കുടത്തായി കൊലപാതകങ്ങള്‍ സിനിമയാക്കരുത്; ആന്റണി പെരുമ്പാവൂരിനും നടി ഡിനി ഡാനിയേലുമടക്കമുള്ളവര്‍ക്കെതിരെ പരാതിയുമായി അഭിഭാഷകന്‍
Koodathayi Murder
കുടത്തായി കൊലപാതകങ്ങള്‍ സിനിമയാക്കരുത്; ആന്റണി പെരുമ്പാവൂരിനും നടി ഡിനി ഡാനിയേലുമടക്കമുള്ളവര്‍ക്കെതിരെ പരാതിയുമായി അഭിഭാഷകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th October 2019, 10:00 am

കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പരയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് സംഭവം സിനിമയാക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നത്. നടന്‍ മോഹന്‍ലാലിനെ നായകനാക്കി ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മ്മിക്കുന്നു എന്ന വാര്‍ത്തയാണ് ആദ്യം പുറത്തുവന്നത്.

തൊട്ടുപിന്നാലെ ഒരു ദിവസം മുമ്പ് തന്നെ ചിത്രം പ്രഖ്യാപിച്ച നടി ഡിനി ഡാനിയേലും രംഗത്തെത്തി. ഇതിനിടെയാണ് കുടത്തായ് സംഭവം സിനിമയാക്കരുതെന്ന് അവശ്യപ്പെട്ടുകൊണ്ട് ആന്റണി പെരുമ്പാവൂരും നടിയും അടക്കമുള്ളവര്‍ക്കെതിരെ പരാതിയുമായി അഭിഭാഷകന്‍ രംഗത്തെത്തിയത്.

അഭിഭാഷകന്‍ ശ്രീജിത്ത് പെരുമനയാണ് കോഴിക്കോട് റൂറല്‍ എസ്.പിക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. തികച്ചും വാണിജ്യതാത്പര്യങ്ങള്‍ മുന്‍ നിര്‍ത്തി ധാര്‍മ്മികമായ യാതൊരു പക്വതയും ഇല്ലാതെ സിനിമ പ്രഖ്യാപിച്ചിട്ടുള്ളത് അപകടകരമായ സാഹചര്യമാണെന്നും അന്വേഷണ ഘട്ടത്തില്‍ മാത്രമുള്ള കേസുമായി ബന്ധപ്പെട്ട സിനിമ നിര്‍മ്മിക്കുന്നത് പൗരവകാശത്തിലേക്കുള്ള കടന്നുകയറ്റവും, ഇരകളുടെയും, പ്രതികളുടെയും മൗലികാവകാശ ലംഘനവും, കോടതി അലക്ഷ്യവും, ഭരണഘടനാ ലംഘനവുമാണെന്നും ശ്രീജിത്ത് പറയുന്നു.

ആരുടെയെങ്കിലും പേരില്‍ കേസെടുക്കാനോ, പ്രതിയാക്കാനോ അല്ല ഈ പരാതി. മറിച്ച് ഈ വിഷയത്തില്‍ വിചാരണകോടതിയില്‍ കുറ്റപത്രം നല്‍കി വിചാരണ ആരംഭിക്കുന്നതുവരെയെങ്കിലും ഈ വിഷയത്തില്‍ സ്വതന്ത്രമായ അന്വേഷണം നടത്താനും പ്രതികളെ ശിക്ഷിക്കാന്‍ തക്കവിധത്തിലുള്ള തെളിവുകള്‍ ശേഖരിക്കാനും പൊലീസിന് സാധിക്കണം. അതുവരെ സിനിമാക്കാരുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യം ആര്‍ട്ടിക്കിള്‍ 19 (2 )പ്രകാരം ന്യായമായി നിഷേധിച്ചുകൊണ്ട് ഉത്തരവിടണമെന്നാവശ്യപ്പെടുക മാത്രമാണെന്നും ശ്രീജിത്ത് പറഞ്ഞു.

