| Thursday, 12th November 2020, 4:50 pm

താറാവ് കച്ചവടക്കാരനില്‍ നിന്ന് ശതകോടികളുടെ അധിപനായ മെത്രാനിലേക്ക്; ആരാണ് കെ.പി യോഹന്നാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ മറവില്‍ വിദേശത്ത് നിന്നെത്തിച്ച പണം വകമാറ്റി ചെലവഴിച്ച ക്രമക്കേടുകളുമായി ബന്ധപ്പെട്ട് തിരുവല്ല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിലീവേഴ്‌സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളില്‍ ആദായ നികുതിവകുപ്പ് നടത്തിയ റെയ്ഡില്‍ കോടികള്‍ പിടിക്കപ്പെട്ടതിനെത്തുടര്‍ന്ന് കെ.പി യോഹന്നാന്‍ എന്ന പേര് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ബിലീവേഴ്‌സ് ചര്‍ച്ചിന്റെ പല സ്ഥാപനങ്ങളിലായി നടന്ന റെയ്ഡുകളില്‍ നിന്നായി പതിനാലര കോടി രൂപയാണ് ഇതിനകം പിടിച്ചെടുത്തിട്ടുള്ളത്. തിരുവല്ലയില്‍ നടന്ന റെയ്ഡില്‍ അതി നാടകീയമായ രംഗങ്ങളും അരങ്ങേറി.

ബിലീവേഴ്‌സ് ചര്‍ച്ചിലെ സഭാ വക്താവും മെഡിക്കല്‍ കോളേജ് മാനേജരുമായ ഫാ. സിജോ പണ്ടപ്പിള്ളി റെയ്ഡിനിടെ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത തന്റെ ഐ ഫോണ്‍ തട്ടിപ്പറിച്ചോടുകയും ബാത്ത്‌റൂമിലെ ക്ലോസറ്റിലിട്ട് ഫ്‌ളഷ് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഉദ്യോഗസ്ഥര്‍ ഇത് തടഞ്ഞെങ്കിലും അദ്ദേഹം ഫോണ്‍ തറയിലെറിഞ്ഞ് തകര്‍ക്കുകയുണ്ടായി. സ്ഥലത്തുണ്ടായിരുന്ന ഒരു പെന്‍ഡ്രൈവ് നശിപ്പിക്കാന്‍ മറ്റൊരു ജീവനക്കാരിയും ശ്രമിച്ചു.

ബിലീവേഴ്‌സ് ചര്‍ച്ചിന്റെ പല സ്ഥാപനങ്ങളിലേക്ക് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആറായിരം കോടി രൂപ വിദേശത്ത് നിന്ന് എത്തിയതായാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. നിലവില്‍ വിദേശത്തുള്ള സഭാ സ്ഥാപകനായ കെ.പി യോഹന്നാനെയും പ്രധാന ചുമതല വഹിക്കുന്ന ഫാദര്‍ ഡാനിയല്‍ വര്‍ഗീസിനെയും രാജ്യത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുമുണ്ട്.

ആത്മീയരംഗത്ത് പ്രവര്‍ത്തനമാരംഭിച്ച് ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കെട്ടിട സമുച്ഛയങ്ങളും റിയല്‍ എസ്റ്റേറ്റ് വ്യാപാരവുമടക്കം കോടികളുടെ വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്ത ബിലീവേഴ്‌സ് ചര്‍ച്ചിന്റെ വിശദാംശങ്ങള്‍ ഇതാണ്‌.

അപ്പര്‍കുട്ടനാട്ടിലെ നിരണത്ത് കടപ്പിലാരില്‍ വീട്ടില്‍ ചാക്കോ പുന്നൂസിന്റെ മകനായി 1950 ലാണ് കടപ്പിലാരില്‍ പുന്നൂസ് യോഹന്നാന്‍ എന്ന കെ.പി യോഹന്നാന്‍ ജനിച്ചത്. മാര്‍ത്തോമ വിശ്വാസികളായ ചാക്കോയുടെ കുടുംബത്തിന് അക്കാലത്ത് താറാവ് വളര്‍ത്തലായിരുന്നു പ്രധാന വരുമാന മാര്‍ഗം.

പിതാവിനോടൊപ്പം താറാവ് കൃഷിയിലേര്‍പ്പെട്ടിരുന്ന യോഹന്നാന്റെ ജീവിതം വഴിതിരിച്ചുവിടുന്നത് ഡബ്ല്യു.എ ക്രിസ്വെല്‍ എന്ന അമേരിക്കക്കാരനാണ്. ക്രിസ്വെലിനൊപ്പം അമേരിക്കയിലെത്തിയ യോഹന്നാന്‍ അവിടെ വൈദിക പഠനത്തില്‍ ഏര്‍പ്പെട്ടു. അവിടെ നിന്നാണ് യോഹന്നാന്റെ ‘ആത്മീയ യാത്ര’ ആരംഭിക്കുന്നത്. അമേരിക്കയില്‍ വെച്ച് കണ്ടുമുട്ടിയ ജര്‍മന്‍ സ്വദേശിനിയായ ഗസാലയെ 1974ല്‍ ജീവിത പങ്കാളിയാക്കി. ശേഷം ഇരുവരും ഒരുമിച്ചായിരുന്നു സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്.

