| Saturday, 6th July 2024, 9:22 am

ഇന്ത്യയെ ലോകത്തിനുമുമ്പില്‍ ഉയര്‍ത്തിനിര്‍ത്തിയ നരസിംഹ റാവുവിനെ നേതാവായി കണ്ടെത്തിയത് കരുണാകരന്‍: കെ. സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുന്‍ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിനെ നേതാവായി കണ്ടെത്തിയത് മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ ആണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. കരുണാകരനെ ഒതുക്കാന്‍ ഒരു നേതാവിനും കഴിഞ്ഞിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

‘പ്രധാനമന്ത്രിയായ നരസിംഹ റാവുവിനെ ഒരു നേതാവായി കണ്ടെത്തിയത് കരുണാകരന്‍ ആയിരുന്നു. ഇന്ത്യയെ ലോകത്തിന് മുമ്പില്‍ ഉയര്‍ത്തിനിര്‍ത്താന്‍ റാവുവിന് കഴിഞ്ഞു. ഒരു നേതാക്കള്‍ക്കും കരുണാകരനെ ഒതുക്കാനും കഴിഞ്ഞിട്ടില്ല,’ എന്നാണ് കെ. സുധാകരന്‍ പറഞ്ഞത്. ‘ലീഡര്‍ കെ. കരുണാകരന്‍ സ്റ്റഡി സെന്റര്‍’ സംഘടിപ്പിച്ച കരുണാകരന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.പി.സി.സി പ്രസിഡന്റ്.

ഒരുപാട് സര്‍ക്കാരുകളും മുഖ്യമന്ത്രിമാരും ഉണ്ടായിട്ടും കെ. കരുണാകരന്‍ നമുക്ക് നല്‍കിയ സംഭാവനകള്‍ വളരെ വലുതാണെന്നും സുധാകരന്‍ പറഞ്ഞു. ജനം സ്മരിക്കുന്ന നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ കരുണാകരന് കഴിഞ്ഞുവെന്നും കെ. സുധാകരന്‍ ചൂണ്ടിക്കാട്ടി.

കരുണാകരന്റെ ശ്രമങ്ങള്‍ക്കൊടുവില്‍ യാഥാര്‍ഥ്യമായ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കാത്തതില്‍ വിഷമമുണ്ടെന്നും കെ. സുധാകരന്‍ പറഞ്ഞു. ഇന്ന് താന്‍ ജീവിച്ചിരിക്കാന്‍ കാരണക്കാരന്‍ കൂടിയാണ് കരുണാകരനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കരുണാകരന്‍ ഇല്ലായിരുന്നെങ്കില്‍ എന്നോ ഇടതുപക്ഷത്തിന്റെ ബോംബിനോ കത്തിക്കോ ഞാന്‍ ഇരയായേനെ. നാളെ ജീവിക്കുമോ ഇല്ലയോ എന്ന സംശയത്തോടെ ഓരോ ആക്രമങ്ങളെയും അതിജീവിച്ച് ഉറങ്ങാന്‍ പോയ നാളുകളുണ്ട്. അന്നെല്ലാം ഞങ്ങള്‍ കോണ്‍ഗ്രസുകാര്‍ക്ക് കാവലായത് ലീഡറാണ്,’ എന്നാണ് കെ. സുധാകരന്‍ പറഞ്ഞത്.

Content Highlight: KPCC President K. Sudhakaran says, Narasimha Rao was found as a leader by former Chief Minister K. Karunakaran

We use cookies to give you the best possible experience. Learn more