| Sunday, 6th June 2021, 6:50 pm

കുഴല്‍പ്പണക്കേസില്‍ ഇ.ഡി അന്വേഷണം ആവശ്യപ്പെടാന്‍ വിസമ്മതിച്ച് വി. മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ആവശ്യപ്പെടാന്‍ വിസമ്മതിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍. സംസ്ഥാന സര്‍ക്കാരും പൊലീസുമാണ് ഇ.ഡി അന്വേഷണം ആവശ്യപ്പെടേണ്ടതെന്ന് മുരളീധരന്‍ പറഞ്ഞു.

പണം നഷ്ടമായെന്ന് പരാതി നല്‍കിയ ധര്‍മരാജന്‍ ബി.ജെ.പിക്കാരന്‍ തന്നെയാണ്. അദ്ദേഹത്തിന്റെ കോള്‍ ലിസ്റ്റില്‍ ബി.ജെ.പിക്കാര്‍ ഉണ്ടാകുമെന്നും മുരളീധരന്‍ പറഞ്ഞു.

അതേസമയം കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ടു മാധ്യമങ്ങളും കോണ്‍ഗ്രസും സി.പി.ഐ.എമ്മും ബി.ജെ.പിയെ വളഞ്ഞിട്ടാക്രമിക്കുന്നുവെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. പ്രതികള്‍ക്കു സി.പി.ഐ.എം-സി.പി.ഐ. ബന്ധമാണ് ഉള്ളതെന്നും കുമ്മനം ആരോപിച്ചു.

കെ. സുരേന്ദ്രനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കുമ്മനം പറഞ്ഞു. കൊവിഡ് മാനദണ്ഡം ലംഘിക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടി കൊച്ചിയിലെ ഹോട്ടലില്‍ നടക്കാനിരുന്ന കോര്‍ കമ്മിറ്റി യോഗത്തിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ധര്‍മരാജന്‍ കേസില്‍ പരാതിക്കാരനാണെന്നും പരാതിക്കാരന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ച് ബി.ജെ.പി നേതാക്കളെ മുഴുവന്‍ കുഴല്‍പ്പണ കേസുമായി ബന്ധമുണ്ടെന്നു വരുത്തി തീര്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kodakara Hawala Money V Muralidharan Enforcement Directorate BJP

We use cookies to give you the best possible experience. Learn more