അഭിമന്യുവിനെ കൊന്ന സംഘം കത്തി താഴെവെച്ചിട്ടില്ല; ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് എസ്.ഡി.പി.ഐയും ആര്‍.എസ്.എസുമെന്നും കോടിയേരി ബാലകൃഷ്ണന്‍
Noushad Murder
അഭിമന്യുവിനെ കൊന്ന സംഘം കത്തി താഴെവെച്ചിട്ടില്ല; ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് എസ്.ഡി.പി.ഐയും ആര്‍.എസ്.എസുമെന്നും കോടിയേരി ബാലകൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 31st July 2019, 7:32 pm

ന്യൂദല്‍ഹി: ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദ് കൊല്ലപ്പെട്ട സംഭവം പ്രതിഷേധാര്‍ഹമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊലനടത്തിയത് എസ്.ഡി.പി.ഐക്കാരാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് എസ്.ഡി.പി.ഐയും ആര്‍.എസ്.എസുമെന്നും അദ്ദേഹം പറഞ്ഞു.

മഹാരാജാസില്‍ അഭിമന്യുവിനെ കൊന്ന സംഘം കത്തി താഴെവെച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം   ചാവക്കാട് കൊലപാതകം എസ്.ഡി.പി.ഐ ആസൂത്രിതമായി നടത്തിയതാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് എസ്.ഡി.പിഐയോട് മൃദുസമീപനമാണുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകികളെ പിടികൂടാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പൊലീസിന്റെ വീഴ്ചയാണ് എസ്.ഡി.പി.ഐയുടെ നേതൃത്വത്തില്‍ കൊലപാതകം ആവര്‍ത്തിക്കാന്‍ കാരണം.

എസ്.ഡി.പി.ഐയെ നിയമപരമായി നേരിടണമെന്നും വി.എം സുധീരന്‍ ആവശ്യപ്പെട്ടു.
എസ്.ഡി.പി.ഐ. കേരളത്തിലെ സമാധനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്. എസ്.ഡി.പി.ഐ.യുടെ ഇത്തരം നീക്കങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ ഒന്നിച്ച് എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികളെ ഉടന്‍ പിടികൂടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. അക്രമത്തിന് പിന്നില്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകരാണെന്നാണ് പ്രാദേശിക നേതൃത്വം അറിയിച്ചതെന്നും അക്രമികള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.

കേരള രാഷ്ട്രീയത്തില്‍ പുതിയ അക്രമികള്‍ ഉയര്‍ന്ന് വരികയാണെന്നാണ് കെ സുധാകരന്‍ എം.പി പറഞ്ഞു. എസ്.ഡി.പി.ഐ യുടെ ഭീകരതയെ ചെറുക്കാന്‍ ഭരണകൂടം നടപടി സ്വീകരിക്കണം. കൊലപാതകികളെ മാത്രമല്ല, ഗൂഢാലോചന നടത്തിയവരെയും പിടികൂടണമെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടു.

നൗഷാദിന്റെ കൊലപാതകം രാഷ്ട്രീയകൊലപാതകമാണെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു. പോലീസിന് ജാഗ്രതക്കുറവുണ്ടായോ എന്നകാര്യം പരിശോധിക്കണം. കേരളത്തിലെ ക്രമസമാധാനനില തകര്‍ന്നിരിക്കുകയാണെന്നും ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

ചാവക്കാട് ആക്രമണം പോലീസിന്റെ വീഴ്ചയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് ടി.എന്‍. പ്രതാപന്‍ എം.പി. പറഞ്ഞു. നിരന്തരം സംഘര്‍ഷമുണ്ടാകുന്ന തീരദേശമേഖലയില്‍ പോലീസ് ജാഗ്രത കാണിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്നലെയാണ് തൃശ്ശൂര്‍ ചാവക്കാട് പുന്നയില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്. ഇവരിലൊരാള്‍ ഇന്ന് മരിച്ചു. പുന്ന സ്വദേശി നൗഷാദാണ് മരിച്ചത്. ബിജേഷ്, നിഷാദ് സുരേഷ് എന്നിവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഇന്നലെ രാത്രി ഒമ്പത് ബൈക്കുകളിലായെത്തിയ അക്രമി സംഘം വടിവാളുകൊണ്ട് ഇവരെ വെട്ടുകയായിരുന്നു എന്നാണ് വിവരം.14 പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നും പൊലീസ് പറഞ്ഞു.

DoolNews Video