കൊടകര കുഴല്‍പ്പണക്കേസ് ബി.ജെ.പി സംസ്ഥാന നേതാക്കളിലേക്ക്; ജനറല്‍ സെക്രട്ടറിയേയും ഓഫീസ് സെക്രട്ടറിയേയും ചോദ്യം ചെയ്യും
Kodakara Hawala Money
കൊടകര കുഴല്‍പ്പണക്കേസ് ബി.ജെ.പി സംസ്ഥാന നേതാക്കളിലേക്ക്; ജനറല്‍ സെക്രട്ടറിയേയും ഓഫീസ് സെക്രട്ടറിയേയും ചോദ്യം ചെയ്യും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd May 2021, 5:20 pm

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണം ബി.ജെ.പി സംസ്ഥാന നേതാക്കളിലേക്ക്. ഞായറാഴ്ച ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ഗണേശിനേയും ഓഫീസ് സെക്രട്ടറി ഗിരീഷിനേയും അന്വേഷണസംഘം ചോദ്യം ചെയ്യും.

നാളെ തൃശ്ശൂരില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. തൃശ്ശൂരിലെ ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.ആര്‍ ഹരി, ജില്ലാ ട്രഷറര്‍ സുജയ് സേനന്‍, ആര്‍.എസ്.എസ് മേഖലാ സെക്രട്ടറി കാശിനാഥന്‍ എന്നിവരെ ശനിയാഴ്ച ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നു.

മൂന്ന് പേര്‍ക്കും കുഴല്‍പ്പണം തട്ടിയ സംഭവത്തില്‍ പങ്കുണ്ടെന്നാണ് സൂചന. നേരത്തെ കാറിലുണ്ടായിരുന്നത് മൂന്നരക്കോടി രൂപയാണെന്ന് യുവമോര്‍ച്ച മുന്‍ ട്രഷറര്‍ സുനില്‍ നായിക്ക്, ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ധര്‍മരാജ് എന്നിവര്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഇരുവരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ബിസിനസുമായി ബന്ധപ്പെട്ട് സുനില്‍ നായിക്ക് നല്‍കിയ പണമാണ് ഇതെന്നായിരുന്നു ധര്‍മരാജ് പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇത് തെളിയിക്കുന്ന രേഖകള്‍ ഇതുവരെയും എത്തിച്ചിട്ടില്ല.

മുമ്പ് വാഹനാപകടമുണ്ടാക്കി കാറില്‍നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു ധര്‍മരാജ് പരാതി നല്‍കിയിരുന്നത്. ഡ്രൈവര്‍ ഷംജീറിനെതിരെയായിരുന്നു പരാതി. ഇതിനോടകം വിവിധ ആളുകളില്‍ നിന്നായി ഒരു കോടിയിലേറെ രൂപ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

നേരത്തെ കള്ളപ്പണം ബി.ജെ.പിക്കായി എത്തിച്ചതാണെന്ന് സി.പി.ഐ.എം ആരോപിച്ചിരുന്നു. എന്നാല്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ആദ്യം ഇതില്‍ പ്രതികരിച്ചിരുന്നില്ല.

ആവര്‍ത്തിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് തനിക്ക് ഇതിനെ കുറിച്ച് അറിയില്ലെന്നായിരുന്നു സുരേന്ദ്രന്റെ മറുപടി. കേരളത്തില്‍ തെരഞ്ഞെടുപ്പിനിടെ എത്തിച്ച നാല് കോടിയോളം രൂപ കൃത്രിമ വാഹനാപകടം ഉണ്ടാക്കി നേതാക്കളില്‍ ചിലരുടെ ഒത്താശയോടെ കവരുകയായിരുന്നു.

സംഭവത്തെ കുറിച്ച് ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും ദേശീയപാര്‍ട്ടി എന്നല്ലേ മാധ്യമങ്ങള്‍ പറഞ്ഞത്, അത് ഞങ്ങളല്ലെന്ന് സുരേന്ദ്രന്‍ പറയുകയായിരുന്നു. തുടര്‍ന്ന് കുഴല്‍പ്പണ ഇടപാടായതിനാല്‍ ബി.ജെ.പി ഇ.ഡിക്ക് പരാതി നല്‍കുമോ എന്ന ചോദ്യത്തിന് അതു തങ്ങളുടെ ജോലിയല്ലെന്നായിരുന്നു സുരേന്ദ്രന്റെ മറുപടി.

കേസുമായി ബി.ജെ.പിക്ക് ബന്ധമില്ലെന്ന് കെ. സുരേന്ദ്രന്‍ വീണ്ടും ആവര്‍ത്തിച്ചിരുന്നു. ബി.ജെ.പിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് ഫണ്ട് ബി.ജെ.പി ഡിജിറ്റലായാണ് ചെലവഴിച്ചത്. കറന്‍സിയായി ഒരിടത്തും ഉപയോഗിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

ഇതിനിടെയാണ് കേസില്‍ പങ്കുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ബി.ജെ.പി ആര്‍.എസ്.എസ് നേതാക്കളെ തന്നെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kodakara Hawala Money BJP State Secratary