ശ്രീജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കൂടത്തായി സിനിമയുമായി മുന്നോട്ടുപോകുമെന്ന് പ്രഖ്യാപിച്ചവര്‍ക്കെതിരെ റൂറല്‍ എസ്പിക്ക് പരാതി നല്‍കി ; എന്തുകൊണ്ട് ഈ പരാതി എന്ന് വായിക്കാം.. (മുന്‍വിധികളില്ലാതെ വായിച്ചാല്‍ ദൃഷ്ട്ടാന്തമുണ്ടാകും )

കൂടത്തായി കൊലപാതക പരമ്പരയുടെ ആഘാതത്തില്‍ നിന്നും ഇനിയും മോചിതരാകാത്ത ഒരു ജനസമൂഹത്തിന് മുന്‍പിലേക്ക് സംഭവം വാണിജ്യ സിനിമയാക്കാന്‍ പോകുകയാണെന്ന പ്രഖ്യാപനവുമായി ചില സിനിമ പ്രവര്‍ത്തകര്‍ മുന്നോട്ട് വന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരയും പ്രതിഷേധാര്‍ഹവുമാണെന്നു ആവര്‍ത്തിച്ച് പറയട്ടെ.

കേട്ടുകേള്‍വിയില്ലാത്ത കഥകളാണ് ഓരോ നിമിഷവും പുറത്തുവരുന്നത്, ഓര്‍ കുടുംബങ്ങളാണ് പുതിയ വെളിപ്പെടുത്തലുകളും സംശയവുമായി മുന്നോട്ടു വരുന്നത് . ഇവയൊന്നും ഏതെങ്കിലും ഒരാളില്‍ ഒതുങ്ങന്നതോ ചുരുക്കാവുന്നതോ ആയ ചെറിയൊരു വിഷയമല്ല.

പിഞ്ചു കുട്ടികളടക്കം, പ്രായമായവര്‍ വരെയുള്ളവര്‍ ഓരോ കുടുംബങ്ങളിലും ഓരോ നിമിഷവും ദുഃഖഭാരത്താലും, സംഗഭാവങ്ങളുടെ ആഘാതത്താലും നീറി നീറി കഴിയുകയാണ്. ഒരു ജനസമൂഹംതന്നെ ഈ വാര്‍ത്തകളുടെ ആഘാതത്തിലാണിപ്പോള്‍ ഉള്ളത്.

അങ്ങനെയിരിക്കെയാണ് തികച്ചും വാണിജ്യതാത്പര്യങ്ങള്‍ മുന്‍ നിര്‍ത്തി നിയമപരമായ യാതൊരു അറിവോ ചിന്തയോ ഇല്ലാതെ എന്നത് മാറ്റിവെക്കാം ധാര്‍മ്മികമായ യാതൊരു പക്വതയും ഇല്ലാതെ സിനിമ പ്രഖ്യാപനവുമായി വന്നിട്ടുള്ളത് അപകടകരമായൊരു സാഹചര്യമാണ്.

ഇന്ന് രാവിലെ കേരളം കണികണ്ടുണര്‍ന്നത് കൊച്ചിയില്‍ കത്തിക്കരിച്ച യുവതീയുവാക്കളുടെ മൃതശരീരം കണ്ടുകൊണ്ടാണ്, ഉച്ചയായപ്പോഴേക്കും പുഴയിലേക്കെറിയപ്പെട്ട മറ്റൊരു യുവതിയുടെ മൃദശരീരം ലഭിക്കുന്നു..

സംസ്ഥാന പോലീസ് മേധാവി രാവിലെ പറഞ്ഞതുപോലെ സമ്മുടെ സമൂഹത്തില്‍ നാളിതുവരെയുണ്ടാകാത്ത വലിയൊരു മാറ്റം സംഭവിച്ചിരിക്കുന്നു. പുതിയ തലമുറയ്ക്ക് മാത്രമല്ല , കുടുംബ ബന്ധങ്ങളില്‍ കാതലായ സാമൂഹിക മാറ്റം സംഭവിച്ചിരിക്കുന്നു.

