Advertisement
Daily News
മകളുമായി സംസാരിച്ച പത്താംക്ലാസുകാരന്റെ കാല്‍ പെണ്‍കുട്ടിയുടെ പിതാവ് അടിച്ചൊടിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Dec 13, 05:33 am
Tuesday, 13th December 2016, 11:03 am

balussery

കോഴിക്കോട്: തന്റെ മകളുമായി സംസാരിച്ചതിന്റെ പേരില്‍ പത്താംക്ലാസുകാരന്റെ കാല്‍ പിതാവ് തല്ലിയൊടിച്ചു. കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം.

പൂവമ്പായി ഹൈസ്‌കൂള്‍ പത്താം ക്ളാസ്സ് വിദ്യാര്‍ത്ഥി കിനാലൂര്‍ നടമ്മല്‍ ഷാമില്‍ (15) നാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ ഇയാള്‍  കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം.

പെണ്‍കുട്ടിയോട് സംസാരിച്ചതിന്റെ പേരില്‍ കിനാലൂരിലെ ഒരു വിജനമായ സ്ഥലത്തുവെച്ച് കുട്ടിയുടെ പിതാവും മറ്റ് രണ്ടു പേരും ചേര്‍ന്ന് ഷാമിലിനെ കമ്പിവടിയും വടിയും കൊണ്ട് ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി.

കാലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഷാമിലിനെ വീടിന് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പൂര്‍ണ്ണമായി ഭേദമാകാതെ വന്നതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

വിവരം അറിഞ്ഞ് വിദേശത്തായിരുന്നു പിതാവ് ഇസ്മായീല്‍ നാട്ടിലെത്തിയാണ് കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സംഭവത്തില്‍ ഷാമിലിന്റെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പെണ്‍കുട്ടിയുടെ പിതാവിനെയോ സഹായികളെയോ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

മികച്ച സ്പോര്‍ട്സ് താരം കൂടിയായ ഷാമില്‍ ജില്ലാ സ്‌കൂള്‍ കായിക മേളയില്‍ ജൂനിയര്‍ വിഭാഗം 200 മീറ്റര്‍ ജേതാവാണ്. സംസ്ഥാന മത്സരത്തിലേക്ക് യോഗ്യത നേടിയിരുന്നെങ്കിലും പരിക്കേറ്റതിനെ തുടര്‍ന്ന് മത്സരം ഒഴിവാക്കേണ്ടി വന്നിരുന്നു.