മാത്യു മഞ്ചാടിയിലിന് സയനൈഡ് നല്‍കിയത് മദ്യത്തില്‍ കലര്‍ത്തി; ജോളിയുടെ മൊഴി പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്

റോയിയുടെ അമ്മാവന്‍ മാത്യു മഞ്ചാടിയലിന് മദ്യത്തില്‍ കലര്‍ത്തിയാണ് സയനേഡ് നല്‍കിയതെന്ന് പ്രതി ജോളിയുടെ മൊഴി. തെളിവെടുപ്പിനിടെയാണ് ജോളി ഇക്കാര്യം പറഞ്ഞത്.

കൊല്ലപ്പെട്ട മാത്യു മഞ്ചാടിക്കലുമായി ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. കൊല്ലപ്പെടുന്ന രണ്ട് ദിവസത്തിന് മുന്‍പ് പോലും മദ്യപിച്ചിരുന്നു. തലേദിവസം മാത്യുവിനൊപ്പമിരുന്ന് മദ്യപിച്ചതിന് ശേഷം ബാക്കി വന്ന മദ്യത്തിലാണ് പിറ്റേ ദിവസം സയനേഡ് കലക്കി നല്‍കിയതെന്നും ജോളി പറഞ്ഞു. മാത്യുവിന് ഭക്ഷണത്തില്‍ കലര്‍ത്തിയാണ് സയനൈഡ് നല്‍കിയതെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍.

ഭര്‍ത്താവായ റോയി തോമസിന് ഭക്ഷണത്തില്‍ സയനേഡ് കലര്‍ത്തി നല്‍കുകയായിരുന്നെന്നും ഭക്ഷണം കഴിച്ച ശേഷം അസ്വസ്ഥത തോന്നി ശുചിമുറിയിലേക്ക് പോകുംവഴി ഇടനാഴിയില്‍ വീണ ശേഷമായിരുന്നു റോയിയുടെ മരണമെന്നും ജോളി പറഞ്ഞു.

ശുചിമുറിയ്ക്കുള്ളിലാണ് റോയി മരിച്ചുകിടന്നത് എന്ന രീതിയില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ശുചിമുറിയുടെ കതക് അകത്ത് നിന്ന് കുറ്റിയിട്ട നിലയിലാണെന്നായിരുന്നു സൂചനകള്‍.

അതേസമയം കൂട്ടുപ്രതി മാത്യു ജോളിക്ക് സയനൈഡ് കൈമാറിയത് പൊന്നാമറ്റം വീട്ടില്‍ വെച്ചാണെന്നും തെളിവെടുപ്പിനിടെ മാത്യുവും ജോളിയും സമ്മതിച്ചു. സയനൈഡ് രണ്ടുവട്ടംകുപ്പികളിലായി നല്‍കുകയായിരുന്നു. ഒരു കുപ്പി ഉപയോഗിച്ചു. രണ്ടാമത്തേത് ഒഴുക്കിക്കളഞ്ഞുവെന്നാണ് ജോളി മൊഴി നല്‍കിയത്.

എസ്.പി ചോദിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും ലാഘവത്തോടെ തന്നെയാണ് ജോളി ഉത്തരം പറഞ്ഞത്. മൂന്നോളം ബോട്ടിലുകള്‍ വീട്ടില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്നും തെളിവെടുപ്പിന് സാക്ഷിയായ ബാദുഷ വ്യക്തമാക്കി. ഫോറന്‍സിക് വിദഗ്ധര്‍ കുപ്പി ശേഖരിച്ചിട്ടുണ്ട്. അത് എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡിഗ്രി ബിരുദം മാത്രമാണ് ഉള്ളതെന്ന് ജോളി പറഞ്ഞിട്ടുണ്ട്. എന്നാല്‍ തെളിവെടുപ്പിനിടെ വീട്ടില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും ബാദുഷ പറഞ്ഞു.