പോലീസ്സ് അന്വേഷണത്തിലും, കോടതിയുടെ പരിഗണയില്‍ നിലവിലുള്ള കേസാണ് അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങളില്‍ നിന്നും പിന്മാറണമെന്ന് അഭ്യര്‍ത്ഥിച്ചതിനു തൊട്ടു പിന്നാലെ ഇന്നും ഇതാ അതെ ആളുകള്‍ തന്നെ സിനിമ പോസ്റ്ററുകള്‍ പ്രചരിപ്പിച്ചുകൊണ്ട് സിനിമയുടെ കഥകള്‍ വരെ പറഞ്ഞുകൊണ്ട് രംഗത്ത് വരുന്നു.

കൂടത്തായി , താമരശ്ശേരി മേഖലകളില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്നു പറഞ്ഞുകൊണ്ട് ചിലര്‍ പലരെയും ഇന്റര്‍വ്യൂ ചെയ്യുന്നു എന്ന വാര്‍ത്ത മനസിലാക്കിയ പോലീസ് ഇന്നലെ 09 .10 .2019 നുതന്നെ പത്രമാധ്യങ്ങള്‍ക്കുള്‍പ്പെടെ രേഖാമൂലം അത്തരം പ്രവര്‍ത്തികളില്‍ നിന്നും വിട്ട് നില്‍ക്കണമെന്നാവശ്യപ്പെട്ട് മുന്നറിയിപ് നല്‍കിയിരുന്നു.

നിയമപരമായോ, സാമൂഹികമായോ ഈ വിഷയത്തെ മനസിലാക്കത്ത ചിലര്‍ സംഭവം പലരീതിയിലും ആഘോഷിക്കുന്ന ഒരു സാഹചര്യവും ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഫെയിസ്ബുക്കില്‍ നിലപാട് വ്യക്തമാക്കുന്നതിലും ഉപരിയായി ക്രിയാത്മകമായ ഇടപെടലുകള്‍ ആവശ്യമാണെന്ന് മനസിലാക്കിയതിനാല്‍ കൂടത്തായി സംഭവം സിനിമയാക്കുന്നു എന്ന നിലയില്‍ നടക്കുന്ന പോസ്റ്റര്‍ പ്രചാരണം ഉള്‍പ്പടെ നിര്‍ത്താനാവശ്യമായ നടപടികള്‍ കൈകൊള്ളണമെന്നാവശ്യപ്പെട്ട് കേസ് അന്വേഷിക്കുന്ന കോഴിക്കോട് റൂറല്‍ പോലീസ് മേധാവിക് രേഖാമൂലം പരാതി നല്‍കുകയാണ്.

ഏതെങ്കിലും സിനിമ പ്രവര്‍ത്തകരോട് വ്യക്തിപരമായ വിദ്വേഷമോ, മറ്റെന്തിലും താത്പര്യമോ ഇല്ല എന്നുമാത്രമല്ല ഈ വിഷയത്തില്‍ ഉള്‍പ്പെട്ട ആളുകളുടെ സിനിമകള്‍ ഏറ്റവും ആവേശത്തോടെ കാണുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്ന ഒരാള്‍ കൂടിയാണ് ഞാന്‍ എന്ന് വ്യക്തമാകുന്നു. ആരുടെയെങ്കിലും പേരില്‍ കേസെടുക്കാനോ, പ്രതിയാക്കാനോ അല്ല ഈ പരാതി. മറിച്ച് ഈ വിഷയത്തില്‍ വിചാരണകോടതിയില്‍ കുറ്റപത്രം നല്‍കി വിചാരണ ആരംഭിക്കുന്നതുവരെയെങ്കിലും ഈ വിഷയത്തില്‍ സ്വതന്ത്രമായ അന്വേഷണം നടത്താനും പ്രതികളെ ശിക്ഷിക്കാന്‍ തക്കവിധത്തിലുള്ള തെളിവുകള്‍ ശേഖരിക്കാനും പൊലീസിന് സാധിക്കണം. അതുവരെ സിനിമാക്കാരുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യം ആര്‍ട്ടിക്കിള്‍ 19 (2 )പ്രകാരം ന്യായമായി നിഷേധിച്ചുകൊണ്ട് ഉത്തരവിടണമെന്നാവശ്യപ്പെടുക എന്നതാണ് ലക്ഷ്യം.

