| Sunday, 2nd April 2023, 4:17 pm

സഞ്ജുവിനെ വിമര്‍ശിക്കുന്ന പ്രത്യേക തരം മലയാളികളോടാണ്, ഇനിയങ്ങോട്ട് നിങ്ങള്‍ എന്ത് പറഞ്ഞ് രോധിക്കും? മലയാളി തിളക്കവുമായി റോയല്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി ചുമതലയെടുത്തപ്പോള്‍ മുതല്‍ മലയാളി താരങ്ങളെ പിന്തുണക്കുന്നില്ല എന്നുള്ള വിമര്‍ശനം താരത്തിനെതിരെ മലയാളികള്‍ ഉയര്‍ത്തിയിരുന്നു. ഐ.പി.എല്ലില്‍ ഒരു ടീമിന്റെ ക്യാപ്റ്റനായിട്ടുകൂടി വളര്‍ന്നുവരുന്ന മലയാളി താരങ്ങള്‍ക്കായി ഒന്നും ചെയ്യുന്നില്ല എന്നായിരുന്നു ഇവരുടെ വാദം.

കേരള ടീമിലെ മിക്ക താരങ്ങളെയും ഐ.പി.എല്‍ സെലക്ഷനായി കൊണ്ടുപോകുന്നത് സഞ്ജുവാണെന്ന വസ്തുത മനപ്പൂര്‍വം മറന്നുകൊണ്ടാണ് ചില മലയാളികള്‍ പ്രത്യേക ലക്ഷ്യത്തോടെ സഞ്ജുവിനെതിരെ ആക്രമണമഴിച്ചുവിടുന്നത്.

സഞ്ജു സാംസണ്‍ തന്നെ രാജസ്ഥാന്‍ റോയല്‍സിലെ സെലക്ഷന് കൊണ്ടുപോയിട്ടുണ്ട് എന്ന് യുവതാരം രോഹന്‍ എസ്. കുന്നുമ്മല്‍ ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എങ്കിലും മലയാളി താരങ്ങള്‍ക്കായി സഞ്ജു ഒന്നും ചെയ്യുന്നില്ല എന്ന മുറവിളി ശക്തമായിക്കൊണ്ടിരുന്നു.

എന്നാല്‍ ഡിസംബറില്‍ കൊച്ചിയില്‍ വെച്ച് നടന്ന മിനി ലേലത്തില്‍ വിമര്‍ശകരുടെ വായ ഒന്നടഞ്ഞിരുന്നു. ലേലത്തില്‍ മലയാളി താരങ്ങളായ മുഹമ്മദ് ബാസിത്തിനെയും കെ.എം.ആസിഫിനെയും ടീമിലെടുത്താണ് രാജസ്ഥാന്‍ വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്. ഇതിന് പിന്നാലെ ടീമിലെടുത്തിട്ടെന്തിനാ, കളിപ്പിക്കാന്‍ പോണില്ലല്ലോ എന്നായി പിന്നെ വിമര്‍ശകര്‍.

ഈ വിമര്‍ശനത്തിന് ഐ.പി.എല്‍ 2023ലെ ആദ്യ മത്സരത്തില്‍ തന്നെ സഞ്ജു സാംസണ്‍ മറുപടി നല്‍കിയിരിക്കുകയാണ്. പേസര്‍ കെ.എം. ആസിഫിനെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് രാജസ്ഥാനും സഞ്ജുവും വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്.

ആസിഫിനെ ടീമില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ മലയാളി ക്രിക്കറ്റ് ആരാധകരെല്ലാം തന്നെ വലിയ ആവേശത്തിലാണ്. താരത്തിന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ലായാണ് ആരാധകര്‍ ഇതിനെ നോക്കിക്കാണുന്നത്.

അതേസമയം, ഹൈദരാബാദില്‍ വെച്ച് നടക്കുന്ന രാജസ്ഥാന്‍ – ഹൈദരാബാദ് മത്സരത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്‌സ് റോയല്‍സിനെ ബാറ്റിങ്ങിനയച്ചിരുന്നു.

തകര്‍പ്പന്‍ തുടക്കമാണ് രാജസ്ഥാന് ലഭിച്ചിരിക്കുന്നത്. ആദ്യ വിക്കറ്റില്‍ 85 റണ്‍സാണ് ഓപ്പണര്‍മാര്‍ കൂട്ടിച്ചേര്‍ത്തത്. 22 പന്തില്‍ നിന്നും ഏഴ് ബൗണ്ടറിയും മൂന്ന് സിക്‌സറുമടക്കം 54 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. മറുവശത്ത് 13 പന്തില്‍ ആറ് ബൗണ്ടറിയടിച്ച് 30 റണ്‍സുമായി യശസ്വി ജെയ്‌സ്വാളും ആഞ്ഞടിച്ചുകൊണ്ടിരിക്കുകയാണ്. ക്യാപ്റ്റന്‍ സഞ്ജു സാംസണാണ് വണ്‍ ഡൗണായി കളത്തിലിറങ്ങിയിരിക്കുന്നത്.

നിലവില്‍ ആറ് ഓവര്‍ പിന്നിടുമ്പോള്‍ 85 റണ്‍സിന് ഒന്ന് എന്ന നിലയിലാണ് രാജസ്ഥാന്‍.

സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്‌ക്വാഡ്:

മായങ്ക് അഗര്‍വാള്‍, അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, ഹാരി ബ്രൂക്ക്, ഗ്ലെന്‍ ഫിലിപ്സ് (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍ (ക്യാപ്റ്റന്‍), ആദില്‍ റഷീദ്, ടി. നടരാജന്‍, ഉമ്രാന്‍ മാലിക്, ഫസലാഖ് ഫാറൂഖി, അബ്ദുള്‍ സമദ്, വിവ്രാന്ത് ശര്‍മ, ഉപേന്ദ്ര വര്‍മ, മായങ്ക് മാര്‍ക്കണ്ഡേ.

രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡ്:

ജോസ് ബട്ലര്‍, യശസ്വി ജെയ്സ്വാള്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍, റിയാന്‍ പരാഗ്, ജേസണ്‍ ഹോള്‍ഡര്‍, ആര്‍. അശ്വിന്‍, കെ.എം. ആസിഫ്, ട്രെന്റ് ബോള്‍ട്ട്, യൂസ്വേന്ദ്ര ചഹല്‍.

Content Highlight: KM Asif included in playing eleven of Rajasthan Royals

We use cookies to give you the best possible experience. Learn more