| Tuesday, 2nd April 2024, 5:25 pm

ഹക്കീമിന്റെ പ്രതീക്ഷയാണ് ആ സീൻ ചെയ്യുമ്പോൾ എന്റെ മനസ്സിൽ ഉണ്ടായിരുന്നത്: കെ.ആർ. ഗോകുൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആടുജീവിതത്തിലെ തന്റെ വസ്ത്രത്തിലെ ഓരോ തുളയ്ക്കും ഓരോ കഥകളുണ്ടെന്ന് കെ.ആർ.ഗോകുൽ. ഹക്കീമിന് ധൃതി ആണെന്നും എങ്ങനെയെങ്കിലും രക്ഷപെടണമെന്ന ചിന്തയിലാണ് ആദ്യം ഓടുന്നതെന്നും ഗോകുൽ പറഞ്ഞു. ഹക്കീമിന്റെ പ്രതീക്ഷയാണ് ആ സീൻ ചെയ്യുമ്പോൾ തന്റെ മനസിൽ ഉണ്ടായിരുന്നതെന്നും ഗോകുൽ കൂട്ടിച്ചേർത്തു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു താരം.

‘എന്റെ ഡ്രസ്സിലുള്ള ഓരോ തുളയ്ക്കും ഹോളിനും എല്ലാത്തിനും ഓരോ കഥകളുണ്ട്. ഡ്രസ്സ് കീറിയിട്ട് കയ്യിലൊക്കെ പിടിക്കുന്ന ഒരു സീൻ ഉണ്ട്. ഹക്കീമിന് ഒരു ധൃതിയാണ്. എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്ന് കരുതിയാണ് ഞാൻ പോകുന്നത്. ഞാൻ തിരിച്ചു പോവുകയാണ്. എന്റെ ഉമ്മാനെ കാണാൻ പോവുകായാണ്. ഉപ്പാനെ കാണാൻ പോവുകയാണ്. എന്റെ പെങ്ങളെ, കാമുകിയെ കാണാൻ പോവുകയാണ്.

ആ പ്രതീക്ഷയുടെ നടത്തമാണ് ആദ്യം നടക്കുന്നത്. ഇത്രയും കാലത്തെ നരക ജീവിതം മതിയാക്കി നാട്ടിലേക്ക് പോവുകയാണ്. ആ ഒരു പ്രതീക്ഷയാണ് ആ സമയത്ത് എന്റെ മനസിൽ ഉണ്ടായിരുന്നത്. ഹക്കീമിന്റെ പ്രതീക്ഷയാണ് ആ സീൻ ചെയ്യുമ്പോൾ എന്റെ മനസ്സിൽ ഉണ്ടായിരുന്നത്,’ ഗോകുൽ പറഞ്ഞു.

ആടുജീവിതത്തിൽ ഡബ്ബിങ് ചെയ്തപ്പോഴുള്ള അനുഭവവും ഗോകുൽ അഭിമുഖത്തിൽ പറയുന്നുണ്ട്.’സ്മോക്കൊക്കെ ചെയ്തിട്ട് തൊണ്ടയൊക്കെ ഒന്ന് വരളിച്ചിട്ട് സംസാരിച്ചു നോക്കി. അങ്ങനെ സംസാരിച്ചാൽ ഒരു കരകരപ്പ് വരും. കുറെ അലറി വിളിച്ചു. ഒരു പരീക്ഷണം പോലെ ചെയ്തതാണ്. കുറേ ശബ്‌ദം പോയി. ഒരു മീറ്റർ പിടിച്ചപ്പോൾ ബ്ലെസി സാറിനും അത് ഓക്കെ ആയിരുന്നു.

പിറ്റേ ദിവസം രാവിലെ എഴുന്നേറ്റ് അതേ ഡ്രൈനസിൽ തന്നെയാണ് ഞാൻ സംസാരിച്ചത്. വെള്ളമൊന്നും കുടിച്ചില്ല. അങ്ങനെ ചെന്ന് ചെയ്ത് നോക്കിയപ്പോൾ അത് ബ്ലെസി സാറിനും ഇഷ്ടപ്പെട്ടു. ശരിക്കും എന്റെ സൗണ്ട് പോയത് തന്നെയാണ്. സൗണ്ട് കളഞ്ഞ് എന്റെ തൊണ്ടയെ മാക്സിമം ടോർച്ചർ ചെയ്താണ് ഡബ്ബിനുള്ള ആ ഒരു സാധനം കിട്ടിയത്,’ കെ.ആർ.ഗോകുൽ പറയുന്നു.

അതേസമയം, ആടുജീവിതം ഗംഭീര അഭിപ്രായമാണ് എല്ലാ കേന്ദ്രങ്ങളിൽ നിന്നും നേടുന്നത്. ചിത്രത്തിനായി പൃഥ്വിരാജ് നടത്തിയ ട്രാൻസ്ഫോർമേഷൻ വലിയ ശ്രദ്ധ നേടിയിരുന്നു. ഏറ്റവും വേഗത്തിൽ അമ്പത് കോടി നേടുന്ന മലയാള ചിത്രമായി ആടുജീവിതം മാറി.

Content Highlight: KR Gokul about hakim’s hope

We use cookies to give you the best possible experience. Learn more