| Monday, 19th August 2019, 9:58 am

കെ.എം ബഷീര്‍ കൊല്ലപ്പെട്ടസംഭവം: ശ്രീറാമിനെതിരെ നടപടിയെടുക്കാതെ മോട്ടോര്‍ വാഹനവകുപ്പ്; സാങ്കേതികതടസമെന്ന് വിശദീകരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കാറിടിച്ചുകൊല്ലപ്പെട്ട സംഭവത്തില്‍ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടറാമനെതിരെയുള്ള മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി വൈകുന്നു. ശ്രീറാമിന്റെ ഡ്രൈവിംഗ് ലൈസന്‍സ് ഇതുവരെയും റദ്ദാക്കിയില്ല. ശ്രീറാമിനും അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫയുടെ വഫയ്ക്കും നേരിട്ട് നോട്ടീസ് നല്‍കാന്‍ കഴിഞ്ഞില്ലാന്നാണ് വിശദീകരണം. എന്നാല്‍ വഫയുടെ വസതിയില്‍ നോട്ടീസ് നല്‍കിയതായി മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചിട്ടുണ്ട്. വഫയുടെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തില്‍പ്പെട്ട കാര്‍.

എന്നാല്‍ സംഭവം വിവാദമായതോടെ ഇരുവരുടെയും ലൈസന്‍സ് ഇന്ന് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. സംഭവത്തില്‍ പൊലീസിന്റെ വിചിത്ര വാദങ്ങള്‍ പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിരുന്നു.

ബഷീറിന്റെ മരണത്തില്‍ പരാതിക്കാരന്‍ മൊഴി നല്‍കാന്‍ വൈകിയതാണ് ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനക്ക് കാലതാമസമുണ്ടായതെന്നാണ് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. മൊഴി നല്‍കാന്‍ വൈകിയത് കാരണം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രക്തമെടുക്കാന്‍ തയ്യാറായില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഷീന്‍ തറയില്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സിറാജ് പത്രത്തിന്റെ മാനേജര്‍ സെയ്ഫുദ്ദീന്‍ ഹാജി ആദ്യം മൊഴി നല്‍കാനായി തയ്യാറായില്ലെന്നും വഫ ഫിറോസിന്റെ രക്ത പരിശോധന നടത്തിയ ശേഷം മാത്രമേ മൊഴി നല്‍കൂ എന്ന് പറഞ്ഞുവെന്നും പിന്നീട് സെയ്ഫുദ്ദീന്‍ ഹാജി മൊഴി നല്‍കിയ ശേഷം മാത്രമേ ശ്രീറാമിന്റെ രക്തമെടുക്കാന്‍ കഴിഞ്ഞുള്ളൂവെന്നുമാണ് വിശദീകരണം.

We use cookies to give you the best possible experience. Learn more