മന്ത്രി വി. ശിവന്‍കുട്ടിക്കെതിരെ കരിങ്കൊടി; വീടുവളഞ്ഞ് കെ.എസ്.യു പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് പൊലീസ്
Kerala News
മന്ത്രി വി. ശിവന്‍കുട്ടിക്കെതിരെ കരിങ്കൊടി; വീടുവളഞ്ഞ് കെ.എസ്.യു പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd June 2024, 10:32 pm

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിക്കെതിരെ കരിങ്കൊടി കാണിച്ചതില്‍ കെ.എസ്.യു പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കെ.എസ്.യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാറാണ് അറസ്റ്റിലായത്. വീട് വളഞ്ഞാണ് കെ.എസ്.യു പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഒ.ആര്‍. കേളുവിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ രാജ്ഭവനിലേക്ക് പോകും മധ്യേയാണ് കെ.എസ്.യു ജില്ലാ നേതൃത്വം മന്ത്രിയുടെ വാഹനം തടഞ്ഞ് നിര്‍ത്തിയത്. തുടര്‍ന്ന് വാഹനത്തിനുമേല്‍ കരിങ്കൊടി കെട്ടുകയും ചെയ്തു. ഇതിനുപിന്നാലെയാണ് കന്റോണമെന്റ് പൊലീസിന്റെ നടപടി. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നാണ് വിശദീകരണം.

Also Read: കഴിഞ്ഞ 10 വർഷത്തിനിടെ ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു; ബി.ജെ.പിയിൽ നിന്നും രാജി വെച്ച് മുൻ കേന്ദ്രമന്ത്രി സൂര്യകാന്ത പാട്ടീൽ

അതേസമയം ‘കെ.എസ്.യു പ്രവര്‍ത്തകരെ ചോദ്യം ചെയ്യാനില്ല. ഇത് അവരുടെ സമരമുറയാണ്. ആദ്യം നിങ്ങള്‍ കണക്കുകള്‍ പരിശോധിക്കൂ, സംസ്ഥാനത്ത് സീറ്റ് പ്രതിസന്ധിയില്ല,’ എന്ന് മന്ത്രി വി. ശിവന്‍കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ ദിവസം സമാന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എം.എസ്.എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു. കോഴിക്കോട് നടന്ന കേരള എന്‍.ജി.ഒ യൂണിയന്റെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകും വഴിയാണ് പ്രതിഷേധമുണ്ടായത്.

Also Read: ചോദ്യപേപ്പർ ചോർച്ച, ട്രെയിൻ അപകടം; കേന്ദ്രമന്ത്രിമാർക്കെതിരെ വിമർശനവുമായി ധ്രുവ് റാഠി

ഞായറാഴ്ച പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തില്‍ ഭരണപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐ മലപ്പുറം കലക്ടറേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് പ്രഖ്യാപിച്ചത് സര്‍ക്കാരിനെ വെട്ടിലാക്കിയിട്ടുണ്ട്. മലബാറില്‍ സീറ്റ് ക്ഷാമമില്ലെന്ന മന്ത്രി വി. ശിവന്‍കുട്ടിയുടെ ആവര്‍ത്തിച്ചുള്ള വാദങ്ങള്‍ക്ക് പിന്നാലെയാണ് എസ്.എഫ്.ഐയുടെ സമരം.

Also Read: ‘പലതവണ അധിക്ഷേപങ്ങള്‍ക്ക് ഇരയായപ്പോഴും നിങ്ങള്‍ എനിക്ക് അഭയം നല്‍കുന്ന എന്റെ കുടുംബമായി’; വയനാടിന് രാഹുലിന്റെ കത്ത്

മൂന്ന് അലോട്മെന്റുകള്‍ പൂര്‍ത്തിയായപ്പോള്‍ 32,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് മലപ്പുറത്ത് മാത്രം സീറ്റ് ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. മലബാര്‍ ജില്ലകളിലാകെ 65,000ത്തിലധികം വിദ്യാര്‍ത്ഥികളാണ് പ്ലസ് വണ്‍ സീറ്റ് ലഭിക്കാതെ പുറത്തുനില്‍ക്കുന്നത്.

Content Highlight: KSU activist arrested for showing black flag against Education Minister V.Shivankutty