| Tuesday, 8th June 2021, 9:15 pm

ആര്‍.എസ്.എസിനോട് ഒത്തുതീര്‍പ്പ് നടത്തുന്ന നേതാവാണ് സുധാകരന്‍: ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ അദ്ദേഹത്തെ കെ.പി.സി.സി. അധ്യക്ഷനാക്കിയത് ദൗര്‍ഭാഗ്യകരമെന്ന് എം.എ. ബേബി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: ആര്‍.എസ്.എസിനോടും അതിന്റെ രാഷ്ട്രീയത്തോടും ഒത്തുതീര്‍പ്പ് നടത്തുന്ന ഒരു കോണ്‍ഗ്രസ് നേതാവാണ് പുതിയ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെന്ന് സി.പി.ഐ.എം. പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ആര്‍.എസ്.എസുമായി നിരന്തരം രഹസ്യധാരണകള്‍ ഉണ്ടാക്കുന്ന നേതാവായാണ് സുധാകരന്‍ അറിയപ്പെടുന്നതെന്നും അദ്ദേഹം ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നെന്നും
എം.എ ബേബി പറഞ്ഞു.

ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ആര്‍.എസ്.എസിനെ ശക്തമായി എതിര്‍ക്കുന്ന, വര്‍ഗീയതയോട് ഒട്ടും സന്ധിചെയ്യാത്ത ഒരു നേതാവിനെ കണ്ടെത്താന്‍ കോണ്‍ഗ്രസിന് കഴിയാതെ പോയത് ദൗര്‍ഭാഗ്യകരമായെന്നും എം.എ ബേബി പറഞ്ഞു.

ആര്‍.എസ്.എസിനോടും വര്‍ഗ്ഗീയതയോടും ഒത്തുതീര്‍പ്പുണ്ടാക്കുന്ന ഒരു നേതാവിനെ കേരളത്തിലെ പ്രസിഡന്റ് ആക്കുന്നതിലൂടെ എന്ത് സന്ദേശമാണ് ഇന്ന് കോണ്‍ഗ്രസ് നല്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

രാഷ്ട്രീയത്തിന്റെ പേരില്‍ അക്രമം നടത്തുന്നതില്‍ സുധാകരന്‍ കേരളത്തിലെ ആര്‍.എസ്.എസിനെ അനുകരിക്കുക മാത്രമല്ല അവരുടെ സഹായം തേടുകയും ചെയ്തിട്ടുണ്ട്. സുധാകരന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വരുന്നത് കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടും. അത് ആര്‍.എസ്.എസ് സംഘടനകളുടെ വളര്‍ച്ചയ്ക്ക് കാരണമാകുമോ എന്ന ആശങ്ക ജനാധിപത്യവാദികള്‍ക്കുണ്ട്, എം.എ ബേബി പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് ഒരു പങ്കുമില്ലാതെയാണ് അവര്‍ക്ക് ഒരു പ്രസിഡന്റിനെ ലഭിച്ചിരിക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തെ ഇങ്ങനെയാണോ തീരുമാനിക്കേണ്ടത് തുടങ്ങിയ ചോദ്യങ്ങള്‍ ചോദിക്കുന്നില്ലെന്നും അത് അവരുടെ ആഭ്യന്തരകാര്യമാണെന്നും എം.എ ബേബി പറഞ്ഞു.
കോണ്‍ഗ്രസും ജനാധിപത്യവുമായി ബന്ധമില്ലാതായിട്ട് പതിറ്റാണ്ടുകളായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷമാണു കണ്ണൂര്‍ എം.പി കൂടിയായ കെ. സുധാകരനെ കെ.പി.സി.സി അധ്യക്ഷനായി രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. അധ്യക്ഷനായി തെരഞ്ഞെടുത്ത വിവരം രാഹുല്‍ തന്നെയാണു സുധാകരനെ അറിയിച്ചത്.

കെ.പി.സി.സി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ടു ഹൈക്കമാന്റ് പ്രതിനിധി താരിഖ് അന്‍വര്‍ നേരത്തെ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതുസംബന്ധിച്ച് എം.പിമാരുടെയും എം.എല്‍.എമാരുടെയും അഭിപ്രായം തേടിയിരുന്നു.

ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നീ നേതാക്കള്‍ ആരുടെയും പേരുകള്‍ കെ.പി.സി.സി. അധ്യക്ഷ പദവിയിലേക്കു നിര്‍ദ്ദേശിച്ചിരുന്നില്ല. ഹൈക്കമാന്റ് റിപ്പോര്‍ട്ടില്‍ എഴുപതു ശതമാനം പേരും പിന്തുണച്ചതു കെ. സുധാകരനെയായിരുന്നുവെന്നാണു വിവരം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: new KPCC president K Sudhakaran is a Congress leader who compromises with the RSS and its politics. says CPI (M) claimed that . Politburo member MA Baby.

We use cookies to give you the best possible experience. Learn more