| Tuesday, 14th June 2022, 6:13 pm

പ്രതിപക്ഷ നേതാവിന് നേരെ നടന്നത് വധശ്രമം; ക്ഷമയുടെ നെല്ലിപ്പടിയില്‍ നില്‍ക്കുന്ന എന്റെ കുട്ടികളെ സി.പി.ഐ.എം പ്രകോപിപ്പിക്കരുത്: കെ. സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ വധശ്രമം ഉണ്ടായെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. പൊലീസിനും പൊലീസ് മന്ത്രിക്കും കഴിവില്ലാത്തത് കൊണ്ടാണോ സി.പി.ഐ.എം ഗുണ്ടകള്‍ മുഖ്യമന്ത്രിക്ക് വേണ്ടി തെരുവിലിറങ്ങുന്നതെന്നും സുധാകരന്‍ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘പ്രതിപക്ഷ നേതാവിനെ വഴി നടത്താന്‍ അനുവദിക്കില്ലെന്ന് വെല്ലുവിളിച്ച സി.പി.ഐ.എം ഗുണ്ടാസംഘം അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ അക്രമിച്ച് കേറി വധശ്രമം നടത്തിയിരിക്കുന്നു. ഉന്നത രാഷ്ട്രീയ നേതാക്കള്‍ വരെ ആക്രമിക്കപ്പെടുന്ന നിലയിലേയ്ക്ക് ക്രമസമാധാന പാലനം തകര്‍ന്നിരിക്കുന്നു.

കോണ്‍ഗ്രസ് സമരം ചെയ്യുന്നത് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കള്ളക്കടത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രിക്കെതിരെയാണ്. അതിനെ നേരിടാന്‍ ഇവിടെ പൊലീസുണ്ട്. പൊലീസിനും പൊലീസ് മന്ത്രിക്കും കഴിവില്ലാത്തത് കൊണ്ടാണോ സി.പി.ഐ.എം ഗുണ്ടകള്‍ മുഖ്യമന്ത്രിക്ക് വേണ്ടി തെരുവിലറങ്ങുന്നത്?
ഞങ്ങളുടെ പാര്‍ട്ടി ഓഫീസുകളെ,
ഞങ്ങളുടെ കുട്ടികളെ,
ഞങ്ങളുടെ പ്രതിപക്ഷ നേതാവിനെ ഒക്കെ ആക്രമിച്ച് സമരം ഇല്ലാതാക്കാമെന്ന് സി.പി.ഐ.എം കരുതേണ്ട,’ സുധാകരന്‍ പറഞ്ഞു.

സമരങ്ങളുടെ തീച്ചൂളകള്‍ കടന്നുവന്നവരാ ഞങ്ങള്‍. ക്ഷമയുടെ നെല്ലിപ്പടിയില്‍ നില്‍ക്കുകയാണ് എന്റെ കുട്ടികള്‍. ഇനിയും അവരെ പ്രകോപിപ്പിക്കരുത്.

സ്വര്‍ണക്കള്ളക്കടത്തും കറന്‍സി കടത്തും നടത്തിയ പിണറായിയെ ബിജെപി രക്ഷിക്കാന്‍ നോക്കുകയാണ്. വിട്ടുവീഴ്ചകളില്ലാതെ കോണ്‍ഗ്രസ് സമരം തുടരും. പ്രതിപക്ഷ നേതാവ് ഉള്‍പ്പടെയുള്ളവര്‍ ഇനിയും തെരുവുകളില്‍ ജനപക്ഷത്ത് തന്നെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു പ്രതിപക്ഷ നേതാവിന്റെ ഓഫീസിലേക്ക് ഗുണ്ടകളെ പറഞ്ഞുവിട്ട ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് വി.ഡി.സതീശനും പ്രതികരിച്ചു. ഗുണ്ടകളെ വീട്ടിലേക്ക് വിട്ടാല്‍ താന്‍ പേടിക്കില്ല. പതിനായിരം പൊലീസിന്റെ സംരക്ഷണം തേടുന്ന പിണറായിയല്ല താനെന്നും സതീശന്‍ വ്യക്തമാക്കി. വിരട്ടാന്‍ നോക്കേണ്ട. മുഖ്യമന്ത്രിയേ വിരളൂ. ഞങ്ങള്‍ വിരളില്ലെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ വീട്ടില്‍ കയറിയവര്‍ക്ക് ജാമ്യവും സര്‍ക്കാറിനെതിരെ സമരം ചെയ്തവരെ തുറുങ്കില്‍ അടക്കുകയും ചെയ്യുകയാണ്. ഇത് ഇരട്ട നീതിയാണെന്നും സതീശന്‍ ആരോപിച്ചു.

പ്രതിപക്ഷ നേതാവിന്റെ വീട്ടിലേക്ക് ക്രിമിനലുകളെ പറഞ്ഞയക്കുകയാണ്. തന്റെ വീട്ടിലേയ്ക്ക് ആളെ പറഞ്ഞുവിടാന്‍ താന്‍ ഒരു നിയമ വിരുദ്ധ പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്നും സതീശന്‍ പറഞ്ഞു.

CONTENT HIGHLIGHTS:  KPCC president K Sudhakaran says Opposition leader has been accused of attempted murder

We use cookies to give you the best possible experience. Learn more