| Wednesday, 3rd June 2020, 8:32 am

കെ.എം.സി.സിയുടെ ആദ്യ ചാര്‍ട്ടര്‍ വിമാനത്തിന് പറക്കാനായില്ല ; ലാന്റ് ചെയ്യാന്‍ യു.എ.ഇ അനുമതി ലഭിക്കാത്തതിനാലെന്ന് കെ.എം.സി.സി നേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാസല്‍ഖൈമ: ഗള്‍ഫില്‍ നിന്ന് പ്രവസികളെയും കൊണ്ടുവരാനിരുന്ന കെ.എം.സി.സിയുടെ ചാര്‍ട്ടേഡ് വിമാനം റദ്ദായി. ചൊവ്വാഴ്ച യാത്ര തുടങ്ങേണ്ടിയിരുന്ന കെ.എം.സി.സി ഷാര്‍ജ അഴീക്കോട് മണ്ഡലം ഏര്‍പ്പെടുത്തിയ സര്‍വീസാണ് മുടങ്ങിയത്.

റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോടേക്ക് ആയിരുന്നു വിമാനം എത്തേണ്ടിയിരുന്നത്. യു.എ.ഇയുടെ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനാലാണ് വിമാനം റദ്ദായത്.

യു.എ.ഇയില്‍ ലാന്റ് ചെയ്യേണ്ടതിനുള്ള പെര്‍മിഷന്‍ ലഭിക്കാത്തതിനാലാണ് വിമാനം വൈകിയതെന്ന് കെ.എം.സി.സി നേതാവ് അന്‍വര്‍ നഹായി പറഞ്ഞു. മീഡിയ വണ്‍ ചാനലിനോടായിരുന്നു അന്‍വറിന്റെ പ്രതികരണം.

ഇന്ത്യയില്‍ നിന്നുള്ള അനുമതികള്‍ എല്ലാം ലഭിച്ചിരുന്നെന്നും എന്നാല്‍ യു.എ.ഇയില്‍ ലാന്റ് ചെയ്യാനുള്ള അനുമതി ലഭിക്കാത്തതിനാലാണ് വിമാനം റദ്ദായതെന്ന് വിമാന കമ്പനി അറിയിച്ചതായും അന്‍വര്‍ പ്രതികരിച്ചു.

ബുധനാഴ്ച നിലവില്‍ ഷെഡ്യൂള്‍ ചെയ്ത വിമാനവും റദ്ദായ വിമാനവും സര്‍വ്വീസ് നടത്താന്‍ കഴിയുമെന്നാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം മീഡിയ വണ്‍ ചാനലിനോട് പറഞ്ഞു.

തിങ്കളാഴ്ച യു.എ.ഇയില്‍ നിന്ന് യാത്ര തിരിച്ച പ്രൈവറ്റ് കമ്പനിയുടെ വിമാനവും ഇത്തരത്തില്‍ വൈകിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഗര്‍ഭിണികളും കുട്ടികളുമടക്കം 178 യാത്രക്കാരെ ഹോട്ടലുകളിലേക്ക് നിലവില്‍ മാറ്റിയിരിക്കുകയാണ്.

യു.എ.ഇ സമയം വൈകുന്നേരം ആറിന് പുറപ്പെടുമെന്ന് അറിയിച്ച ചാര്‍ട്ടര്‍ വിമാനത്തില്‍ കോഴിക്കോടേക്ക് പോകാന്‍ വിവിധ എമിറേറ്റുകളില്‍ നിന്ന് ഉച്ചക്ക് മുമ്പേ റാസല്‍ഖൈമയില്‍ യാത്രക്കാര്‍ എത്തിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വീഡിയോ കടപ്പാട് മീഡിയവണ്‍

We use cookies to give you the best possible experience. Learn more