| Wednesday, 20th July 2022, 5:35 pm

ആണ്‍കൂട്ട അണികളെ ആവേശഭരിതരാക്കാന്‍ നേതാക്കള്‍ സവര്‍ണ്ണ ആണധികാര വീമ്പിളക്കലുകള്‍ ഉപയോഗിക്കാറുണ്ട്; പരാമര്‍ശം പിന്‍വലിച്ച നടപടിയെ സ്വഗതം ചെയ്ത് കെ.കെ. രമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തനിക്കെതിരായ വിവാദ പരാമര്‍ശം പിന്‍വലിക്കാന്‍ തയ്യാറായ എം.എം. മണിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് വടകര എം.എല്‍.എ കെ.കെ. രമ. ബഹുമാനപ്പെട്ട ചെയര്‍ വിഷയം സംബന്ധിച്ചു നടത്തിയ വിശദീകരണം ഏറെ രാഷ്ട്രീയ പ്രാധാന്യമര്‍ഹിക്കുന്നതും, സഭയുടെയും, സ്ത്രീത്വത്തിന്റെ ആകെയും അന്തസ്സുയര്‍ത്തിപ്പിടിക്കുന്നതുമാണെന്നും രമ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു രമയുടെ പരാമര്‍ശം.

രാഷ്ട്രീയ സംവാദങ്ങള്‍ അനിവാര്യമായി ഉറപ്പിക്കേണ്ട ചില തിരുത്തുകളും സൃഷ്ടിക്കേണ്ട പുതിയ കീഴ്‌വഴക്കങ്ങളുമുണ്ട്.

വംശീയ ന്യൂനപക്ഷങ്ങള്‍, പിന്നാക്ക, കീഴാള, ദലിത് ജനവിഭാഗങ്ങള്‍, സ്ത്രീകള്‍, ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങള്‍ തുടങ്ങിയവരെ അവഹേളിക്കുകയും അപഹസിക്കുകയും ചെയ്യുന്ന ആണധികാര പൊതുബോധം രാഷ്ട്രീയമണ്ഡലത്തെ കക്ഷിഭേദമോ മുന്നണി ഭേദമോ ഇല്ലാതെ ഗ്രസിച്ചിരിക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. പലപോഴും അക്രമാസക്ത ആണ്‍കൂട്ട അണികളെ ആവേശഭരിതരാക്കാനും വീര്യം പകരാനും നേതാക്കാള്‍ ഈ സവര്‍ണ്ണ, ആണധികാര വീമ്പിളക്കലുകള്‍ ഉപയോഗിക്കാറുണ്ട്..

ഈ വിഭാഗങ്ങളൊന്നും വേണ്ടത്ര സാന്നിദ്ധ്യമറിയിക്കാത്ത കാലത്ത് അതാരും വിമര്‍ശന വിധേയമാക്കിയിരുന്നില്ല. എന്നാല്‍ കാലം മാറിയിരിക്കുന്നുവെന്നും രമ പറഞ്ഞു.

നിന്ദയ്ക്കും സ്തുതിക്കുമപ്പുറം, തെറിക്കും വെറിക്കുമപ്പുറം, രാഷ്ട്രീയം പറഞ്ഞ് മുന്നോട്ടുപോകാമെന്നും ജനങ്ങള്‍ക്ക് നേരും പതിരുമറിയാന്‍ നിലപാടുകള്‍ സുധീരം ഏറ്റുമുട്ടട്ടെയെന്നും രമ ഫേസ്ബുക്കില്‍ കുറിച്ചു..

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

നിയമസഭയില്‍ ബഹുമാന്യനായ എം.എല്‍.എ ശ്രീ.എം.എം.മണി എനിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശം പിന്‍വലിക്കാന്‍ ബഹു:സ്പീക്കര്‍ ശ്രീ.എം.ബി.രാജേഷ് നടത്തിയ റൂളിങ്ങും, തുടര്‍ന്ന് ശ്രീ.എം.എം.മണി എം.എല്‍.എ സ്വീകരിച്ച നിലപാടിനെയും ഏറെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു.

ബഹു:ചെയര്‍ ഇത് സംബന്ധിച്ചു നടത്തിയ വിശദീകരണം ഏറെ രാഷ്ട്രീയ പ്രാധാന്യമര്‍ഹിക്കുന്നതും, സഭയുടെയും,സ്ത്രീത്വത്തിന്റെ ആകെയും അന്തസ്സുയര്‍ത്തിപ്പിടിക്കുന്നതുമാണ്.

ഒട്ടും വ്യക്തിപരമോ വൈകാരികമോ ആയല്ല, ഈ പ്രശ്‌നം ഉന്നയിച്ചതും ഉയര്‍ത്തിപ്പിടിച്ചതും.

നമ്മുടെ രാഷ്ട്രീയ സംവാദങ്ങള്‍ അനിവാര്യമായി ഉറപ്പിക്കേണ്ട ചില തിരുത്തുകളും സൃഷ്ടിക്കേണ്ട പുതിയ കീഴ് വഴക്കങ്ങളുമുണ്ട്.