ഒന്നിലധികം കുടുംബങ്ങളെ ഒരുപോലെ ബാധിച്ച ഇത്രവലിയൊരു ക്രിമിനല്‍ സംഭവം നമ്മുടെ കേരളത്തില്‍ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഏറ്റവും അവസാനത്തെ പ്രതിയെപ്പോലും കണ്ടെത്തി നിയമപരമായി തെളിയിച്ച് ഏറ്റവും മാതൃകാപരമായ ശിക്ഷ നല്‍കേണ്ടത് നമ്മുടെ സമൂഹത്തിന്റെ ആവശ്യംകൂടിയാണ് .

പ്രതികളെ കോടതിയിലാക്കാന്‍ കൊണ്ടുവരുമ്പോള്‍ കൂകി വിളിക്കുന്ന ഒരു വിഭാഗം ജനത, ദുരന്തമുഖത്തു പകച്ചു നില്‍ക്കുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ മുന്നിലേക്ക് ശിക്ഷാവിധി കഴിഞ്ഞു എന്ന മട്ടില്‍ സിനിമയുമായി വരുന്ന മറ്റൊരുവിഭാഗം ജനത., ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന വിഷയമേ അല്ല എന്ന രീതിയില്‍ അവരവരുടേതായ ആഡംബരത്തില്‍ രമിക്കുന്ന വേറൊരു വിഭാഗം ജനത… അങ്ങനെ സമൂഹത്തില്‍ പ്രതിഫലിക്കുന്ന ചിത്രങ്ങള്‍ വ്യത്യസ്തമാണ്..

എങ്ങനെയാണു ഈ ഘട്ടത്തില്‍ കൂടത്തായി സംഭവത്തെക്കുറിച്ചു ഒരു സിനിമയെടുക്കുമ്പോള്‍ അത് നിയമ വിരുദ്ധമാകുക എന്ന് നിരവധി സുഹൃത്തുക്കള്‍ ചോദിച്ചിരുന്നു. പ്രസ്തുത നിയമകാര്യങ്ങള്‍ ഉള്‍പ്പെടെ റൂറല്‍ എസ്പിക് നല്‍കിയ പരാതിയിലുണ്ട്..

പരാതിയുടെ പൂര്‍ണ്ണരൂപം ഇവിടെ വായിക്കം
————————————
പോലീസ് മേധാവി
കോഴിക്കോട് റൂറല്‍ ജില്ലാ
വടകര

പരാതിക്കാരന്‍ : അഡ്വ ശ്രീജിത്ത് പെരുമന

എതിര്‍കക്ഷികള്‍ 1 . ഡിനി ഡാനിയേല്‍
2 . ആന്റണി പെരുമ്പാവൂര്‍ &
3. മറ്റുള്ളവര്‍

വിഷയം: കോടതിയുടെ പരിഗണയിലും, അന്വേഷണത്തിലും തുടരുന്ന ‘sub judice ‘ ആയ കൂടത്തായി കൊലപാത കേസിന്റെ നിര്‍ണ്ണായകമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി (സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഉള്‍പ്പെടെ മാധ്യമങ്ങളിലൂടെ നിലവില്‍ പ്രചരിപ്പിച്ചിട്ടുണ്ട് ) നിയമവിരുദ്ധമായി വാണിജ്യ സിനിമ നിര്‍മ്മിച്ച് അന്വേഷണത്തെയും കോടതി നടപടികളെയും സ്വാധീനിക്കുന്നതുമായി ബന്ധപ്പെട്ട പരാതി.

സര്‍,
താങ്കളുടെ അന്വേഷണ പരിധിയില്‍ വരുന്ന ‘കൂടത്തായി കൊലപാത’ കേസിലെ വിവിവരങ്ങള്‍ ഉള്‍പ്പെടുത്തി ‘കൂടത്തായി’ എന്ന പേരില്‍ സിനിമ നിര്‍മ്മിക്കുകയാണെന്നു വിവിധ സിനിമ പ്രവര്‍ത്തകര്‍ പ്രഖ്യാപിക്കുകയും ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളിലും മാധ്യമങ്ങളിലും പ്രചരിപ്പിക്കുന്നത് അങ്ങയുടെ ശ്രദ്ധയിപ്പെടുത്തുകയാണ്.

