| Thursday, 25th May 2023, 8:12 pm

തിരിച്ചുവരാന്‍ കഴിയുമെന്ന് ഞാനൊരിക്കലും വിചാരിച്ചിരുന്നില്ല; തിരിച്ചുവരവിന് കാരണം ഇവരൊക്കെ: കെ.എസ് ചിത്ര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പിന്നണി ഗാനരംഗത്തിലേക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന് താനൊരിക്കലും വിചാരിച്ചിരുന്നില്ലെന്ന് കെ.എസ് ചിത്ര. തന്റെ മകളുടെ മരണത്തോടുകൂടി പിന്നണി ഗാനരംഗത്തുനിന്നും മാറിനിന്നപ്പോള്‍ ഒരുപാടാളുകള്‍ തന്റെ തിരിച്ചുവരവിന് സഹായിച്ചിരുന്നെന്നും ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ചിത്ര പറഞ്ഞു.

‘ തിരിച്ചുവരാന്‍ കഴിയുമെന്ന് ഞാനൊരിക്കലും വിചാരിച്ചിരുന്നില്ല. എനിക്ക് ഒട്ടും പരിചയമില്ലാത്ത ഒരുപാടാളുകള്‍ ദിവസങ്ങളോളം എന്റെ വീട്ടിലേക്ക് പ്രസാദം അയക്കുമായിരുന്നു. എന്നെ ഒരുപാട് പേര്‍ സപ്പോര്‍ട്ട് ചെയ്തിരുന്നു. എന്റെ തിരിച്ചുവരവില്‍ എന്നെ സഹായിച്ചവരോട് എനിക്കൊരുപാട് നന്ദിയുണ്ട്.

എന്റെ മകളുടെ മരണത്തോടുകൂടി ഞാന്‍ മനസ്സിലാക്കിയ കാര്യമെന്തെന്നാല്‍, വരാനുള്ളത് എന്തായാലും വരുമെന്നും, എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ മറികടക്കാനുള്ള ധൈര്യമാണ് നമുക്ക് ദൈവത്തില്‍ നിന്ന് കിട്ടുന്നതെന്നും ഞാനിങ്ങനെ ഒറ്റപ്പെട്ടിരിക്കുമ്പോള്‍ എന്റെ ചുറ്റുമുള്ളവരുടെ ജീവിതം കൂടിയാണ് ഞാന്‍ കാരണം വിഷമത്തിലാവുന്നതെന്നുമാണ്.

വിജയേട്ടന്‍ (പങ്കാളി) ജോലിപോലും ഉപേക്ഷിച്ചാണ് എന്റെ കൂടെ നിന്നത്. എനിക്കൊരു സ്റ്റുഡിയോ ഉണ്ട്. അവിടെ ജോലിചെയ്യുന്ന കുറേ പേരുണ്ട്. ഇതൊക്കെ എനിക്ക് തിരിച്ചുവരാനുള്ള കാരണങ്ങളായിരുന്നു, ‘ ചിത്ര പറഞ്ഞു.

താന്‍ പാട്ടുകാരിയാകുന്നതില്‍ വീട്ടുകാര്‍ക്കെതിര്‍പ്പുണ്ടായിരുന്നെന്നും തനിക്കടുപ്പമുള്ള ഒരാളെങ്കിലും കൂടെയില്ലാതെ ഇന്നേവരെ ഒരു ഷോയ്ക്കും റെക്കോഡിങ്ങിനും പോയിട്ടില്ലെന്നും ചിത്ര പറഞ്ഞു.

‘ എന്റെ അമ്മയുടെയടുത്ത് നിന്നും എനിക്കേറ്റവും കൂടുതല്‍ വഴക്ക് കിട്ടിയത് എന്റെ ചിരി കാരണമാണ്. എന്റെ മുഖത്തേക്കൊരാള്‍ നോക്കിയാല്‍ ഞാന്‍ ചിരിക്കും. എന്റെയൊരു പ്രകൃതം അങ്ങനെയാണ്. അമ്മയെന്നോട് എപ്പോഴും പറയുമായിരുന്നു പരിചയമില്ലാത്തയാളുകളോട് ചിരിക്കരുതെന്ന്.

ഒരു പെണ്‍കുട്ടി അങ്ങനെ എല്ലാവരോടും ചിരിക്കുമ്പോള്‍ ആളുകള്‍ അത് തെറ്റായ രീതിയില്‍ വ്യാഖാനിക്കുമെന്നും ചീത്തപ്പേരുണ്ടാകുമെന്നും പറയുമായിരുന്നു. അമ്മയങ്ങനെ പറഞ്ഞത് കൊണ്ട് എന്റെ കരിയറിന്റെ തുടക്കകാലത്തുള്ള സ്റ്റേജ് ഷോകള്‍ക്കെല്ലാം ഞാന്‍ ആരോടും അങ്ങനെ ചിരിക്കാതെയൊക്കെയിരുന്നിട്ടുണ്ട്.

എന്നെ വളരെ സ്ട്രിക്റ്റായിട്ടായിരുന്നു വളര്‍ത്തിക്കൊണ്ടുവന്നത്. ഞാന്‍ പ്ലേ ബാക്ക് സിങ്ങറാവുന്നതില്‍ അമ്മയ്ക്ക് നല്ല എതിര്‍പ്പുണ്ടായിരുന്നു. അമ്മയ്‌ക്കൊരു പേടിയുമുണ്ടായിരുന്നു ഒരു പരിചയവുമില്ലാത്ത സിനിമ മേഖലയിലേക്കെന്നെ വിടുന്നതില്‍. അച്ഛനായിരുന്നു ധൈര്യം പകര്‍ന്നത്.

അച്ഛനോ അമ്മയോ അല്ലെങ്കില്‍ എനിക്കടുപ്പമുള്ള ഒരാളെങ്കിലുമില്ലാതെ ഞാനൊരു ഷോയ്‌ക്കോ റെക്കോഡിങ്ങിനോ ഇന്നേവരെ പോയിട്ടില്ല. എനിക്കെപ്പൊഴെങ്കിലും ഒരു പേടി തോന്നിയാല്‍ എനിക്കടുപ്പമുള്ളൊരാള്‍ അടുത്തുണ്ടായിരിക്കണമെന്ന് എനിക്ക് നിര്‍ബന്ധമാണ്. കല്യാണമൊക്കെ കഴിഞ്ഞപ്പോഴാണ് കുറച്ചൊരു സമാധാനമൊക്കെയായത്, ‘ ചിത്ര പറഞ്ഞു.

Content Highlights: KS Chithra about her comeback to film industry

We use cookies to give you the best possible experience. Learn more