Kerala News
കെ.എസ്.ആര്‍.ടി.സി അപകടം: പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Feb 20, 09:19 am
Thursday, 20th February 2020, 2:49 pm

കോയമ്പത്തൂര്‍: അവിനാശിയില്‍ കെ.എസ്.ആര്‍.ടി.സി ബസും കണ്ടയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. വ്യാഴാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിക്കുണ്ടായ അപകടത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടിരുന്നു. 25 പേര്‍ പരുക്കേറ്റ് ആശുപത്രിയിലാണ്. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപകടത്തില്‍ കൊല്ലപ്പെട്ട 19 പേരും മലയാളികളാണ്. 48 പേരുമായി ബംഗളുരുവില്‍ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. കൊല്ലപ്പെട്ടവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ പാലക്കാട് കളക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നിയന്ത്രണം വിട്ട് തെറ്റായ ദിശയില്‍ വന്ന കണ്ടയ്നര്‍ ലോറിയാണ് നാടിനെ ഞെട്ടിച്ച വലിയ അപകടത്തിന് ഇടയാക്കിയത്. കേരളത്തില്‍ നിന്നും ടൈല്‍സ് കയറ്റി വരികയായിരുന്ന കണ്ടയ്നര്‍ ലോറിയുടെ ടയര്‍ പൊട്ടി കെ.എസ്.ആര്‍.ടി.സി ബസില്‍ വന്ന് ഇടിക്കുകയായിരുന്നു. നാലുവരിപ്പാതയില്‍ ഡിവൈഡര്‍ കടന്നാണ് ലോറി ബസിനെ വന്നിടിച്ചത്. അപകട സ്ഥലത്ത്് വച്ച് തന്നെ ബസിലെ കണ്ടക്ടറും ഡ്രൈവറും മരണപ്പെട്ടു. ബസിന്റെ വലതു വശത്ത് ഇരുന്നവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.