| Tuesday, 28th July 2020, 2:04 pm

ഹയാ സോഫിയ: രാമക്ഷേത്രം നിര്‍മിക്കാനെത്തിയ ബി.ജെ.പി സര്‍ക്കാരിന്റെ നിലപാടിനെ മുസ്‌ലിം ലീഗിന് എങ്ങനെ എതിര്‍ക്കാന്‍ സാധിക്കും?; കോടിയേരി ബാലകൃഷണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തുര്‍ക്കിയിലെ ഹയാ സോഫിയ മ്യൂസിയം മുസ്‌ലിം പളളിയാക്കിയ നടപടിയെ ന്യായീകരിച്ച് മുസ് ലിം ലീഗ് നേതാവ് പാണക്കാട് സയ്യിദ് സദിഖലി ശിഹാബ് തങ്ങള്‍ ചന്ദ്രിക പത്രത്തില്‍ എഴുതിയ ലേഖനത്തെ വിമര്‍ശിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാടില്‍ ഊന്നിക്കൊണ്ടാണ് തുര്‍ക്കി ഭരണകൂടത്തലിന്റെ നിലപാടിനെ ന്യായീകരിച്ച് മുസ്‌ലിം ലീഗിന്റെ സമുന്നതനായ നേതാവ് ലേഖനമെഴുഴുതിയതെന്നും ഇതിലൂടെ മുസ്‌ലിം ലീഗും ജമാഅത്തെ ഇസ്‌ലാമിയും തമ്മിലുള്ള ബന്ധം ജനങ്ങള്‍ക്ക് വ്യക്തമായിരിക്കയാണെന്നും കോടിയേരി പറഞ്ഞു. ആശയപരമായി തന്നെ മുസ്‌ലിം ലീഗും ജമാഅത്തെ ഇസ്‌ലാമിയും തമ്മില്‍ യോജിപ്പിലാണെന്ന് ഇതിലൂടെ മനസിലാക്കാനാവുന്നുവെന്നും കോടിയേരി പറഞ്ഞു.

” ജമാഅത്തെ ഇസ്‌ലാമിയുമായും എസ്.ഡി.പി.ഐയുമായും മുന്നണി ബാന്ധവം ഉണ്ടാക്കാനാണ് മുസ്‌ലിംലീഗും കോണ്‍ഗ്രസും തീരുമാനിച്ചിട്ടുള്ളത്. തുര്‍ക്കി ഭരണാധികാരിയുടെ നടപടിയെ അംഗീകരിക്കുന്ന മുസ്ലിം ലീഗ് സമീപനത്തോട് കോണ്‍ഗ്രസിന്റെ നിലപാടെന്താണ്?” കോടിയേരി ചോദിച്ചു.

ബാബ്‌റി മസ്ജിദ് പൊളിച്ച് രാമക്ഷേത്രം നിര്‍മിക്കാന്‍ രംഗത്ത് വന്നിരിക്കുന്ന ബി.ജെ.പി ഗവണ്‍മെന്റിന്റെ നിലപാടിനെ മുസ്‌ലിം ലീഗിന് ഈ പശ്ചാത്തലത്തില്‍ എങ്ങനെയാണ് എതിര്‍ക്കാന്‍ സാധിക്കുകയെന്നും കോടിയേരി ചോദിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

തുര്‍ക്കിയിലെ ഹാഗിയ സോഫിയ മ്യൂസിയം തുര്‍ക്കി ഭരണാധികാരി മുസ്ലീം പളളിയാക്കി മാറ്റിയിരിക്കയാണ്. ഈ നടപടിയെ ന്യായീകരിച്ചു കൊണ്ട് മുസ്ലീംലീഗ് നേതാവ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ചന്ദ്രിക പത്രത്തില്‍ ഒരു ലേഖനമെഴുതുകയും ചെയ്തു.

ജമാഅത്തെ ഇസ്ലാമി, തുര്‍ക്കി ഭരണകൂടത്തിന്റെ നിലപാടിനെ കലര്‍പ്പില്ലാതെ പിന്തുണക്കുന്ന സംഘടനയാണ്. മുസ്ലീം ലീഗിന്റെ സമുന്നതനായ നേതാവ് ജമാഅത്തെ ഇസ്ലാമിയുടെ നിലപാടിലൂന്നി ലേഖനമെഴുതിയ സാഹചര്യത്തില്‍, മുസ്ലീംലീഗും ജമാഅത്തെ ഇസ്ലാമിയും തമ്മിലുള്ള ബന്ധം ജനങ്ങള്‍ക്ക് വ്യക്തമായിരിക്കയാണ്. ആശയപരമായി തന്നെ മുസ്ലീംലീഗും ജമാഅത്തെ ഇസ്ലാമിയും തമ്മില്‍ യോജിപ്പിലാണെന്നും ഇതിലൂടെ മനസിലാക്കാനാവുന്നു.

ജമാഅത്തെ ഇസ്ലാമിയുമായും എസ് ഡി പി ഐയുമായും മുന്നണി ബാന്ധവം ഉണ്ടാക്കാനാണ് മുസ്ലിംലീഗും കോണ്‍ഗ്രസും തീരുമാനിച്ചിട്ടുള്ളത്. തുര്‍ക്കി ഭരണാധികാരിയുടെ നടപടിയെ അംഗീകരിക്കുന്ന മുസ്ലിംലീഗ് സമീപനത്തോട് കോണ്‍ഗ്രസിന്റെ നിലപാടെന്താണ്?

ബാബറി മസ്ജിദ് പൊളിച്ച് അവിടെ രാമക്ഷേത്രം നിര്‍മിക്കാന്‍ രംഗത്ത് വന്നിരിക്കുന്ന ബി ജെ പി ഗവണ്‍മെന്റിന്റെ നിലപാടിനെ മുസ്ലിംലീഗിന് ഈ പശ്ചാത്തലത്തില്‍ എങ്ങിനെയാണ് എതിര്‍ക്കാന്‍ സാധിക്കുക? ഇത്തരം ചോദ്യങ്ങളെല്ലാം ഇന്ന് ഉയര്‍ന്നുവന്നിരിക്കുകയാണ്.

ഈ വിഷയത്തില്‍ യു ഡി എഫിന്റെ നിലപാട് വ്യക്തമാക്കാന്‍ തയ്യാറാവണം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more