'മോഹന്‍ലാലും മമ്മൂട്ടിയുമുള്‍പ്പെടെയുള്ള പാനലിനെതിരെ പറഞ്ഞു, അന്ന് പല സിനിമകളില്‍ നിന്നും കട്ട് ചെയ്യപ്പെട്ടു'
Film News
'മോഹന്‍ലാലും മമ്മൂട്ടിയുമുള്‍പ്പെടെയുള്ള പാനലിനെതിരെ പറഞ്ഞു, അന്ന് പല സിനിമകളില്‍ നിന്നും കട്ട് ചെയ്യപ്പെട്ടു'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 19th July 2023, 9:08 am

അമ്മ സംഘടനയെ വിമര്‍ശിച്ച് നടന്‍ കൊല്ലം തുളസി നടത്തിയ പരാമര്‍ശങ്ങള്‍ ശ്രദ്ധ നേടുന്നു. അമ്മ തുടങ്ങിയ വര്‍ഷം മോഹന്‍ലാലും മമ്മൂട്ടിയും അടങ്ങുന്ന പാനല്‍ ഉണ്ടായിരുന്നുവെന്നും അന്ന് ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുപ്പ് വേണമെന്ന് താന്‍ വാദിച്ചപ്പോള്‍ ഒറ്റപ്പെട്ടുപോവുകയാണ് ചെയ്തതെന്നും കൊല്ലം തുളസി പറഞ്ഞു.

മഹാനടന്‍ ആകുന്നത് കൊണ്ട് ഭരണ നൈപുണ്യം ഉണ്ടാവണമെന്നില്ലെന്നും പ്രശസ്തി കൊണ്ട് മാത്രം വന്ന ആളുകളെ വെറുതെ പേരിന് വേണ്ടി വെച്ചിരിക്കുകയാണെന്നും കൊല്ലം തുളസി പറഞ്ഞു. മാസ്റ്റര്‍ ബിന്‍ ചാനലിന് മുമ്പ് നല്‍കിയ അഭിമുഖത്തിലെ ഭാഗങ്ങളാണ് ശ്രദ്ധ നേടുന്നത്.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

‘അമ്മയുടെ തുടക്കം മുതല്‍ അംഗമായിട്ടുള്ള ഒരാളാണ് ഞാന്‍. അമ്മ തുടങ്ങിയ വര്‍ഷം മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള പാനല്‍ ഉണ്ടായിരുന്നു. ജനാധിപത്യ പ്രക്രിയയിലൂടെയാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടതെന്ന് ഞാന്‍ അന്ന് ഒരു അഭിപ്രായം പറഞ്ഞു. എന്നെ അന്ന് ഒറ്റപ്പെടുത്തി. ഒറ്റപ്പെടുത്തിയതില്‍ പ്രധാനമായും മുന്നില്‍ നിന്ന ആളുകളാണ് മണിയന്‍പിള്ള രാജുവൊക്കെ. പല സിനിമകളില്‍ നിന്നും എന്നെ കട്ട് ചെയ്തു.

അവിടെ ഇരിക്കുന്ന എല്ലാവരും ഭരിക്കാന്‍ അറിയുന്നവര്‍ ഒന്നുമല്ലല്ലോ. മഹാനടന്‍ ആകുന്നത് കൊണ്ട് അഡ്മിനിസ്‌ട്രേഷന്‍ ഉണ്ടാകണമെന്നില്ല. ഒരു അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നടനാകാനും കഴിയില്ല. പ്രശസ്തി കൊണ്ട് മാത്രം ഇതിലേക്ക് വരുന്ന ആളുകളുണ്ട്. അവരെയൊക്കെ വെറുതെ പേരിന് വേണ്ടി വെച്ചിരിക്കുകയാണ്.

കഴിവുള്ള, വിവരവും വിദ്യാഭ്യാസവുമുള്ള ആളുകള്‍ വരട്ടെ. ചിന്തയും ആലോചനയും വരട്ടെ. എന്നാല്‍ ഇവിടെ അങ്ങനെയൊന്നുമില്ല എന്നാണ് ഞാന്‍ പറയുന്നത്. ഒരു പടത്തില്‍ ഹീറോയായി അല്ലെങ്കില്‍ ഒരു പടത്തില്‍ അവാര്‍ഡ് കിട്ടി, എന്നാല്‍ അവരെ വെച്ചേക്കാം എന്നാണ് രീതി.

അവാര്‍ഡ് മേടിക്കാന്‍ വിദ്യാഭ്യാസവും വിവരവും വേണമെന്നില്ല. അഭിനയത്തിന്റെ മികവു കൊണ്ടാണ് അവാര്‍ഡ് ലഭിക്കുന്നത്. എന്നാല്‍ ഒരു നേതൃത്വത്തില്‍ ഇരിക്കുമ്പോള്‍ അറിവും സംസ്‌കാരം വിദ്യാഭ്യാസവും വിവരവും ഒക്കെ വേണം. അത് ഉള്ളവരും ഉണ്ട് ഇല്ലാത്തവരും ഉണ്ട്,’ കൊല്ലം തുളസി പറഞ്ഞു.

Content Highlight: kollam thulasi about amma association