| Friday, 11th September 2020, 2:43 pm

'വാരിയംകുന്നത്തിനെ ഒഴിവാക്കിയവര്‍ നാളെ ഇ.എം.എസിന്റെ പേരിലും കത്രിക വെയ്ക്കും; കമ്യൂണിസ്റ്റുകാരെയും ന്യൂനപക്ഷ സമുദായക്കാരെയും വെച്ചുപൊറുപ്പിക്കില്ലെന്നാണ് മോദി സര്‍ക്കാരിന്റെ നയം'; കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ രക്തസാക്ഷികളായവരുടെ പട്ടികയില്‍ നിന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഒഴിവാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

വാരിയംകുന്നത്തിനെ വെട്ടിമാറ്റുന്നവര്‍ നാളെ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്‍കിയ മൗലാന അബുള്‍ കലാം ആസാദ്, ഡോ. അന്‍സാരി, ഹക്കീം അജ്മല്‍ ഖാന്‍, ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍, ഇ എം എസ്, എ കെ ജി, ഹര്‍കിഷന്‍ സിങ് സുര്‍ജിത്, മുസാഫര്‍ അഹമ്മദ്, പി സുന്ദരയ്യ, ക്യാപ്റ്റന്‍ ലക്ഷ്മി തുടങ്ങിയ ദേശീയ നേതാക്കളുടെയും പേരുകള്‍ ഛേദിക്കാന്‍ കത്രികകളുമായി ഇറങ്ങിയേക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കോടിയേരിയുടെ പ്രതികരണം.

ചരിത്രത്തെ കൈയേറുന്ന ഈ അധിനിവേശ നടപടിയാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളിയെന്ന് അദ്ദേഹം പറഞ്ഞു.

കമ്യൂണിസ്റ്റുകാരെയും ന്യൂനപക്ഷ സമുദായക്കാരെയും രാജ്യത്ത് വെച്ചുപൊറുപ്പിക്കില്ല എന്നതാണ് ആര്‍.എസ്.എസ് നയിക്കുന്ന മോദി സര്‍ക്കാരിന്റെ നയം. അതിന്റെ ഭാഗമായിട്ടാണ് ചരിത്രത്തിനുമേലുള്ള അധിനിവേശയുദ്ധമെന്ന് അദ്ദേഹം ആരോപിച്ചു.

മതസാഹോദര്യത്തിനും ബഹുസ്വരതയ്ക്കുംവേണ്ടി കമ്യൂണിസ്റ്റുകാരുടെ ശബ്ദവും അവരുടെ നിലപാടുകളുമാണ് കോണ്‍ഗ്രസിലെ ദേശീയ മുസ്‌ലിങ്ങളായിരുന്ന നേതാക്കള്‍ പോലും സ്വീകരിച്ചതെന്നും കോടിയേരി വ്യക്തമാക്കി.

സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ രക്തസാക്ഷികളുടെ പട്ടികയില്‍ വാരിയംകുന്നതിന്റെ പേരുണ്ടായിരുന്നതാണ്. എന്നാല്‍ ഇതിനെതിരെ ഒരു വിഭാഗം ശക്തമായ എതിര്‍പ്പുയര്‍ത്തിയതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ പേര് ഒഴിവാക്കുകയായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ബ്രിട്ടീഷുകാരെ ഒരു ദുഷ്ടശക്തിയായി കണ്ട് ഹിന്ദുക്കളോടൊത്ത് ബ്രിട്ടീഷ് വിരുദ്ധ പ്രസ്ഥാനത്തില്‍ പങ്കുകൊണ്ടവരാണ് ഇന്ത്യയിലെ നല്ലൊരു വിഭാഗം മുസ്ലിങ്ങള്‍. ഖിലാഫത്ത് പ്രസ്ഥാനം ലക്ഷക്കണക്കിന് മുസ്ലിങ്ങളെ ബ്രിട്ടീഷ് വിരുദ്ധ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുകയും ചെയ്തു. ഇസ്ലാംമത വിശ്വാസികളായിരുന്നപ്പോഴും അവര്‍ ഇന്ത്യന്‍ ദേശീയതയെ ഉള്‍ക്കൊണ്ടു. ബ്രിട്ടീഷ് ഭരണത്തില്‍നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ ന്യൂനപക്ഷ സമുദായക്കാരടക്കം ലക്ഷോപലക്ഷംപേര്‍ രക്തസാക്ഷികളായി. അത്തരം രക്തസാക്ഷിനിരയിലെ തിളങ്ങുന്ന നക്ഷത്രമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി.

