| Thursday, 14th April 2022, 4:13 pm

സമരക്കാര്‍ വെറുതെ വെയിലും മഴയും കൊണ്ട് നില്‍ക്കുകയേയുള്ളു; പരിഹാസവുമായി കെ.എസ്.ഇ.ബി ചെയര്‍മാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സമരം ചെയ്യുന്ന കെ.എസ്.ഇ.ബി ജീവനക്കാരെ പരിഹസിച്ച് ചെയര്‍മാന്‍ ബി. അശോക്. സമരക്കാര്‍ വെറുതെ വെയിലും മഴയും കൊണ്ട് നില്‍ക്കുകയേയുള്ളുവെന്ന് ബി. അശോക് പറഞ്ഞു.

സമരക്കാരോട് വാത്സല്യമുണ്ട്, വൈദ്യുതി ബോര്‍ഡില്‍ ഒരുതരത്തിലുള്ള പ്രശ്‌നങ്ങളുമില്ല. കെ.എസ്.ഇ.ബി ഒരു ബിസിനസ് സ്ഥാപനമാണ്. എല്ലാവരും സഹകരിച്ചാലേ മുന്നോട്ടുപോകു.

കെ.എസ്.ഇ.ബിയെ സംബന്ധിച്ചിടത്തോളം പരമാവധി ഒരു വ്യക്തിയെ അക്കൊമഡേറ്റ് ചെയ്യാന്‍ തയ്യാറാകും. പക്ഷെ, കെ.എസ്.ഇ.ബി എന്ന സ്ട്രക്ചറിന്റെ മൗലിക സ്വഭാവം ബലികഴിക്കില്ല.

ചെറിയ പിശകുപറ്റിപ്പോയി, തിരിച്ചെടുക്കണമെന്ന് പറഞ്ഞാല്‍ തീരാവുന്ന കാര്യമേയുള്ളു. ഇതൊന്നും വാശിപ്പുറത്ത് ചെയ്യുന്നതല്ല. സമരക്കാരില്‍ ചിലരോട് ചെയര്‍മാന്‍ മാറണോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. അവര്‍ക്ക് പറയണമെന്നുണ്ട്, ആറു മാസമായിട്ട് മാറണമെന്ന് വിചാരിച്ച് നടക്കുകയാണ്. പക്ഷെ അത് തുറന്നുപറയാന്‍ പറ്റുന്നില്ല. അങ്ങനെയല്ല, മനോഭാവം മാറ്റിയാല്‍ മതിയെന്നാണ് അതുകൊണ്ട് പറയുന്നത്.

ഇത്രയൊക്കെ കണ്ടതുകൊണ്ട് നമുക്ക് അശേഷം പേടിയില്ലാത്ത കാര്യമാണ് മാറ്റം എന്ന് പറയുന്നത്, അതാണ് അതിന്റെ ഏറ്റവും വലിയ രസം. മാറ്റം എന്നു പറഞ്ഞ് പേടിപ്പിക്കാനേ പറ്റില്ല. എവിടെ ചെന്നാലും പോളിസി കണ്‍സിസ്റ്റന്റ് തന്നെയാണ്. കസേര മാറുന്നു, ആളുകള്‍ മാറുന്നു, പ്രൊട്ടസ്റ്റ് മാറുന്നു എന്നേയുള്ളു.

എല്ലായിടത്തും ഒരേ നയത്തില്‍ തന്നെയാണ് പോകുന്നത്. അനുഭവങ്ങള്‍ പൊള്ളിക്കുന്ന ഒരുപാട് യാഥാര്‍ത്ഥ്യമുണ്ട്. ആ യാഥാര്‍ത്ഥ്യത്തിന്റെ ഭാഗമാണ് താനും. കേരളത്തിലെ ഒരു പ്ലസ് പോയിന്റ് എന്നുവെച്ചാല്‍ എല്ലാവരുടേയും വോയ്‌സ് കേള്‍ക്കാനുള്ള പരിസരമുണ്ട്. അങ്ങനെ ആരേയും ചവിട്ടിത്തേച്ച്, മറ്റ് സ്ഥലങ്ങളില്‍ നടക്കുന്ന പോലെ സ്റ്റീം റോളര്‍ കേറ്റി ഇറക്കി അവരുടെ അഡ്രസുമില്ല, കൂരയുമില്ല എന്ന തരത്തിലുള്ള സാഹചര്യമൊന്നും കേരളത്തിലില്ല. അതിന് പല ഘടകങ്ങളുമുണ്ട്. പ്രത്യേകിച്ച് ഇടതു മൂവ്‌മെന്റ് വലിയ ശക്തി തന്നെയാണ്. പരസ്പര ബഹുമാനത്തോടെ സമവായത്തിന്റെ ഭാഷയാണ് മാനേജ്‌മെന്റിന്റേതെന്നും അശോക് പറഞ്ഞു.

വൈദ്യുതി ഭവന് മുന്നിലാണ് കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സത്യാഗ്രഹവും സിസഹകരണ സമരവും നടക്കുന്നത്. ചെയര്‍മാന്റെ പ്രതികാര നടപടികളും സ്ത്രീ വിരുദ്ധ പരമാര്‍ശങ്ങളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.

ഓഫീസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ എം.ജി. സുരേഷ്‌കുമാര്‍, ബി. ഹരികുമാര്‍, ജസ്മിന്‍ ബാനു എന്നിവരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. അനധികൃതമായി അവധിയെടുത്തെന്നാരോപിച്ചാണ് ദേശീയ പണിമുടക്കിന്റെ ഒന്നാം ദിവസം തന്നെ ജാസ്മിന്‍ ബാനുവിനെ സസ്‌പെന്റ് ചെയ്തത്. ഡയസ്‌നോണ്‍ ഉത്തരവ് തള്ളിയതിനും ചെയര്‍മാനെതിര ദുഷ്പ്രചരണം നടത്തിയതിനുമാണ് സംഘടന ഭാരവാഹികളെ സസ്‌പെന്റ് ചെയ്തത്.

Content Highlights: KSEB Chairman B Ashok criticizing protesters

We use cookies to give you the best possible experience. Learn more