'ആ സീനിൽ ഞങ്ങളുടേത് അഭിനയമായിരുന്നില്ല'; ആടുജീവിതത്തിലെ നിർണായക രംഗത്തെക്കുറിച്ച് കെ.ആർ. ഗോകുൽ
Film News
'ആ സീനിൽ ഞങ്ങളുടേത് അഭിനയമായിരുന്നില്ല'; ആടുജീവിതത്തിലെ നിർണായക രംഗത്തെക്കുറിച്ച് കെ.ആർ. ഗോകുൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 8th April 2024, 5:12 pm

ആടുജീവിതം സിനിമ കണ്ട എല്ലാവരും പൃഥ്വിരാജിന്റെ ഡെഡിക്കേഷനോടൊപ്പം പറയുന്ന പേരാണ് ഗോകുലിന്റേത്. നോവല്‍ വായിച്ചവര്‍ക്ക് തീരാനോവായി മാറിയ ഹക്കിം എന്ന കഥാപാത്രമായി ഗോകുല്‍ ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്. നോവലിലെ ഹക്കിമിന്റെ വേദനകളും പ്രതീക്ഷകളും അതേപടി സ്‌ക്രീനില്‍ കാണിക്കാന്‍ ഈ യുവനടന് സാധിച്ചു.

മൂന്ന് വർഷത്തിന് ശേഷം ഹക്കീമും നജീബും കണ്ടുമുട്ടുന്ന സീൻ എത്ര തവണ എടുത്തു എന്ന ചോദ്യത്തിന് അധികം ടേക് പോയിട്ടില്ല എന്നായിരുന്നു ഗോകുലിന്റെ മറുപടി. അത് യാദൃശ്ചികമായി തങ്ങളുടെ കയ്യിൽ നിന്ന് വന്നുപോയതാണെന്നും ഗോകുൽ പറയുന്നുണ്ട്. ആ സ്ഥലത്തുണ്ടായ ഒരു മൂഡിൽ സംഭവിച്ചു പോയതാണെന്നും ഗോകുൽ കൂട്ടിച്ചേർത്തു. സ്ക്രിപ്റ്റിന്റെ സൈഡിൽ ബ്ലെസി അത് ഒരു ഹെവൻലി സീൻ എന്നാണ് എഴുതിയതെന്നും ഗോകുൽ റെഡ് എഫ്.എം മലയാളത്തോട് പറഞ്ഞു.

‘ആ ഒരു സീന് അധികം ടേക് ഒന്നും പോയില്ല. ഓർഗാനിക് ആയിട്ട് ഞങ്ങളുടെ കയ്യിൽ വന്നുപോയ സംഭവങ്ങളാണ്. ആ ഒരു സമയത്ത് ആ സ്ഥലത്തുണ്ടായ ഒരു മൂഡിൽ സംഭവിച്ചു പോയതാണ്. ഒരു വൈകുന്നേര സമയത്താണ് അത് ഷൂട്ട് ചെയ്തത്. സാറിന്റെ സ്ക്രിപ്റ്റിന്റെ സൈഡിൽ കുനുകുനാ എന്ന രീതിയിൽ എഴുതിവെക്കും.

ഓരോ ഡിസ്ക്രിപ്ഷനും കാര്യങ്ങളുമൊക്കെ സാറിന്റെ സ്വന്തം സ്ക്രിപ്റ്റിന്റെ സൈഡിൽ എഴുതിയിട്ടുണ്ടാകും . ആ സീൻ ഹെവൻലി വരണമെന്നാണ് എഴുതിയത് . ആ ഒരു മൂഡ് വരണം എന്നാണ് സാർ എഴുതിവച്ചത്. ഞങ്ങൾ നിൽക്കുന്നത് അങ്ങനെ ഒരു സ്ഥലത്താണ്.

അപ്പോൾ നമ്മുടെ മൈൻഡിൽ വർക്ക് ചെയ്യുന്നുണ്ടല്ലോ, 3 വർഷത്തിനു ശേഷമാണ് കാണുന്നത് എന്നത്. മൂന്ന് വർഷത്തെ കാര്യങ്ങൾ ഒരു മിനിട്ടു കൊണ്ടാണ് അവൻ പറഞ്ഞു തീർക്കുന്നത്. അത് തീർക്കാൻ ശ്രമിക്കുന്നത്. അവന്റെ ഉള്ളിൽ നിന്ന് പൊട്ടിയിട്ടുള്ള പരിഭവം പറച്ചിലാണ്,’ കെ. ആർ. ഗോകുൽ പറഞ്ഞു.

Content Highlight: KR Gokul about heavenly scene in aadujeevitham