കുഞ്ഞഹമ്മദ് ഹാജിയെ രക്തസാക്ഷി അമരകോശത്തില്‍നിന്ന് വെട്ടിമാറ്റുന്നവര്‍ നാളെ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്‍കിയ മൗലാന അബുള്‍ കലാം ആസാദ്, ഡോ. അന്‍സാരി, ഹക്കീം അജ്മല്‍ ഖാന്‍, ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍, ഇ എം എസ്, എ കെ ജി, ഹര്‍കിഷന്‍ സിങ് സുര്‍ജിത്, മുസാഫര്‍ അഹമ്മദ്, പി സുന്ദരയ്യ, ക്യാപ്റ്റന്‍ ലക്ഷ്മി തുടങ്ങിയ ദേശീയ നേതാക്കളുടെയും പേരുകള്‍ ഛേദിക്കാന്‍ കത്രികകളുമായി ഇറങ്ങിയേക്കാം.

ചരിത്രത്തെ കൈയേറുന്ന ഈ അധിനിവേശ നടപടി സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളിയാണ്. മതസാഹോദര്യത്തിനും ബഹുസ്വരതയ്ക്കുംവേണ്ടി കമ്യൂണിസ്റ്റുകാരുടെ ശബ്ദവും അവരുടെ നിലപാടുകളുമാണ് കോണ്‍ഗ്രസിലെ ദേശീയ മുസ്ലിങ്ങളായിരുന്ന നേതാക്കള്‍പോലും സ്വീകരിച്ചത്. ഇന്ത്യയെന്ന സുന്ദരിയായ മണവാട്ടിയുടെ ഇരു കണ്ണുകളാണ് ഹിന്ദുക്കളും മുസ്ലിങ്ങളുമെന്ന് വിശേഷിപ്പിച്ചവരുടെ നിരയായിരുന്നു അന്നത്തെ ദേശീയ നേതൃത്വം.

മതനിരപേക്ഷതയുടെ കമ്യൂണിസ്റ്റ് ആശയ പരിസരത്തുനിന്ന് മൗലാന അബുള്‍ കലാം ആസാദ് ഒരു സമ്മേളനത്തില്‍ നടത്തിയ പ്രഖ്യാപനം ഈ വേളയില്‍ ഓര്‍ക്കേണ്ടതാണ്. ഇന്ന് സ്വര്‍ഗത്തില്‍നിന്ന് ഒരു മാലാഖ ഇറങ്ങിവന്ന് കുത്തബ്മിനാറിന്റെ മുകളില്‍നിന്ന് നമ്മോടിങ്ങനെ പ്രഖ്യാപിക്കുന്നുവെന്ന് കരുതുക: ‘ഹിന്ദു- മുസ്ലിം ഐക്യത്തെ ഇന്ത്യ ഉപേക്ഷിക്കുകയാണെങ്കില്‍ സ്വരാജ് നിങ്ങള്‍ക്ക് അടുത്ത 24 മണിക്കൂറുകള്‍ക്കകം ലഭ്യമാക്കും. അങ്ങനെയെങ്കില്‍ ഞാന്‍ സ്വരാജിനെ ഉപേക്ഷിച്ച് ഹിന്ദു-മുസ്ലിം ഐക്യത്തെ മുറുകെ പിടിക്കും. സ്വരാജിന് താമസം നേരിടുന്നത് ഇന്ത്യക്കാകെ നഷ്ടമായിരിക്കും. എന്നാല്‍, നമ്മുടെ ഐക്യം നഷ്ടപ്പെടുകയാണെങ്കില്‍ അത് മനുഷ്യരാശിക്കാകെ നഷ്ടമായിരിക്കും.’
മതവൈരമില്ലാത്ത, ബഹുസ്വരതയില്‍ ഊന്നുന്ന ഈ തരത്തിലുള്ള പ്രബുദ്ധതയാണ് ഇന്ത്യയിലെ ഭരണക്കാരില്‍നിന്ന് ജനങ്ങള്‍ ഇന്നും പ്രതീക്ഷിക്കുന്നത്.

കമ്യൂണിസ്റ്റുകാരെയും ന്യൂനപക്ഷ സമുദായക്കാരെയും രാജ്യത്ത് വച്ചുപൊറുപ്പിക്കില്ല എന്നതാണ് ആര്‍എസ്എസ് നയിക്കുന്ന മോഡി സര്‍ക്കാരിന്റെ നയം. അതിന്റെ ഭാഗമായിട്ടാണ് ചരിത്രത്തിനുമേലുള്ള അധിനിവേശയുദ്ധം. എന്നാല്‍, മോഡി ഭരണത്തിന്റെ കത്രികയില്‍ അടര്‍ന്നുവീഴുന്നതല്ല ഇന്ത്യന്‍ ജനതയുടെ മനസ്സില്‍ ആഴത്തില്‍ വേരോടിയിട്ടുള്ള കമ്യൂണിസ്റ്റുകാരുടെയും വിവിധ മതവിശ്വാസികളുടെയും ഒരു മതത്തിലും വിശ്വസിക്കാത്തവരുടെയും സ്വാതന്ത്ര്യസമരത്തിലെ വീരചരിത്രം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


content highlights: kodiyeri balakrishnan facebook post variyamkunnath kunjahammed haji

We use cookies to give you the best possible experience. Learn more