നീണ്ട പ്രവാസത്തിനു ശേഷം കെ.പി യോഹന്നാനും കുടുംബവും 1983 ല്‍ തിരുവല്ല നഗരത്തിനു സമീപമുള്ള മാഞ്ഞാടിയില്‍ ഗോസ്പല്‍ ഏഷ്യ എന്ന പേരില്‍ ആത്മീയസ്ഥാപനം കെട്ടിപ്പൊക്കി. സഹോദരങ്ങളായ കെ.പി ചാക്കോ, കെ.പി മാത്യൂസ് എന്നിവരോടൊപ്പമായിരുന്നു ട്രസ്റ്റ് ആരംഭിച്ചത്. നിരവധി സംരഭങ്ങള്‍ പിന്നീട് കെ.പി യോഹന്നാന്റെ നേതൃത്വത്തില്‍ വന്നു. സുവിശേഷ പ്രഘോഷണത്തിനായുളള ആത്മീയ യാത്ര എന്ന റേഡിയോ പരിപാടിയുടെ പ്രക്ഷേപണവും ആരംഭിച്ചു. പിന്നീടങ്ങോട്ട് ഇന്നത്തെ കെ.പി യോഹന്നാനിലേക്കുള്ള വളര്‍ച്ചയായിരുന്നു.

1974-ല്‍ ആരംഭിച്ച യോഹന്നാന്റെ ആത്മീയ യാത്രയുടെ സ്ഥാപനവത്കൃത രൂപമായിരുന്നു ബിലീവേഴ്സ് ചര്‍ച്ച്. അനുയായികളും ആസ്തിയും വര്‍ദ്ധിച്ചതോടെ 2003-ല്‍ ബിലീവേഴ്സ് ചര്‍ച്ച് ഒരു എപ്പിസ്‌കോപ്പല്‍ സഭയായി മാറി. പതിയെ ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് അതിന്റെ വേരുകള്‍ പടര്‍ന്നു. കേരളത്തിലെ ക്രൈസ്തവ സഭകള്‍ക്ക് സമാന്തരമായി പ്രവര്‍ത്തിച്ച്, അവര്‍ക്കു മുന്നില്‍ തന്റെ ശക്തി തെളിയിച്ച് കെ.പി യോഹന്നാന്‍ വളര്‍ന്നു. ശേഷം കെ.പി യോഹന്നാന്‍ എന്ന പേര് തന്നെ ഉപേക്ഷിച്ചു.

കുട്ടനാട്ടുകാരനായ കെ.പി യോഹന്നാന്‍ ഇന്ന് മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പൊലീത്ത പ്രഥമന്‍ എന്നാണ് അറിയപ്പെടുന്നത്. ‘സ്വയം പ്രഖ്യാപിത ബിഷപ്പ്’ എന്നാണ് കെ.പി യോഹന്നാനെതിരെ മറ്റ് ക്രിസ്തീയ സഭകളില്‍ നിന്നുയരുന്ന വിമര്‍ശനം. സി.എസ്.ഐ സഭയുടെ മോഡറേറ്ററായിരുന്ന ബിഷപ്പ് കെ.ജെ സാമുവലാണ് കെ.പി യോഹന്നാനെ മെത്രാനായി അഭിഷേകം നടത്തിയത്. യോഹന്നാന്റെ മെത്രാഭിഷേകം വ്യാജമാണ് എന്ന ആരോപണത്തെതുടര്‍ന്ന് സാമുവലിന് മോഡറേറ്റര്‍ സ്ഥാനം രാജിവെക്കേണ്ടി വന്നു. പക്ഷേ കെ.പി യോഹന്നാനെ ഇതൊന്നും ബാധിച്ചില്ല എന്ന് മാത്രമല്ല, അദ്ദേഹം വീണ്ടും വീണ്ടും വളരുകയാണുണ്ടായത്.

കേരളത്തിലും വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും, ഇതര രാജ്യങ്ങളിലുമെല്ലാം ശാഖകളുള്ള, മുപ്പതോളം ബിഷപ്പുമാരുള്ള, പത്തോളം രാജ്യങ്ങളിലായി 35 ലക്ഷത്തോളം വിശ്വസികളുണ്ടെന്ന് അവകാശപ്പെടുന്ന ബിലീവേഴ്സ് ചര്‍ച്ച് എന്ന എപ്പിസ്‌കോപ്പല്‍ സഭയുടെ മെത്രാന്‍ കെ.പി യോഹന്നാന്‍ ഇന്ന് ശതകോടികളുടെ അധിപനാണ്.

ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമടക്കം ഔദ്യോഗികമായി പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ക്ക് പുറമെ റിയല്‍ എസ്റ്റേറ്റ് അടക്കമുള്ള മറ്റ് പല മേഖലകളിലും ബിലീവേഴ്‌സ് ചര്‍ച്ചിന് വന്‍ നിക്ഷേപമുള്ളതായാണ് വിവരം. ഗോസ്പല്‍ ഏഷ്യയുടെ പേരില്‍ ഔദ്യോഗികമായി തന്നെ വിവിധ സ്ഥലങ്ങളിലായി ഏഴായിരം ഏക്കറിലധികം ഭൂമിയുണ്ട്. നിയമക്കുരുക്കില്‍ പെട്ട് വിവാദമായ ചെറുവള്ളി എസ്റ്റേറ്റിലെ 2263 ഏക്കര്‍ ഗോസ്പല്‍ ഏഷ്യയുടെ ഉടമസ്ഥതയിലുള്ളതാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇരുപതിനായിരം ഏക്കറില്‍ അധികം ഭൂമിയാണ് വിവിധ ട്രസ്റ്റുകളുടെ പേരില്‍ കെ.പി യോഹന്നാന്‍ സ്വന്തമാക്കിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആസ്തി വര്‍ദ്ധനവിനെതിരെയുള്ളത് കൂടാതെ വേറെയും നിരവധി കേസുകളും പരാതികളും ബിലീവേഴ്സ് ചര്‍ച്ചിനും ഗോസ്പല്‍ ഏഷ്യയ്ക്കുമെതിരേ ഉയര്‍ന്നു വന്നിരുന്നു. വിദേശ സഹായം സ്വീകരിക്കുന്നതിലായിരുന്നു കൂടുതല്‍ ആരോപണങ്ങള്‍. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ കോടിക്കണക്കിന് രൂപ ദുരുപയോഗം ചെയ്‌തെന്നു കാണിച്ച് ഗോസ്പല്‍ ഏഷ്യയ്‌ക്കെതിരേ അമേരിക്കയിലും കേസ്സുകളുണ്ടായിരുന്നു. പക്ഷേ, 37 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കി അമേരിക്കയിലെ കേസ്സുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ യോഹന്നാന് കഴിഞ്ഞു.

2012ല്‍ കേരള സര്‍ക്കാര്‍ യോഹന്നാനെതിരെ അന്വേഷണം നടത്താന്‍ തീരുമാനിച്ചിരുന്നു. കെ.പി യോഹന്നാന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് 2012ല്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. 1990 മുതല്‍ 2011 വരെ 48 രാജ്യങ്ങളില്‍ നിന്നും 1544 കോടി രൂപ വഴിവിട്ട് സ്വീകരിച്ചുവെന്നതായിരുന്നു അന്നത്തെ ആരോപണം. പക്ഷേ ഉന്നതതല ഇടപെടലുകളിലൂടെ അത് അട്ടിമറിക്കപ്പെട്ടുവെന്നാണ് വിവരം.

വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കെ.പി യോഹന്നാന് നേരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ മിഷനറി പ്രവര്‍ത്തനം നടത്താനെന്ന പേരില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും കോടികള്‍ സഹായമായി വാങ്ങി സ്വന്തം ആസ്തി വികസനത്തിന് ഉപയോഗിച്ചുവെന്നതാണ് കെ.പി യോഹന്നാനെതിരേയുള്ള പ്രധാന പരാതി. ഇത്തരം പരാതികളില്‍ ഇതാദ്യമായാണ് കെ.പി യോഹന്നാനും ബിലീവേഴ്‌സ് ചര്‍ച്ചും വിപുലമായ അന്വേഷണം നേരിടേണ്ടി വരുന്നത്.

സമ്പത്തുകൊണ്ടും അധികാരകേന്ദ്രങ്ങളിലുള്ള പിടിപാടുകൊണ്ടും ആത്മീയ നേതാവ് എന്ന നിലയില്‍ ഒരു വിഭാഗം ജനങ്ങളില്‍ നിന്നും നേടിയെടുത്ത പിന്തുണകൊണ്ടും തനിക്കെതിരേ വരുന്ന ആരോപണങ്ങളെയും പരാതികളെയും തടഞ്ഞു നിര്‍ത്താന്‍ യോഹന്നാന് എല്ലാ കാലത്തും സാധിച്ചിട്ടുണ്ട് എന്നാണ് നിരീക്ഷണങ്ങള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: KP Yohannan and Believers Church

We use cookies to give you the best possible experience. Learn more