| Sunday, 15th March 2020, 9:12 pm

കൊവിഡിനെ ചെറുക്കാന്‍ 'ബ്രേക്ക് ദ ചെയ്ന്‍' ക്യാംപയിനുമായി സര്‍ക്കാര്‍; ബോധവല്‍ക്കരണ പരിപാടി വിശദീകരിച്ച് ആരോഗ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലോകമെമ്പാടും വ്യാപിക്കുന്ന കൊവിഡിനെ ചെറുക്കാന്‍ ‘ബ്രേക്ക് ദ ചെയ്ന്‍’ എന്ന പുതിയ ക്യാംപയിന് തുടക്കമിട്ട് കേരള സര്‍ക്കാര്‍. കൈകള്‍ ശുദ്ധമാക്കാനുള്ള പ്രത്യേക ബോധവല്‍ക്കരണ പരിപാടിയ്ക്കാണ് ഇതുവഴി തുടക്കമിട്ടത്. വാര്‍ത്താ സമ്മേളനത്തിലാണ് ആരോഗ്യമന്ത്രി കെ. കെ ശൈലജ ഇക്കാര്യം അറിയിച്ചത്.

ബ്രേക്ക് ദ ചെയ്ന്‍ എന്നത് കൊവിഡിനെ തടയാനുള്ള മരുന്നല്ലെന്നും മുമ്പ് പറഞ്ഞിട്ടുള്ള മറ്റു നിര്‍ദേശങ്ങളും ഇതിനൊപ്പം പാലിച്ചു പോകണമെന്നും മന്ത്രി അറിയിച്ചു.

കൊവിഡ് വൈറസ് ബാധയുള്ളയാള്‍ മറ്റൊരാള്‍ക്ക് കൈകൊടുക്കുകയോ ഏതെങ്കിലും പ്രതലത്തില്‍ തൊടുകയോ ചെയ്താല്‍ അത് അവിടെ കടന്നുകൂടും. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് ‘ബ്രേക്ക് ദ ചെയിന്‍’ അവതരിപ്പിക്കുന്നത്.

ഓഫീസുകളിലും പൊതു സ്ഥലങ്ങളിലും ജോലി ചെയ്യുന്നവര്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ചോ സോപ്പ് ഉപയോഗിച്ചോ കൈകള്‍ വൃത്തിയാക്കുന്നത് ഒരു ശീലമാക്കിയാല്‍ വൈറസിന്റെ സാധ്യത തടയാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ ക്യാംപയിനുമായി എല്ലാവരും സഹകരിക്കണമെന്നും ബ്രേക്ക് ദ ചെയ്ന്‍ അഥവാ കണ്ണി പൊട്ടിക്കുക എന്നത് ഒരു മുദ്രാവാക്യമായി എല്ലാവരും ഏറ്റെടുക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ക്യാംപയിനുമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാന്‍ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരെ ക്യാംപയിനുമായി ഭാഗമാക്കാന്‍ ശ്രമിക്കുന്നുണ്ട്. ആരോഗ്യ സെക്രട്ടറി നിലവില്‍ ഭാഗമാണ്. സാമൂഹ്യ സുരക്ഷാ മിഷന്‍, അങ്കന്‍വാടി, ആശാ വര്‍ക്കേഴ്‌സ് എന്നിവരെയും ഇതിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

താരങ്ങളടക്കമുള്ളവര്‍ ഇതിന്റെ പ്രചരണ പരിപാടികളുടെ ഭാഗമാകണമെന്നും യുവജന സംഘടനകള്‍ പരിപാടിക്ക് നേതൃത്വം നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

We use cookies to give you the best possible experience. Learn more