| Friday, 4th October 2019, 11:44 am

കെ.എസ്.ഇ.ബിയുടെ ഭൂമി എം.എം മണിയുടെ മരുമകന്‍ പ്രസിഡന്റായ ബാങ്കിന് കൈമാറിയ സംഭവം; അന്വേഷണം നടത്താന്‍ കളക്ടറോട് റവന്യൂു മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ ഭൂമി വൈദ്യുതി മന്ത്രി എം.എം മണിയുടെ മരുമകന്റെ ബാങ്കിന് കൈമാറിയതില്‍ അന്വേഷണം. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെ നിര്‍ദ്ദേശപ്രകാരം ജില്ലാ കളക്ടറാണ് ഭൂമി ഇടപാടില്‍ അന്വേഷണം നടത്തുന്നത്.

ക്രമക്കേടുണ്ടെങ്കില്‍ അന്വേഷിക്കണമെന്ന് മന്ത്രി ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മന്ത്രി കളക്ടറോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കെ.എസ്.ഇ.ബിയുടെ കൈവശഭൂമി രാജാക്കാട് സഹകരണ ബാങ്കിന് കൈമാറിയെന്നാണ് ആരോപണം. പൊന്‍മുടി അണക്കെട്ടിനു സമീപംമുള്ള വൈദ്യുതി ബോര്‍ഡിന്റെ 21 ഏക്കര്‍ ഭൂമിയാണ് എം.എം. മണിയുടെ മകളുടെ ഭര്‍ത്താവ് പ്രസിഡന്റായ രാജക്കാട് സഹകരണ ബാങ്കിനു നല്‍കിയത്.

ഫെബ്രുവരി 28നു ചേര്‍ന്ന കെ.എസ്.ഇ.ബി ഫുള്‍ ബോര്‍ഡ് യോഗമാണ് സി.പി.ഐ.എം ഇടുക്കി ജില്ല കമ്മിറ്റി അംഗം വി.എ. കുഞ്ഞുമോന്‍ പ്രസിഡന്റായ രാജക്കാട് സഹകരണ ബാങ്കിനു ഭൂമി നല്‍കാന്‍ തീരുമാനമെടുത്തത്. മന്ത്രി അധ്യക്ഷനായ യോഗങ്ങളിലായിരുന്നു തീരുമാനം.

കെ.എസ്.ഇ.ബിക്കു കീഴിലെ ഹൈഡല്‍ ടൂറിസം ഡയറക്ടറുടെ അനുകൂല റിപ്പോര്‍ട്ട് വാങ്ങിയായിരുന്നു നടപടി. മന്ത്രിയുടെ മകളും രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റുമായ സതിയുടെ ഭര്‍ത്താവാണ് കുഞ്ഞുമോന്‍. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഹൈഡല്‍ ടൂറിസം കേന്ദ്രങ്ങളുടെ പരിപാലനത്തിനായി സാമ്പത്തിക ഭദ്രതയുള്ള സഹകരണ സ്ഥാപനങ്ങളെ പങ്കാളികളാക്കാന്‍ തീരുമാനിച്ചാണ് രാജാക്കാട് സംഘത്തിനു വഴിയൊരുക്കിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ വര്‍ഷം മേയ് അഞ്ചിനു ചേര്‍ന്ന ഹൈഡല്‍ ടൂറിസം ഗവേണിങ് ബോഡിയിലാണ് പങ്കാളിത്ത തീരുമാനം. ഈ വര്‍ഷം ഫെബ്രുവരിയിലാണ് രാജാക്കാട് ബാങ്കിനു ഭൂമി കൈമാറാന്‍ അണിയറ നീക്കം നടന്നത്.

വിവിധ സഹകരണ സ്ഥാപനങ്ങള്‍ ടെന്‍ഡര്‍ സമര്‍പ്പിച്ചിരുന്നെന്നും രാജാക്കാട് സഹകരണ ബാങ്ക് കൂടുതല്‍ ഗുണകരമായ വാഗ്ദാനങ്ങള്‍ മുന്നോട്ടുവെച്ചന്നുമാണ് ബോര്‍ഡ് അധികൃതരുടെ വിശദീകരണം. എന്നാല്‍, സഹകരണ സംഘങ്ങളെ നിശ്ചയിച്ചതിലെ മാനദണ്ഡങ്ങളില്‍ അവ്യക്തതയുണ്ട്. ആകെ വരുമാനത്തിന്റെ 20 ശതമാനം ഹൈഡല്‍ ടൂറിസത്തിനു നല്‍കാമെന്നാണ് രാജാക്കാട് സംഘത്തിന്റെ വാഗ്ദാനം.

ഇതടക്കം ഏഴ് സഹകരണ സംഘങ്ങള്‍ക്കാണ് ഭൂമി അനുവദിക്കാന്‍ തീരുമാനിച്ചതെങ്കിലും ആദ്യം കൈമാറിയത് മന്ത്രിയുടെ മരുമകന്റെ സംഘത്തിനാണെന്നാണ് സൂചന.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more