| Tuesday, 20th September 2022, 8:42 pm

ഞാന്‍ എന്താണ്, എനിക്ക് എന്തൊക്കെ ചെയ്യാന്‍ പറ്റുമെന്നൊക്കെ ഇപ്പോള്‍ കണ്ടില്ലെ? ഹേറ്റേഴ്‌സൊക്കെ ഇനിയങ്ങോട്ട് മാറിനിക്ക്; വിമര്‍ശകര്‍ക്ക് ബാറ്റുകൊണ്ട് മറുപടി കൊടുത്ത് സൂപ്പര്‍താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഓസ്‌ട്രേലിയ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ടീം ആദ്യം ബോള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

ഏഷ്യാ കപ്പില്‍ നിന്നും ഒരുപാട് മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യന്‍ ടീം ഇറങ്ങിയതെങ്കിലും ചില സര്‍പ്രൈസ് ഇന്ത്യന്‍ ഇലവനിലുണ്ടായിരുന്നു. സൂപ്പര്‍താരം ജസ്പ്രീത് ബുംറക്ക് പകരം മത്സരത്തില്‍ വെറ്ററന്‍ താരം ഉമേഷ് യാദവാണ് കളിക്കാന്‍ ഇറങ്ങിയിരിക്കുന്നത്.

ബാറ്റിങ് ആരംഭിച്ചപ്പോള്‍ മുതല്‍ ഇന്ത്യന്‍ ടീം അക്രമണ ശൈലിയിലായിരുന്നു കളിച്ചത്. ആദ്യ ഓവറില്‍ തന്നെ സിക്‌സും ഫോറുമായാണ് നായകന്‍ രോഹിത് ശര്‍മ മത്സരത്തെ വരവേറ്റത്. എന്നാല്‍ രണ്ടാം ഓവറില്‍ 11 റണ്‍സുമായി അദ്ദേഹം മടങ്ങിയിരുന്നു. പിന്നീടെത്തിയ വിരാട് പെട്ടെന്ന് തന്നെ കളം വിട്ടു.

എന്നാല്‍ തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച കെ.എല്‍ രാഹുല്‍ സൂര്യകുമാറുമൊത്ത് മികച്ച കൂട്ടുക്കെട്ട് സൃഷ്ടിക്കുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 68 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് ഉയര്‍ത്തിയത്.

സ്പിന്നിനെയും പേസിനെയും ഒരുപോലെ ആക്രമിച്ച് കളിച്ച രാഹുല്‍ 35 പന്ത് നേരിട്ട് 55 റണ്‍സാണ് നേടിയത്. നാല് ഫോറും മൂന്ന് സിക്‌സറുമടിച്ചാണ് അദ്ദേഹം കളം നിറഞ്ഞത്. ഏറെ നാളായി ഉറങ്ങി കിടന്നിരുന്ന വിന്റേജ് രാഹുലിനെയാണ് മത്സരത്തില്‍ ഇന്ത്യ കണ്ടത്.

പരമ്പര ആരംഭിക്കുന്നതിന് മുന്നോടിയായി ഒരുപാട് വിമര്‍ഷനങ്ങളാണ് രാഹുലിനെ തേടിയെത്തിയത്. താരം സെല്‍ഫിഷാണെന്നും ടീമില്‍ നിന്നും മാറ്റണമെന്നും ഒരുപാട് മുറവിളികളുണ്ടായിരുന്നു. സ്‌ട്രൈക്ക് റേറ്റിനായിരുന്നു അദ്ദേഹത്തിന് ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ലഭിച്ചത്.

തുടക്കം പതിഞ്ഞ താളത്തില്‍ കളിച്ച രാഹുല്‍ പിന്നീട് കത്തികയറുകയായിരുന്നു. വരും മത്സരങ്ങളില്‍ താന്‍ എങ്ങനെയാണ് ബാറ്റ് ചെയ്യാന്‍ പോകുന്നത് എന്നതിന്റെ സൂചനയായിരുന്നു രാഹുല്‍ ഈ മത്സരത്തില്‍ കാണിച്ചത്.

തന്നെ അനാവശ്യമായി വിമര്‍ശിച്ചവര്‍ക്കും വിരോധികള്‍ക്കും ബാറ്റ് കൊണ്ട് തന്നെ മറുപടി കൊടുക്കാന്‍ അദ്ദേഹം ഒരുങ്ങികഴിഞ്ഞു എന്ന് ഈ ഇന്നിങ്‌സിലൂടെ മനസിലാക്കാം.

Content Highlight: KL Rahul Massive Comeback in T20I cricket

We use cookies to give you the best possible experience. Learn more