ.ടി. ജലീല്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

”കേരള സ്റ്റോറി’ ജനങ്ങളെ തമ്മിലടിപ്പിക്കാന്‍! സര്‍ക്കാര്‍ ഇടപെടണം. കേരളത്തിന്റെ മതേതര മനസ്സില്‍ വിഷം കലക്കി രാഷ്ട്രീയ ലാഭം കൊയ്യാന്‍ ആര്‍.എസ്.എസും ബി.ജെ.പിയും പല അടവുകളും പയറ്റി.

ഒന്നും ക്ലച്ച് പിടിച്ചില്ല. വര്‍ഗ്ഗീയവാദികളുടെ ഒത്താശയില്‍ പച്ചക്കള്ളം എഴുന്നള്ളിച്ച് ജനങ്ങളെ അകറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ‘കേരള സ്റ്റോറി’ എന്ന നുണ സിനിമ.

എന്തിനേയും ഏതിനേയും വെറുപ്പിന്റെ രാഷ്ട്രീയമാക്കി മാറ്റാന്‍ സംഘപരിവാരങ്ങള്‍ക്ക് ഒരു മടിയുമില്ല. കോഴിക്കോട് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള പ്രസിദ്ധമായ ‘ജൂബിലി ഹാളിന്’ സി.പി.ഐ (എം) നേതൃത്വം നല്‍കുന്ന ഇടതുപക്ഷ ഭരണസമിതി മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ പേരിടാന്‍ തീരുമാനിച്ചു.

അതിനെയാണ് ‘തളിക്ഷേത്ര പരിസരം ഇസ്‌ലാമികവല്‍ക്കരിക്കലായി’ സംഘികള്‍ പറഞ്ഞു പരത്തിയത്. തികഞ്ഞ ദേശീയവാദിയും കറകളഞ്ഞ സ്വാതന്ത്ര്യസമര സേനാനിയും മുന്‍ കെ.പി.സി.സി അദ്ധ്യക്ഷനുമായ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെ പോലും ഉള്‍കൊള്ളാന്‍ ഹിന്ദുത്വ തീവ്രവാദികള്‍ക്ക് കഴിയുന്നില്ലെങ്കില്‍ ഇന്ത്യയില്‍ ഏത് മുസ്‌ലിം പേരുകാരനെയാണ് അവര്‍ക്ക് അംഗീകരിക്കാനാവുക?

ഇന്ത്യയില്‍ സമാധാനവും ശാന്തിയും മൈത്രിയും നിലനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് നടത്തുന്ന കുല്‍സിത നീക്കമായേ ‘കേരള സ്റ്റോറി’ എന്ന തട്ടിക്കൂട്ട് സിനിമയെ കാണാനാകൂ. ഇല്ലാത്ത ലവ് ജിഹാദും നാര്‍കോട്ടിക് ജിഹാദുമൊക്കെയാണ് ചലച്ചിത്രത്തിന്റെ പ്രമേയം.

ഒരു നുണ ആയിരം തവണ ആവര്‍ത്തിച്ച് സത്യമാക്കാനുള്ള ഗീബല്‍സിയന്‍ തന്ത്രമാണ് ‘കേരള സ്റ്റോറി’. ‘ഐ.എസ്.ഐ.എസ് ഭീകരവാദികളുടെ’ റിക്രൂട്ടിംഗ് കേന്ദ്രമാണ് കേരളമെന്ന് സ്ഥാപിച്ചെടുക്കലാണ് ഈ സിനിമയിലൂടെ നാടിന്റെ ശത്രുക്കള്‍ ഉന്നം വെക്കുന്നത്.

അവാസ്തവങ്ങള്‍ കുത്തിനിറച്ച് ഹിന്ദു-മുസ്‌ലിം ചങ്ങാത്തം തകര്‍ക്കാന്‍ 1921 ലെ മലബാര്‍ കലാപത്തെ വികൃതമാക്കി അവതരിപ്പിച്ച സംഘി സിനിമ ജനശ്രദ്ധ നേടാതെ പോയത് മലയാളിയുടെ മതനിരപേക്ഷ മനസ്സിന്റെ ശക്തിയാണ് വെളിവാക്കിയത്.

ആ വിഷമം തീര്‍ക്കാനാണ് ”കേരള സ്റ്റോറി’യുമായി സംഘമിത്രങ്ങള്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
‘കശ്മീര്‍ ഫയല്‍’സിന്റെ മലയാള രൂപമാണ് ‘കേരള സ്റ്റോറി’. പെരും നുണകളുടെ കുത്തിയൊഴുക്കാണ് രണ്ടിലും ആദ്യാവസാനം നിഴലിക്കുന്നത്. വര്‍ഗീയ വിഭജനം മുന്നില്‍ കണ്ട് പുറത്തിറക്കുന്ന ”സിനിമാ അശ്ലീലം’ സര്‍ക്കാര്‍ ഗൗരവത്തോടെ കാണണം.’കേരള സ്റ്റോറി’ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം.

content highlight: kt jaleel against kerala story