| Thursday, 11th February 2021, 12:21 pm

ട്വിറ്ററിന് പകരമായി കേന്ദ്രം കൊട്ടിഘോഷിക്കുന്ന 'കൂ' വിന്റെ അപകടങ്ങള്‍; സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി ഫ്രഞ്ച് സുരക്ഷാ ഗവേഷകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ട്വിറ്ററിനെതിരെ കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ ശക്തമാക്കുന്നതിനിടെ ട്വിറ്ററിന് ബദലായി ഏറ്റവും കൂടുതല്‍ പറഞ്ഞുകേള്‍ക്കുന്നത് ഇന്ത്യന്‍ നിര്‍മ്മിതമായ ആപ്പായ ‘കൂ’വിന്റേതാണ്.

ട്വിറ്ററിന് സമാനമായ ഫീച്ചറുകളുള്ള കൂ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം നടത്തിയ ആത്മനിര്‍ഭര്‍ ഭാരത് ആപ്പ് ചലഞ്ചില്‍ ഒന്നാം സ്ഥാനം നേടിയ ആപ്പാണ്. ട്വിറ്ററിനെതിരായ നീക്കത്തിനിടെ കേന്ദ്രം തന്നെയാണ് കൂ വിനെ ട്വിറ്ററിന് ബദല്‍ മാര്‍ഗമായി കൊണ്ടുവരാനുള്ള ശ്രമം നടത്തുന്നത്. ട്വിറ്ററില്‍ തന്നെ കൂ എന്ന ഹാഷ്ടാഗ് ഒരു സംഘം ആളുകള്‍ ട്രെന്റിംഗ് ആക്കിയിട്ടുണ്ട്.

എന്നാല്‍ കൂ ആപ്പ് സുരക്ഷിതമല്ലെന്നാണ് റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കൂവില്‍ ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ സുരക്ഷിതമല്ലെന്നാണ് ഫ്രഞ്ച് സുരക്ഷാ ഗവേഷകനായ റോബര്‍ട്ട് ബാപ്റ്റിസ്റ്റ
ണ്‍ ആരോപിക്കുന്നത്.

ട്വിറ്ററിലെ ഉപയോക്താക്കളുടെ അഭ്യര്‍ത്ഥനപ്രകാരം താന്‍ 30 മിനിറ്റ് കൂയില്‍ ചെലവഴിച്ചതായും ഇമെയില്‍ വിലാസങ്ങള്‍, പേരുകള്‍, ലിംഗഭേദം മുതലായവ പോലുള്ള ഉപയോക്താക്കളുടെ തന്ത്രപ്രധാനമായ വിവരങ്ങള്‍ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോം മറ്റുള്ളവര്‍ക്ക് മുന്നില്‍ തുറന്നുകാട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൂവിനെക്കുറിച്ചുള്ള തന്റെ കണ്ടെത്തലുകള്‍ വിശദീകരിക്കുന്നതിനായി അദ്ദേഹം നിരവധി ട്വീറ്റുകളും പോസ്റ്റ് ചെയ്തു.

കര്‍ഷകരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട ചില അക്കൗണ്ടുകള്‍ തടയാന്‍ ട്വിറ്റര്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ട്വിറ്ററിന് മേല്‍ കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ദം തുടരുകയാണ്.

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം സ്വന്തം നിയമത്തെക്കാള്‍ രാജ്യത്തെ നിയമം പാലിക്കാന്‍ ബാധ്യസ്ഥരാണെന്ന് കേന്ദ്രം ട്വിറ്ററിനോട് പറഞ്ഞിരുന്നു.

തങ്ങള്‍ നിര്‍ദ്ദേശിച്ച മുഴുവന്‍ അക്കൗണ്ടുകളും ഉടന്‍ റദ്ദാക്കണമെന്ന് കേന്ദ്രം ആവര്‍ത്തിച്ചിട്ടുണ്ട്. കര്‍ഷക വംശഹത്യ എന്ന ഹാഷ്ട് ടാഗ് ഉപയോഗിച്ചത് അഭിപ്രായ സ്വാതന്ത്ര്യമോ മാധ്യമ സ്വാതന്ത്ര്യമോ അല്ലെന്നാണ് ട്വിറ്റര്‍ പ്രതിനിധികളുമായുള്ള ഓണ്‍ലൈന്‍ കൂടിക്കാഴ്ചയില്‍ ഐ.ടി സെക്രട്ടറി പറഞ്ഞത്.

എന്നാല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടരാന്‍ ട്വിറ്റര്‍ ആഗ്രഹിക്കുന്നെന്നും രാജ്യത്തിന്റെ നിയമങ്ങളെ മാനിക്കുന്നുമെന്നുമാണ് ട്വിറ്റര്‍ പ്രതിനിധികള്‍ പ്രതികരിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Koo, Indian Twitter Lookalike, Exposing Users’ Personal Data, Claims French Hacker

We use cookies to give you the best possible experience. Learn more