Kerala News
'സ്ത്രീകളെ രണ്ടായി വലിച്ച് കീറണം' വിവാദപരാമർശ കേസിൽ കൊല്ലം തുളസിക്ക് കോടതി മുൻ‌കൂർ ജാമ്യം നിഷേധിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Dec 14, 02:25 pm
Friday, 14th December 2018, 7:55 pm

കൊല്ലം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ പരാമർശം നടത്തിയെന്ന കേസിൽ സിനിമാ നടൻ കൊല്ലം തുളസി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി.

ബി.ജെ.പി.സംസ്ഥാന അധ്യക്ഷനായ പി.എസ്.ശ്രീധരൻപിള്ള നടത്തിയ ശബരിമല സംരക്ഷണ യാത്രയ്ക്കിടയിലാണ് ഒക്ടോബർ 12ന് ചവറയിൽ വെച്ച് കൊല്ലം തുളസി വിവാദ പരാമർശം നടത്തിയത്

Also Read സമൂഹത്തോട് എനിക്ക് വെറുപ്പാണ്; മരണം സ്വയം തീരുമാനിച്ചത്: വേണുഗോപാലന്‍ നായരുടെ മൊഴി പുറത്ത്

ഡി.വൈ.എഫ്.ഐ. നൽകിയ പരാതിയിൻ മേൽ ചവറ പൊലീസാണ് തുളസിക്കെതിരെ കേസെടുത്തത്. പ്രസംഗം ആദ്യ കാഴ്ചയിൽ തന്നെ കുറ്റകരമാണെണെന്ന് കണ്ടെത്തിയതിനാലാണ് കോടതി തുളസിക്ക് മുൻകൂർ ജാമ്യം നിഷേധിച്ചത്.

ജാമ്യാപേക്ഷയെ പ്രോസിക്യൂഷനും എതിർക്കുകയുണ്ടായി. പരാമർശം വിവാദമായതോടെ കൊല്ലം തുളസി ഖേദം പ്രകടിപ്പിച്ച് മാപ്പ് പറഞ്ഞിരുന്നു. സംഭവത്തിൽ സംസ്ഥാന വനിത കമ്മിഷൻ റജിസ്റ്റർ ചെയ്ത കേസിലും നടന് മാപ്പ് രേഖപ്പെടുത്തേണ്ടി വന്നു.

ശബരിമലയില്‍ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്നും ഇതില്‍ ഒരു ഭാഗം ദല്‍ഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലേക്കും അയച്ചുകൊടുക്കണം എന്നുമായിരുന്നു കൊല്ലം തുളസിയുടെ പരാമര്‍ശം.

Also Read വനിതാ മതില്‍ സംഘടിപ്പിച്ചാല്‍ എന്താണ് കുഴപ്പം: ഹൈക്കോടതി

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയ ജഡ്ജിമാര്‍ ശുംഭന്‍മാര്‍ ആണെന്നും കൊല്ലം തുളസി പറയുകയുണ്ടായി.