മൂന്നാം കിരീടത്തില്‍ മുത്തമിട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്; ഹൈദരാബാദിനെ തകര്‍ത്തത് 8 വിക്കറ്റിന്
Sports News
മൂന്നാം കിരീടത്തില്‍ മുത്തമിട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്; ഹൈദരാബാദിനെ തകര്‍ത്തത് 8 വിക്കറ്റിന്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 26th May 2024, 10:44 pm

2024ലെ ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. 8 വിക്കറ്റിന് ഹൈദരാബാദിനെ തകര്‍ത്താണ് ശ്രേയസ് അയ്യരുടെ നേതൃത്വത്തില്‍ കൊല്‍ക്കത്ത തങ്ങളുടെ മൂന്നാം കിരീടം സ്വന്തമാക്കിയത്.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് വമ്പന്‍ വിക്കറ്റ് തകര്‍ച്ച നേരിട്ടതോടെ 18.3 ഓവറില്‍ 113 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ഐ.പി.എല്‍ ചരിത്രത്തിലെ ഫൈനലില്‍ ഒരു ടീം നേടുന്ന ഏറ്റവും മോശം സ്‌കോറാണ് ഹൈദരാബാദ് നേടിയത്.

വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ കൊല്‍ക്കത്ത 10.3 ഓവറില്‍ വിജയം സ്വന്തമാക്കി 2024 ഐ.പി.എല്‍ സീസണിന് വിരാമം ഇടുകയായിരുന്നു. വെങ്കിടേഷ് അയ്യരുടെയും റഹ്‌മാനുള്ള ഗുര്‍ബാസിന്റെയും തകര്‍പ്പന്‍ പ്രകടനത്തിലാണ് കൊല്‍ക്കത്ത വിജയം എളുപ്പമാക്കിയത്. ആറു റണ്‍സിന് ഓപ്പണര്‍ സുനില്‍ നാരെയ്ന്‍ പുറത്തായപ്പോള്‍. ഗുര്‍ബാസ് 32 പന്തില്‍ നിന്ന് രണ്ട് സിക്‌സും 5 ഫോറും ഉള്‍പ്പെടെ 39 റണ്‍സ് നേടിയാണ് മടങ്ങിയത്.

എന്നാല്‍ 26 പന്തില്‍ നിന്ന് മൂന്ന് സിക്‌സും നാലു ഫോറും അടക്കം 52 റണ്‍സ് നേടിയ വെങ്കിടേഷിന്റെ അവസാന സിംഗിളോടെ ടീമിനെ കിരീടത്തില്‍ എത്തിക്കുകയായിരുന്നു. 208.33 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് ബാറ്റ് വീശിയത്. ശ്രേയസ് അയ്യര്‍ 6 റണ്‍സ് നേടി കൂടെ നിന്നു. ഹൈദരബാദിന് വേണ്ടി ഷഹബാസും കമ്മിന്‍സും ഓരോ വിക്കറ്റുകളാണ് നേടിയത്.

തുടക്കത്തിലെ ആക്രമിച്ച് കളിക്കാനുള്ള ആത്മവിശ്വാസത്തിലാണ് കമ്മിന്‍സും സംഘവും ചെപ്പോക്കില്‍ ബാറ്റിങ് തെരഞ്ഞെടുത്തത്. എന്നാല്‍ ആദ്യ ഓവറില്‍ ക്ലീന്‍ ബൗള്‍ഡ് ആയാണ് ഓപ്പണര്‍ അഭിഷേക് ശര്‍മ പുറത്തായത്. അഞ്ച് പന്തില്‍ നിന്ന് വെറും രണ്ട് റണ്‍സ് മാത്രമാണ് താരം നേടിയത്.

അധികം വൈകാതെ വൈഭവ് അറോറയുടെ ആദ്യ ഓവറിന്റെ അവസാന പന്തില്‍ ഗോള്‍ഡന്‍ ഡക്ക് ആയി ട്രാവിസ് ഹെഡും പുറത്തായത്. ശേഷം ഇറങ്ങിയ രാഹുല്‍ ത്രിപാഠിയും ആരാധകരെ നിരാശപ്പെടുത്തുകയായിരുന്നു. സ്റ്റാര്‍ക്കിന്റെ മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ ഉയര്‍ത്തിയടിച്ച് രമണ്‍ദീപിന്റെ കയ്യിലാവുകയായിരുന്നു താരം. 13 പന്തില്‍ ഒമ്പത് റണ്‍സാണ് താരം നേടിയത്.

വൈകാതെ ഹര്‍ഷിദ് റാണയുടെ പന്തില്‍ നിതീഷ് കുമാര്‍ റെഡ്ഡി വെറും 13 റണ്‍സ് നേടി പുറത്താകുകയായിരുന്നു. പിടിച്ചുനിന്ന എയ്ഡന്‍ മാര്‍ക്രത്തിനെ റസല്‍ സ്റ്റാര്‍ക്കിന്റെ കയ്യിലും എത്തിച്ച് പറഞ്ഞയക്കുകയായിരുന്നു. 20 റണ്‍സാണ് താരത്തിന് നേടാന്‍ സാധിച്ചത്. സ്പിന്‍ പരീക്ഷിച്ചപ്പോള്‍ വരുണ്‍ ചക്രവര്‍ത്തിയുടെ ഇരയായി ഷഹബാസ് അഹമ്മദും 8 റണ്‍സ് നേടി കൂടാരം കയറിയതോടെ റസല്‍ അബ്ദുള്‍ സമദിനെ പുറത്താക്കി രണ്ടാം വിക്കറ്റും നേടി.

സമദിന് 4 റണ്‍സാണ് നേടാന്‍ സാധിച്ചത്. ഏക ആശ്വാസമായിരുന്ന ഹെന്റിച്ച് ക്ലാസനെ ബൗള്‍ഡാക്കി റാണ തന്റെ രണ്ടാം വിക്കറ്റും നേടി മിന്നും പ്രകടനമാണ് കാഴ്ചവെക്കുന്നത്. ശേഷം നരെയ്ന്‍ ഉനദ്കട്ടിനെ എല്‍.ബി.ഡബ്ലിയുവിലൂടെ പുറത്താക്കി മികവ് കാണിച്ചു. റസലിന്റെ മൂന്നാം വിക്കറ്റായി 23 റണ്‍സ് നേടിയ കമ്മിന്‍സും പുറത്തായതോടെ ഹൈദരാബാദിന്റെ അടിവേരിളക്കി കൊല്‍ക്കത്ത മിന്നും പ്രകടനമാണ് ഫൈനലില്‍ കാഴ്ചവെച്ചത്.

കൊല്‍ക്കത്തക്ക് വേണ്ടി മൂന്ന് വിക്കറ്റുകള്‍ നേടിയ ആന്ദ്രെ റസലും രണ്ട് വിക്കറ്റുകല്‍ നേടിയ മിച്ചല്‍ സ്റ്റാര്‍ക്കും ഹര്‍ഷിദ് റാണയും മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. വൈഭവും നരെയ്‌നും ചക്രവര്‍ത്തിയും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി നിര്‍ണായകമായി.

 

Content highlight: KKR Won 2024 IPL Trophy