| Saturday, 16th November 2019, 10:18 am

സര്‍ക്കാര്‍ സഹായമില്ലാതെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ആവില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സര്‍ക്കാര്‍ സഹായമില്ലാതെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ആവില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. കെ.എസ്.ആര്‍.ടി.സി 39 കോടി ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. അടിയന്തിരമായി 39 കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സി ധനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.

ശമ്പള പരിഷ്‌കരണം നടപ്പാക്കിയില്ല , ഡി.എ കുടിശ്ശിക നല്‍കിയിട്ടില്ല തുടങ്ങിയ കാരണങ്ങള്‍ ഉന്നയിച്ച് കെ.എസ്. ആര്‍.ടി.സി യിലെ ഒരു വിഭാഗം ജീവനക്കാര്‍ നേരത്തെ പണിമുടക്കിയിരുന്നു.

വാടക വണ്ടിയെടുക്കാനുള്ള നീക്കം സ്വകാര്യവത്കരണത്തിനു വേണ്ടിയാണെന്നും സമരാനുകൂലികള്‍ ആരോപിച്ചിരുന്നു. കഴിഞ്ഞമാസം രണ്ടു തവണയായിട്ടാണ് ശമ്പള വിതരണം നടത്തിയത്. ഈ മാസത്തെ ശമ്പള വിതരണത്തില്‍ വ്യക്തതയില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം കെ.എസ്.ആര്‍.ടി.സി തിരുവനന്തപുരം ഡിപ്പോയിലെ കണ്ടക്ടര്‍ വിനോദ് കുമാര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. പകുതി ശമ്പളം മാത്രമേ ലഭിക്കുന്നുള്ളൂ എന്ന കാരണത്താലാണ് കണ്ടക്ടര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിന് പിന്നാലെ തന്നെ കെ.എസ്.ആര്‍.ടി.സിയില്‍ പ്രതിസന്ധി രൂക്ഷമായിരുന്നു. 2530 താല്‍ക്കാലിക ജീവനക്കാരെയാണ് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം കെ.എസ്.ആര്‍.ടിസി പിരിച്ചുവിട്ടത്. ഇതിന് പിന്നാലെ കടുത്ത പ്രതിസന്ധിയിലായിരുന്നു കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍മാരുടെ കുറവ് സര്‍വ്വീസിനെ കാര്യമായി ബാധിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം എംപാനല്‍ ജീവനക്കാരെ ജൂണ്‍ 30 മുതല്‍ പിരിച്ചുവിട്ടിരുന്നെങ്കിലും ഇതില്‍ ചിലരെ സര്‍വ്വീസ് തടസപ്പെടാതിരിക്കാന്‍ പല സ്ഥലങ്ങളിലും ദിവസ വേതനത്തില്‍ ജോലിക്ക് നിയമിച്ചിരുന്നു. ഇതിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് എല്ലാ താല്‍ക്കാലികക്കാരെയും പിരിച്ചുവിടാന്‍ കോടതി ഉത്തരവിട്ടത്.

We use cookies to give you the best possible experience. Learn more