|

കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സി.പി.ഐ.എം തയ്യാറാണെന്ന് കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവിനുശിക്ഷിക്കപ്പെട്ട സി.പി.ഐ.എം നേതാവ് പി.കെ കുഞ്ഞനന്തനെ ന്യായീകരിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ടി.പി വധക്കേസില്‍ കുഞ്ഞനന്തനെ തെറ്റായി പ്രതിചേര്‍ത്തതാണെന്നാണ് കോടിയേരി പറഞ്ഞത്. കേസിലെ മുഖ്യ പ്രതിയായ കൊടിവസുനി പാര്‍ട്ടി അംഗമല്ലെന്നും കോടിയേരി പറഞ്ഞു.

കാസര്‍കോട് കൊലപാതകം പാര്‍ട്ടി അറിവോടെയല്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ അവര്‍ക്ക് സംരക്ഷണം നല്‍കില്ലെന്നും കോടിയേരി പറഞ്ഞു.

Also read:പെരിയ ഇരട്ടക്കൊലപാതകം; പീതാംബരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് കുഞ്ഞിരാമന്‍ എം.എല്‍.എ

കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സി.പി.ഐ.എം തയ്യാറാണ്. അക്രമ രാഷ്ട്രീയത്തിനെതിരെ മുമ്പെങ്ങുമില്ലാത്ത രീതിയിലാണ് സി.പി.ഐ.എം നിലപാട് എടുത്തിട്ടുള്ളത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ യാതൊരു അക്രമങ്ങളിലും പങ്കെടുക്കരുത് എന്നത് പാര്‍ട്ടി തീരുമാനമാണ്. അത് ഉള്‍ക്കൊള്ളാന്‍ കഴിയാത്തവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്ന് പാര്‍ട്ടി ഒറ്റക്കെട്ടായി തീരുമാനിച്ചാലും സി.പി.ഐ.എം മാറാന്‍ പാടില്ലയെന്ന ചില മാധ്യമങ്ങളുടെ രീതി അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.