| Wednesday, 30th November 2022, 12:45 pm

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പാമ്പിനെ പ്രദര്‍ശിപ്പിച്ച സംഭവം; വാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് നടന്ന സെമിനാറിനിടെ പാമ്പുകളെ പ്രദര്‍ശിപ്പിച്ചതിനാണ് കേസ്.

ഡി.എഫ്.ഒയുടെ നിര്‍ദേശപ്രകാരം കോഴിക്കോട് താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസറാണ് കേസെടുത്തത്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ക്ലിനിക്കല്‍ നഴ്‌സിങ് എജ്യൂക്കേഷന്‍ യൂണിറ്റും നഴ്‌സിങ് സര്‍വീസ് ഡിപാര്‍ട്ട്‌മെന്റും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍, സ്നേക്ക് ബൈറ്റ് എന്ന വിഷയത്തില്‍ വാവ സുരേഷ് ക്ലാസെടുത്തിരുന്നു.

സുരക്ഷ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ ജീവനുള്ള പാമ്പുകളുടെ പ്രദര്‍ശനം വാവ സുരേഷിന്റെ നേതൃത്വത്തില്‍ കോണ്‍ഫറന്‍സില്‍ നടന്നിരുന്നുവെന്നും പരിപാടിക്കിടെ മൈക്ക് ഓഫായ സമയത്ത് മൈക്കിന് പകരമായി പോഡിയത്തിലേക്ക് മൂര്‍ഖന്‍ പാമ്പിനെ കൊണ്ടുവന്നുവെന്നും ചിത്രങ്ങള്‍ സഹിതം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ പുറത്തുവിട്ടിരുന്നു. ഇതോടെയാണ് വ്യാപകമായി വിമര്‍ശനമുയര്‍ന്നത്.

ക്ലാസെടുക്കാനായി ജീവനുള്ള വിഷപാമ്പുകളെയായിരുന്നു വാവ സുരേഷ് കൊണ്ടുവന്നത്. മുമ്പും നിരവധി സ്ഥലങ്ങളില്‍ വാവ സുരേഷ് തീര്‍ത്തും അശാസ്ത്രീയമായ രീതിയില്‍ പാമ്പിനെ പിടിച്ചതും ആളുകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചതും വാര്‍ത്തയായിട്ടുണ്ട്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് നടത്തിയ സംസ്ഥാന കോണ്‍ഫറന്‍സില്‍ വാവ സുരേഷിനെ അതിഥിയായി ക്ഷണിച്ചതിനെതിരെയും വ്യാപകമായി വിമര്‍ശനമുയരുന്നുണ്ട്. സംഭവത്തില്‍ പരസ്യ പ്രതികരണവുമായി മെഡിക്കല്‍ കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.

മെഡിക്കല്‍ കോളേജില്‍ വെച്ച് നടത്തുന്ന ഒരു പരിപാടിയിലേക്ക് പാമ്പുകളെ അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്ന വാവ സുരേഷിനെ കൊണ്ടുവന്നത് അപലപനീയമാണെന്നാണ് എസ്.എഫ്.ഐ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞത്.

ശാസ്ത്രീയ അടിത്തറയില്‍, തെളിവുകളിലൂടെയും പഠനങ്ങളിലൂടെയും വളര്‍ന്നു വികസിച്ച, മെഡിക്കല്‍ മേഖലക്കാകെ അപമാനമാകുന്ന പ്രവണതകളാണിത്. മെഡിക്കല്‍ മേഖലയെ അശാസ്ത്രീയതയുടെയും അന്ധവിശ്വാസങ്ങളുടെയും ഇടങ്ങളാക്കാനുള്ള എല്ലാ ശ്രമങ്ങളെയും തള്ളിക്കളയേണ്ടതുണ്ടെന്നും എസ്.എഫ്.ഐ പറഞ്ഞു.

വാവ സുരേഷിന്റെ പാമ്പ് പിടുത്ത രീതികളും പ്രദര്‍ശനവും തികച്ചും അശാസ്ത്രീയമാണെന്ന് ആരോഗ്യരംഗത്തെയും വന്യജീവി സംരക്ഷണ മേഖലകളിലെയും നിരവധി പേര്‍ നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ജനുവരിയില്‍ പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയിലായതിന് പിന്നാലെ വാവ സുരേഷിന്റെ രീതികളിലെ അശാസ്ത്രീയത വലിയ ചര്‍ച്ചയായിരുന്നു. ഇതിന് മുമ്പും നിരവധി തവണ ഇദ്ദേഹത്തെ പാമ്പ് കടിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

വാവ സുരേഷിന്റെ സ്‌നേക്ക് മാസ്റ്റര്‍ എന്ന പരിപാടിക്കെതിരെയും വനം വകുപ്പ് രംഗത്തെത്തിയിരുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പൊതുജനങ്ങള്‍ക്കിടയില്‍ പാമ്പുകളെ പ്രദര്‍ശിപ്പിക്കുന്ന പരിപാടികള്‍ അടിയന്തരമായി നിര്‍ത്തണമെന്ന് വനം വകുപ്പ് ആവശ്യപ്പെട്ടിരുന്നു.

കേരളത്തില്‍ പാമ്പ് പിടുത്തത്തിന് ലൈസലന്‍സുള്ള 850 പേരാണ് നിലവിലുള്ളതെന്നും എന്നാല്‍ വാവ സുരേഷിന് പാമ്പ് പിടിക്കാന്‍ ലൈസന്‍സില്ലായെന്നും നേരത്തെ ആനിമല്‍ ലീഗല്‍ ഫോഴ്സ് ജനറല്‍ സെക്രട്ടറി ഏംഗല്‍സ് നായര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlight: Kozhikode Thamarassery forest department took case against Vava Suresh

We use cookies to give you the best possible experience. Learn more