| Tuesday, 24th August 2021, 11:18 am

മുസ്‌ലിം വിഭാഗങ്ങള്‍ ഇടതിനൊപ്പം മാറി, നേതാക്കളും സീറ്റ് മോഹികളും കാലുവാരി; തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങള്‍ വിലയിരുത്തി കെ.പി.സി.സി അന്വേഷണ സമിതി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നേതാക്കളുടെ കാലുവാരലാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോല്‍ക്കാനുള്ള പ്രധാനകാരണമെന്ന് കെ.പി.സി.സിയുടെ അന്വേഷണ സമിതികളുടെ റിപ്പോര്‍ട്ട്.

സംഘടനാ സംവിധാനത്തിന്റെ പോരായ്മകളും തോല്‍വിക്ക് കാരണമായെന്നും റിപ്പോര്‍ട്ടിലുണ്ട്. മുസ്‌ലിം വിഭാഗങ്ങള്‍ കോണ്‍ഗ്രസിനോട് അകന്നതും തോല്‍വിക്ക് കാരണമായെന്ന് അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.

കോണ്ഗ്രസ് തോറ്റ ഓരോ മണ്ഡലങ്ങളിലെയും സാഹചര്യങ്ങള്‍ പ്രത്യേകം പരിഗണിച്ചാണ് പരിശോധന നടത്തിയത്. മൂന്ന് പേരടങ്ങുന്ന അഞ്ച് സമിതിയാണ് വിവിധ ജില്ലകളില്‍ പരിശോധന നടത്തിയത്.

നാടാര്‍ സംവരണം നടപ്പിലാക്കിയത് ഇടതുപക്ഷത്തിന് അനുകൂലമായി. ഇതിന് പുറമെ വിവിധ സമുദായ വിഭാഗങ്ങളെ ഒപ്പം നിര്‍ത്താനും ഇടതിനായെന്നും ഇതാണ് ഭരണത്തുടര്‍ച്ചയുടെ കാരണമെന്നും സമിതികള്‍ വിലയിരുത്തി. നാടാര്‍ സംവരണം കാട്ടക്കട, പാറശ്ശാല, അരുവിക്കര, നെയ്യാറ്റിന്‍കര അടക്കമുള്ള മണ്ഡലങ്ങളിലെ തോല്‍വിക്ക് കാരണമായി.

അതീവ ദുര്‍ബ്ബലമായ സംഘടനാ സംവിധാനവും നേതാക്കളുടെ പാരവെയ്പ്പും പൊതുവായി തോല്‍വിയുടെ കാരണമായെന്ന് അഞ്ച് റിപ്പോര്‍ട്ടുകളിലും പറയുന്നുണ്ട്.

യു.ഡി.എഫിനൊപ്പം അടിയുറച്ച് നിന്നിരുന്ന മുസ്‌ലിം വിഭാഗങ്ങള്‍ ഇടതിനൊപ്പം മാറിയത് വളരെ നിര്‍ണ്ണായകമായെന്നും നേമം, കൊല്ലം, തൃത്താല അടക്കമുള്ള പല മണ്ഡലങ്ങളിലെയും തോല്‍വിക്ക് കാരണം ഇതാണെന്നുമാണ് വിലയിരുത്തല്‍.

മുസ്‌ലിം വിഭാഗങ്ങളെ വിശ്വാസത്തിലെടുക്കാനായിട്ടില്ലെങ്കില്‍ കോണ്‍ഗ്രസിനുള്ള തിരിച്ചടി തുടരുമെന്നും സമിതികള്‍ ചൂണ്ടിക്കാട്ടി. സംഘടനാ സംവിധാനം തകര്‍ന്നത് ഏറ്റവും വലിയ തിരിച്ചടി ഉണ്ടാക്കിയത് മലബാറിലും തെക്കുമാണ്.

കോന്നി, വട്ടിയൂര്‍കാവ്, നെടുമങ്ങാട്, അമ്പലപ്പുഴ അടക്കമുള്ള മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥി മോഹികള്‍ സ്ഥാനാര്‍ത്ഥികളുടെ തോല്‍വിക്ക് കാരണമായെന്നും റിപ്പോര്‍ട്ടിലുണ്ട്.

കഴക്കൂട്ടത്ത് മികച്ച സ്ഥാനാര്‍ത്ഥിയായ ഡോ. എസ്.എസ് ലാലിനെ ജനങ്ങളിലേക്കെത്തിക്കാന്‍ സംഘടനക്കായില്ലെന്നും വിമര്‍ശനമുണ്ട്. ബാലുശ്ശേരിയില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും സംഘടനയും രണ്ട് വഴിക്കായിരുന്നു.

ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സാമുദായിക സമവാക്യം പാളി. കുന്നത്ത് നാട്ടില്‍ ട്വന്റി ട്വന്റി പാരയായെന്നുമാണ് വിലയിരുത്തല്‍.

ജോസ് കെ. മാണിയുടെ മുന്നണി മാറ്റം മധ്യകേരളത്തില്‍ തിരിച്ചടിയുണ്ടാക്കി. മുസ്‌ലിം-കൃസ്ത്യന്‍ മതവിഭാഗങ്ങളെയും അതിലെ തന്നെ ഓരോ വിഭാഗങ്ങളെയും അതിവിദഗ്ധമായി എല്‍.ഡി.എഫ് ഒപ്പം നിര്‍ത്തിയെന്നും യു.ഡി.എഫിന്റെ സോഷ്യല്‍ എഞ്ചിനീയറിംഗ് പൂര്‍ണ പരാജയമായെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

KPCC inquiry committee report assesses the reasons for the election defeat

We use cookies to give you the best possible experience. Learn more