പ്രസ്തുത കേസ് അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തില്‍ മാത്രമാണ് ഇപ്പോള്‍ ഉള്ളത് എന്നതിനാലും, കേസിലെ പ്രഥമ വിവര റിപ്പോര്‍ട്ട് ഉള്‍പ്പെടെ കോടതിയില്‍ നല്‍കി ക്രിമിനല്‍ വ്യവഹാരം ആരംഭിച്ചതിനാലും കൂടത്തായി കേസ് sub judice ആയിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ ഇനിയും ശേഖരിക്കാനുള്ളതിനാലും, അന്വേഷണം ഒരുപാട് മുന്നോട്ട് കൊണ്ടുപോകാനുള്ളതിനാലും, ചോദ്യം ചെയ്യലുകള്‍ ഉള്‍പ്പെടെ നടത്തി നിയമപ്രകാരമുള്ള സമയപരിധിക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ടതിനാലും പൊതുജനങ്ങളെ ഏറ്റവും സ്വാധീനിക്കുക്കുന്ന സിനിമ എന്ന മീഡിയയിലൂടെ കേസിന്റെ വിശദാംശങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധവും കോടതി അലക്ഷ്യവുമാണ്.

നിര്‍മ്മാതാവും, ആശീര്‍വാദ് സിനിമയുടെ ഉടമസ്ഥനുമായി ആന്റണി പെരുമ്പാവൂര്‍ എന്നയാള്‍ കൂടത്തായി സംഭവം സിനിമയാക്കുകയാണ് എന്ന് മലയാള മനോരമയിലൂടെയും, വനിത വെബിലൂടെയും വ്യക്തമാക്കുകയും പ്രസ്തുത അറിയിപ്പ് മലയാള മനോരമയുടെ 09 .10 .2019 വെബ് പേജിലും, പത്രത്തിലും വര്‍ത്തയാകുകയും ചെയ്തിട്ടുണ്ട്.

കൂടാതെ മലയാള ചലച്ചിത്ര നടിയായ ഡിനി ഡാനിയേല്‍ എന്നയാള്‍ അവരുടെ ഫേസ്ബുക്ക് പേജിലൂടെ കൂടത്തായി കേസ് സിനിമയാകുകയാണെന്നു പ്രഖ്യാപിക്കുകയും ‘കൂടത്തായി’ എന്ന് പേരിട്ട സിനിമയുടെ ആദ്യ പോസ്റ്ററുകള്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രസ്തുത വാര്‍ത്ത 09 .10 .2019 നും, 10 .10 .2019 നും മലയാള മനോരമ ഉള്‍പ്പെടെ എല്ലാ മാധ്യമങ്ങളും വര്‍ത്തയാക്കുകയും പോസ്റ്ററുകള്‍ ഉള്‍പ്പെടെ പബ്ലിഷ് ചെയ്യുകയും ചെയ്തിട്ടുണ്ട് .

ഏറെ വര്‍ഷങ്ങള്‍ പഴക്കം ചെന്ന കേസില്‍ തെളിവുകളും, സാക്ഷികളും, ശാസ്ത്രീയ തെളിവുകളും, സാഹചര്യ തെളിവുകളും ശേഖ രിക്കുക എന്നത് ഏറെ ശ്രമകരമായ ജോലിയായതിനാലും, സെന്‍സിറ്റിവായ വിഷയത്തില്‍ കുട്ടികളും കുടുംബങ്ങളും ഉള്‍പ്പെടെ നിരവധി കുടുംബങ്ങളും മനുഷ്യരും ഉള്‍പ്പെടുത്തതിനാലും അന്വേഷണ ഘട്ടത്തില്‍ മാത്രമുള്ള കേസുമായി ബന്ധപ്പെട്ട സിനിമ നിര്‍മ്മിക്കുന്നത് പൗരവകാശത്തിലേക്കുള്ള കടന്നുകയറ്റവും, ഇരകളുടെയും, പ്രതികളുടെയും മൗലികാവകാശ ലംഘനവും, കോടതി അലക്ഷ്യവും, ഭരണഘടനാ ലംഘനവുമാണ്.

