പൊലീസുദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു; വീണ്ടും വിവാദത്തിലായി കൊച്ചി ഡി.സി.പി ഐശ്വര്യ ഡോങ്‌റെ
Kerala News
പൊലീസുദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു; വീണ്ടും വിവാദത്തിലായി കൊച്ചി ഡി.സി.പി ഐശ്വര്യ ഡോങ്‌റെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd March 2021, 8:10 am

കൊച്ചി: പൊലീസ് സ്റ്റേഷനില്‍ കോഫീ വെന്‍ഡിംഗ് മെഷീന്‍ സ്ഥാപിക്കാന്‍ മുന്‍കൈ എടുത്ത പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്ത് ഡെപ്യൂട്ടി കമ്മീഷണര്‍ ഐശ്വര്യ ഡോങ്‌റെ. മേലുദ്യോഗസ്ഥരെ അറിയിക്കാതെ ഉദ്ഘാടനം നടത്തിയതിനും മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയതിനുമാണ് വിവാദ നടപടി.

കളമശ്ശേരി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സി.പി രഘുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

മേലുദ്യോഗസ്ഥരെ അറിയിക്കാതെ കോഫീ വെന്‍ഡിംഗ് മെഷീന്റെ ഉദ്ഘാടനം നടത്തുകയും വിവരം മാധ്യമങ്ങള്‍ വഴി പങ്കുവെക്കുകയും ചെയ്തതിന് അനുമതി വാങ്ങിയില്ലെന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്. ഉത്തരവാദിത്തമുള്ള ചുമതല പൊലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്നിട്ടും അത് ചെയ്തില്ലെന്നും പറയുന്നു.

അതേസമയം ചടങ്ങില്‍ ഡി.സി.പിയെ ക്ഷണിക്കാതിരുന്നതിന്റെ പ്രതികാര നടപടിയാണ് സസ്‌പെന്‍ഷനെന്നും ചില പൊലീസുകാര്‍ പറയുന്നു. വിഷയത്തില്‍ വിശദമായ അന്വേഷണത്തിന് നാര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണറെ ചുമതലപ്പെടുത്തി.

നേരത്തെ മഫ്തിയിലെത്തിയ പുതിയ ഡി.സി.പിയെ തിരിച്ചറിയാതെ പൊലീസ് സ്റ്റേഷന് മുന്നില്‍ തടഞ്ഞ വനിതാ പൊലീസുദ്യോഗസ്ഥയ്‌ക്കെതിരെ ഐശ്വര്യ നടപടി സ്വീകരിച്ചത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസുദ്യോഗസ്ഥയ്‌ക്കെതിരെയായിരുന്നു ശിക്ഷാ നടപടി.

പുതുതായി ചുമതലയേറ്റ ശേഷം മഫ്തിയിലെത്തിയ ഡി.സി.പിയെ പൊലീസുദ്യോഗസ്ഥ തടഞ്ഞ് നിര്‍ത്തി വിവരങ്ങള്‍ തേടുകയായിരുന്നു. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ സാധാരണ നടത്തുന്ന പരിശോധനയാണെന്നും മഫ്തിയിലെത്തിയതിനാല്‍ തിരിച്ചറിഞ്ഞില്ലെന്നും വിശദീകരണം നല്‍കിയെങ്കിലും പൊലീസുകാരിയെ ട്രാഫിക്കിലേക്ക് മാറ്റുകയായിരുന്നു.

ഈ നടപടി വിവാദമായതിനെ തുടര്‍ന്ന് ഡി.സി.പിയെ ആഭ്യന്തര വകുപ്പ് താക്കീത് നല്‍കുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kochi DCP Aiswarya Dongre on the controversy by suspending CPO officer