| Tuesday, 28th March 2023, 8:50 pm

പ്രധാനമന്ത്രി മമ്മൂട്ടിയോട് സംസാരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു, അവസാനം മമ്മൂക്ക അദ്ദേഹത്തോട് പറഞ്ഞത് ഇതാണ്: പ്രമോദ്

സ്പോര്‍ട്സ് ഡെസ്‌ക്

എം.ടിയുടെ ആന്തോളജി ചിത്രത്തില്‍ മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് ഒരുക്കുന്ന ചിത്രമാണ് ‘കഡുഗണ്ണാവ ഒരു യാത്ര’. ശ്രീലങ്കയില്‍ വെച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. ഷൂട്ടിനായി താരം ശ്രീലങ്കയിലെത്തിയ വിവരം നേരത്തെ വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്തിരുന്നു.

ആ യാത്രയില്‍ മാതൃഭൂമി ജനറല്‍ മാനേജറായ കെ.ആര്‍. പ്രമോദും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ആ യാത്രയുടെ വിവരങ്ങള്‍ അദ്ദേഹം ഗൃഹലക്ഷ്മിയിലൂടെ പങ്കുവെക്കുകയാണ്.

ചിത്രത്തിന്റെ ഷൂട്ടിന് ശേഷം അവിടുത്തെ പ്രധാനമന്ത്രി മമ്മൂട്ടിയുമായി സംസാരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചെന്ന് പറയുകയാണ് പ്രമോദ്. ആ സംസാരത്തിന് ശേഷം ശ്രീലങ്കയിലേക്ക് വീണ്ടും വരുമെന്ന് മമ്മൂട്ടി അദ്ദേഹത്തോട് പറയുകയും ചെയ്‌തെന്ന് പ്രമോദ് കൂട്ടിച്ചേര്‍ത്തു.

‘ഉച്ചയ്ക്ക് 3.30ന് തന്നെ അന്നത്തെ ഷെഡ്യൂള്‍ അവസാനിച്ചു. ഞങ്ങള്‍ നേരെ എയര്‍പോര്‍ട്ടിലേക്ക് പോയി. കൊളംബോയിലെ കോര്‍ഡിനേറ്റര്‍ കാര്‍ത്തിക് അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. സ്വീകരിക്കാന്‍ അവിടുത്തെ ഉദ്യോഗസ്ഥരും.

പ്രീ ബോര്‍ഡിങ് ഏരിയയില്‍ ഇരിക്കുമ്പോള്‍ കാര്‍ത്തിക് മമ്മൂക്കയോട് പറഞ്ഞു ‘പ്രധാനമന്ത്രിക്ക് നിങ്ങളോട് സംസാരിക്കണമെന്ന് പറയുന്നുണ്ട്, ഒന്ന് വിളിച്ചോട്ടെ..? അദ്ദേഹത്തിന്റെ സെക്രട്ടറി വിളിക്കുന്നുണ്ട്’. മമ്മൂക്ക ഓക്കെ പറഞ്ഞു.

പ്രധാനമന്ത്രിയോട് കുറച്ചുനേരം സംസാരിച്ചു. വെക്കാന്‍ നേരം ‘ഇന്ത്യയും ശ്രീലങ്കയും, നമ്മള്‍ സഹോദരന്‍മാരാണ്. അടുത്ത തവണ കുടുംബവുമായി ഞാനെത്തും അന്ന് നമുക്ക് കാണാം. എനിക്ക് ശ്രീലങ്ക ഒരുപാട് ഇഷ്ടമായി,’ എന്നായിരുന്നു മമ്മൂക്ക പറഞ്ഞത്,’ പ്രമോദ് പറഞ്ഞു.

നേരത്തെ ഷൂട്ടിനിടെ മമ്മൂട്ടിയുടെ കാറില്‍ മറ്റൊരു കാര്‍ ഇടിച്ച് അപകടമുണ്ടായതിനെ കുറിച്ചും പ്രമോദ് പറഞ്ഞിരുന്നു.

യാത്രയുടെ മൂന്നാമത്തെ ദിവസമായി. രാത്രി 7.30നാണ് മമ്മൂട്ടിയുടെ മടക്കയാത്ര. കുറച്ച് ഷോട്ടുകള്‍ കൂടി ബാക്കിയുണ്ട്. ഒപ്പം തലേന്ന് മുടങ്ങിയ ഷോട്ടുകളും. ട്രാവല്‍ ഷോട്ടുകളാണ് അധികവും.

പഴയ മാരുതി 800ന്റെ പിന്നിലിരുന്ന് മമ്മൂക്ക പോകുന്ന രംഗമാണ് ആദ്യം. വളരെ കഷ്ടപ്പെട്ടാണ് മമ്മൂക്ക പിന്നിലിരിക്കുന്നത്. അതിനിടെ ഞങ്ങളെ ഞെട്ടിച്ച മറ്റൊരു സംഭവവും നടന്നു.

പിന്നില്‍ സഞ്ചരിച്ച കാര്‍ മമ്മൂക്കയുടെ കാറില്‍ വന്നിടിച്ചു. എല്ലാവരും തലയില്‍ കൈവെച്ചു. ഭാഗ്യത്തിനോ, ചിലരുടെ പ്രാര്‍ത്ഥനകള്‍ കൊണ്ടോ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല,’ പ്രമോദ് കുറിപ്പില്‍ പറഞ്ഞു.

അതേസമയം ലിജോ ജോസ് പെല്ലിശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കമാണ് മമ്മൂട്ടിയുടേതായി തിയേറ്ററിലെത്തിയ ഏറ്റവും പുതിയ സിനിമ. മമ്മൂട്ടി കമ്പനിയുടെ പ്രൊഡക്ഷനില്‍ ഒരുങ്ങിയ സിനിമ ജനുവരി 19നാണ് റിലീസ് ചെയ്തത്.

തിയേറ്ററിലെത്തുന്നതിന് മുമ്പ് സിനിമ ഐ.എഫ്.എഫ്.കെ വേദിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും വളരെ മികച്ച പ്രതികരണമാണ് ചിത്രത്തിനും മമ്മൂട്ടിയുടെ കഥാപാത്രത്തിനും ലഭിച്ചത്.

Content highlight: KR Pramod tals about Mammootty

We use cookies to give you the best possible experience. Learn more