1. നിലവില്‍ പബ്ലിഷ് ചെയ്തിരിക്കുന്ന സിനിമ പോസ്റ്ററില്‍ യതാര്‍ത്ഥ ഒന്നാം പ്രതിയുടെ പേരായ ജോളി എന്നതിന് പകരം ഡോളി എന്നിട്ടുകൊണ്ടാണ് പോസ്റ്ററുകള്‍ ഇറങ്ങിയിട്ടുള്ളത്. ‘കൂടത്തായി എന്ന് പേര് എഴുതിയ പോസ്റ്ററില്‍ ‘കൊലപാതകങ്ങളുടെ ഒന്നര പതിറ്റാണ്ട് എന്നും ‘ DINI DANIEL IN &AS DOLLY എന്നും എഴുതി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

2. 19(1) (a) പ്രകാരം ഇന്ത്യന്‍ ഭരണഘടനയില്‍ ഉറപ്പു നല്കുന്ന പ്രധാനപ്പെട്ട ഒരു മൗലികാവകാശമാണ് അഭിപ്രായസ്വാതന്ത്ര്യം. അഭിപ്രായ സ്വാതന്ത്ര്യം എന്ന വിഭാഗത്തില്‍പ്പെടുന്ന ശക്തമായ ഒരു മാധ്യമമാണ് സിനിമ എന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട് Films have always been regarded as constituting a powerful medium of expression. It is judicially recognized that cinema is a form of speech and expression എന്നാണ് സുപ്രീംകോടതി പറഞ്ഞിട്ടുള്ളത്.

3. എന്നാല്‍ അഭിപ്രായസ്വാതന്ത്യം അനിയന്ത്രിതമായ ഒന്നല്ല; മറ്റു മൗലികാവകാശങ്ങളെപ്പോലെ ഇതും നിയന്ത്രണവിധേയമാണ്. അനിയന്ത്രിതമോ പരിധിയില്ലാത്തതോ ആയ അവകാശം ഭരണഘടന ആര്‍ക്കും നല്കുന്നില്ല. ഭരണഘടനയുടെ 19(2) മുതല്‍ (6) വരെയുള്ള ഉപവകുപ്പുകള്‍ മൌലികാവകാശങ്ങളുടെ നിയന്ത്രണങ്ങളുടെ സ്വഭാവത്തെപ്പറ്റി പ്രതിപാദിക്കുന്നു. ഈ നിയന്ത്രണപ്രക്രിയയെ ഭരണഘടനയില്‍ നിര്‍വചിച്ചിട്ടില്ല. ഉചിതമായ, അല്ലെങ്കില്‍ യുക്തമായ നിയന്ത്രണങ്ങള്‍ക്കുള്ള ഉപാധികള്‍ നിര്‍ദ്ദേശിക്കുകയാണ് പ്രസ്തുത വകുപ്പില്‍ ചെയ്തിട്ടുള്ളത്.

4. താഴെ പറയുന്ന സാഹചചര്യങ്ങളില്‍ അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കപ്പെടാവുന്നതാണ് എന്നുകോടതി വിലയിരുത്തിയിട്ടുണ്ട് Reasonable restrictions can be imposed under Article 19(2) on such freedom under various heads, such as (a) sovereignty and integrity of India (b) security of the State (c) friendly relations with the foreign States (d) public order (e) to prevent incitement to offence (f) decency (g) morality (h) contempt of court and (i)defamation.

5. ഈ പരാതിയില്‍ പ്രതിപാദിച്ച കോടതി കേസുമായി ബന്ധപ്പെട്ട സിനിമ നിര്‍മ്മാണം (b ) public order (e) to prevent incitement to offence (f) decency (g) morality (h) contempt of court and (i) defamation എന്നീ സാഹചര്യങ്ങളെ സ്വാധീനിക്കുമെന്നതിനാല്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 (2 ) പ്രകാരം പ്രസ്തുത സിനിമനിര്‍മ്മാണവും, പോസ്റ്ററുകളുടെ പ്രചാരണവും തടയേണ്ടതാണ്.

6. 1971 ലെ കോടതി അലക്ഷ്യ നിയമത്തിലെ വകുപ്പ് 3 പ്രകാരം കോടതിയുടെ പരിഗണനയില്‍ നിലവിലുള്ള കേസായതിനാല്‍ പ്രസ്തുത കേസ് വിചാരണ നടത്തി തീര്‍പ്പുകല്‍പ്പിക്കുന്നതുവരെ കേസിലെ വിശദാംശങ്ങള്‍ ഉള്‍പ്പെടെ കേസിനെ ബാധിക്കുന്ന രീതിയിലും, കേസില്‍ ഉള്‍പ്പെട്ട പ്രതികളുടെയും, സാക്ഷികളുടെയും മറ്റുള്ളവരുടെയും സ്വകര്യതയെയും മൗലികാവകാശങ്ങളെയും ബാധിക്കുമെന്നതിനാല്‍ കൂടത്തായി സംഭവങ്ങളിലെ നിര്‍ണ്ണായക വിവരങ്ങള്‍ പ്രതിപാദിച്ച് നിര്‍മിക്കുന്ന സിനിമകളും സിനിമ പോസ്റ്ററുകളും നിയമവിരുദ്ധവും, നടപടിയെടുക്കേണ്ടതുമാണ്.

Section 3 of Contempt of Courts Act 1971 defines what is pending proceeding. It provides:-

‘a judicial proceeding –
(a) is said to be pending –

(A) in the case of a civil proceeding, when it is instituted by the filing of a plaint or otherwise,
(B) in the case of a criminal proceeding under the Code of Criminal Procedure, 1898 (5 of 1898), or any other law –
(i) where it relates to the commission of an offence, when the charge sheet or challan is filed, or when the Court issues summons or warrant, as the case may be, against the accused, and
(ii) in any other case, when the Court takes cognizance of the matter to which the proceeding relates, and in the case of a civil or criminal proceeding, shall be deemed to continue to be pending until it is heard and finally decided, that is to say, in a case where an appeal or revision is competent, until the appeal or revision is heard and finally decided or , where no appeal or revision is preferred, until the period of limitation prescribed for such appeal or revision has expired;
(b) which has been heard and finally decided shall not be deemed to be pending merely by reason of the fact that proceedings for the execution of the decree, order or sentence passed therein are pending.’

7. 1959 ലെ Shivarajan v. The State കേസില്‍ ക്രിമിനല്‍ കേസിലെ അന്വേഷണ ഘട്ടത്തില്‍ സ്വരൂപിക്കുന്ന വിവരങ്ങള്‍ അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്ന് കേരള ഹൈക്കോടതി യുടെ സുപ്രധാന വിധിയുണ്ട് The Court expressed concern and hoped that the authorities will take notice of this matter and of the provisions of the Criminal Procedure Code and the Evidence Act. Information obtained during the course of police investigation has to be kept confidential and Police officers are not entitled to give this away for the benefit of the public or the press.

8. State of Kerala v. Aboobacker, 2006 കേസിലും മാധ്യങ്ങളിലൂടെ നടക്കുന്ന മാധ്യമ വിചാരണ നിയമവിരുദ്ധമാണെന്ന് കേരള ഹൈക്കോടതി അസന്നിഗ്ദമായി വിധിച്ചിട്ടുണ്ട്.

9. The Central Board Of Film … vs Yadavalaya Films കേസില്‍ രാജീവ് ഗാന്ധി വധക്കേസ് കോടതിയുടെ പരിഗണയിലിരിക്കവേ സിനിമ അനുവദിക്കാന്‍ സാധിക്കില്ലെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധിയും നിലവിലുണ്ട്.

10. Cinematograph Act, 1952, the Cinematograph (Certification) Rules, 1983 ലെ വകുപ്പ് 5-B(1) പ്രത്യേകിച്ചും മറ്റ് വിവിധ വകുപ്പുകള്‍ പ്രകാരവും കോടതിയുടെ അന്തിമ തീര്‍പ്പുകല്പിക്കാത്ത, കോടതിയെയോ പോലീസ് അന്വേഷണത്തെയോ സ്വാധീനിക്കുന്ന രീതിയില്‍ സിനിമയോ, ഡോകളുമെന്ററികളോ നിര്‍മ്മിക്കുന്നത് നിയമവിരുദ്ധമാണെന്നും അത്തരം സിനിമകള്‍ക്ക് അനുമതി നല്‍കരുതെന്നും കൃത്യമായ ചട്ടങ്ങളുണ്ട്. ആയതിനാല്‍ പ്രസ്തുത നിയമപ്രകാരവും പരാതിയില്‍ പ്രസ്താവിച്ച കോടതി കേസുമായി ബന്ധപ്പെട്ട സിനിമ നിര്‍മ്മാണവും , പോസ്റ്റര്‍ പ്രചാരണവും നിരോധിക്കേണ്ടതാണ്.

Section 5-B(1) provides the ground for the restriction for public exhibition which is in consonance with Article 19(2) of the Constitution.

11. ആരുഷി കൊലപാതക കേസില്‍ മാധ്യമ വിചാരണയെയും, സിനിമ നിര്‍മ്മാണത്തെയും ശക്തമായി നിയന്ത്രിക്കണമെന്ന് സ്‌പ്രേയിംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

12. Sub judice ആയിട്ടുള്ള കേസുകളില്‍ മാധ്യമ വാര്‍ത്തകള്‍ ഇരകളുടെയും, പ്രതികളുടെയും സാക്ഷികളുടെയും മൗലികാവകാശമായ ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള ‘Right To Fair Trial ‘ Right to life ‘ ‘Presumption of Innocence’ എന്നീ മൗലികാവകാശങ്ങള്‍ സംരക്ഷിക്കണെമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇരകളുടെയും നിരവധി സാക്ഷികളും, പ്രതികളും ഉള്‍പ്പെട്ട കൂടത്തായി കേസിലെ പ്രതികളുടെയും , സാക്ഷികളുടെയും മേല്‍പ്പറഞ്ഞ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുള്ളതിനാല്‍ നിലവില്‍ പ്രചരിക്കുന്ന സിനിമ പോസ്റ്ററുകളും, സിനിമ നിര്‍മ്മാണങ്ങളും നിയന്ത്രിക്കേണ്ടതാണ്.

താങ്കളുടെ ഓഫീസില്‍ നിന്നും ‘പത്രങ്ങള്‍ക്ക് നല്‍കുന്ന ഔദ്യോദിക പ്രസ്താവന ‘ എന്ന തലക്കെട്ടില്‍ 09 -10 -2019 നു നല്‍കിയ നിര്‍ദേശവും കൂടത്തായി കേസന്വേഷണവുമായി ബന്ധപ്പെട്ട് അനധികൃത ഇടപെടലുകളും, തടസ്സങ്ങും, സ്വാധീനങ്ങളും ഉണ്ടാകുന്നുണ്ട് എന്നത് ശരിവെക്കുന്നു എന്നതിനാല്‍ മേല്‍പ്പറഞ്ഞ വസ്തുതകളുടെയും, നിയമങ്ങളുടെയും, കോടതിവിധികളുടെയും അടിസ്ഥാനത്തില്‍ sub judice ആയ കൂടത്തായി കേസുകളുടെ വിശദാംശങ്ങള്‍ വെച്ചുകൊണ്ട് സിനിമ നിര്മ്മാണം നടത്തുന്നതും, സിനിമ പോസ്റ്ററുകള്‍ പ്രചരിപ്പിക്കുന്നതും തടഞ്ഞുകൊണ്ട് ഉത്തരവിടണമെന്നു പൊതുതാപര്യ പ്രകാരം അപേക്ഷിക്കുന്നു.

മാനന്തവാടി വിശ്വസ്തതയോടെ
23.09. 2019
അഡ്വ ശ്രീജിത്ത് പെരുമന

DoolNews Video

Highlights: Koodathayi case Lawyer appeals against Antony Perumbavoor and actress Dini Daniel