വംശീയ ന്യൂനപക്ഷങ്ങള്‍, പിന്നാക്ക,കീഴാള,ദലിത് ജനവിഭാഗങ്ങള്‍, സ്ത്രീകള്‍, ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങള്‍ തുടങ്ങിയവരെ അവഹേളിക്കുകയും അപഹസിക്കുകയും ചെയ്യുന്ന ആണധികാര പൊതുബോധം നമ്മുടെ രാഷ്ട്രീയമണ്ഡലത്തെ കക്ഷിഭേദമോ മുന്നണി ഭേദമോ ഇല്ലാതെ ഗ്രസിച്ചിരിക്കുന്നു എന്നതൊരു യാഥാര്‍ത്ഥ്യമാണ്. പലപോഴും അക്രമാസക്ത ആണ്‍കൂട്ട അണികളെ ആവേശഭരിതരാക്കാനും വീര്യം പകരാനും നേതാക്കാള്‍ ഈ സവര്‍ണ്ണ, ആണധികാര വീമ്പിളക്കലുകള്‍ ഉപയോഗിക്കാറുണ്ട്.

ഈ വിഭാഗങ്ങളൊന്നും വേണ്ടത്ര സാന്നിദ്ധ്യമറിയിക്കാത്ത കാലത്ത് അതാരും വിമര്‍ശന വിധേയമാക്കിയിരുന്നില്ല. എന്നാല്‍ കാലം മാറിയിരിക്കുന്നു.

എല്ലാ പിന്നാക്ക വിഭാഗങ്ങളും സാന്നിദ്ധ്യവും സ്വാധീന ശക്തിയുമായി മാറിത്തുടങ്ങിയ സമകാലിക സമൂഹത്തില്‍ പുതിയൊരു രാഷ്ട്രീയ സാക്ഷരതയും ഭാഷയും നമ്മുടെ നേതൃത്വങ്ങള്‍ ആര്‍ജ്ജിക്കേണ്ടിയിരിക്കുന്നു.
കക്ഷി രാഷ്ട്രീയത്തിനപ്പുറം ഈ ഒരു രാഷ്ട്രീയമുയര്‍ത്തിപ്പിടിക്കാനാണ് ഏറെ കാലമായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ നടന്ന ഈ രാഷ്ട്രീയ സമരത്തെയും കാണുന്നത്.

ടി.പിയുടെ കൊലപാതകത്തിന് ശേഷം ഞാന്‍ സ്വീകരിച്ച രാഷ്ട്രീയ നിലപാടിനെതുടര്‍ന്ന് ഇപ്പോഴും ആവര്‍ത്തിക്കുന്ന വേട്ടയാടലുകളുടെ വ്യക്തിപരമായ അനുഭവങ്ങള്‍ നമ്മുടെ സാമൂഹ്യ-രാഷ്ട്രീയ മണ്ഡലത്തിന്റെ അവികസിത ജനാധിപത്യഭോധാവസ്ഥയെ തുറന്ന് കാണിക്കുന്നതാണ്. തീര്‍ച്ചയായും നിയമസഭയില്‍ ഉണ്ടായ ഈ വിവാദം എന്നെ കൂടുതല്‍ ആഴത്തില്‍ ഈ അവസ്ഥ ബോധ്യപ്പെടുത്തി എന്ന് മാത്രം.

ഒപ്പം നിന്ന നിരവധി വ്യക്തിത്വങ്ങളുണ്ട്.

ഈ വിഷയം ഉയര്‍ത്തി തെരുവില്‍ പോരാടിയ സ്ത്രീകളും യുവാക്കളും, രാഷ്ട്രീയപാര്‍ട്ടികളും ഇതര സംഘടനകളുമുണ്ട്. നവമാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും ശക്തമായ പ്രതികരണം രേഖപ്പെടുത്തിയവരുണ്ട്. നിയമസഭയില്‍ വലിയ പോരാട്ടത്തിന് നേതൃത്വം നല്‍കിയ പ്രതിപക്ഷമുണ്ട്. എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

പ്രതിഷേധങ്ങളുടെ ഭാഗമായി ശ്രീ.എം.എം. മണി എം.എല്‍.എയ്‌ക്കെതിരെ നടന്ന അപമാനകരമായ ആവിഷ്‌കാരങ്ങളും പരാമര്‍ശങ്ങളുമെല്ലാം ഉത്തരവാദപ്പെട്ടവര്‍ ഒട്ടും താമസമില്ലാതെ പിന്‍വലിക്കുകയും ഖേദപ്രകടനം നടത്തുകയും ചെയ്തുവെന്നതിനേയും ഈയൊരു സന്ദര്‍ഭത്തില്‍ കലവറയില്ലാതെ അഭിനന്ദിക്കുകയാണ്.

തീര്‍ച്ചയായും നിന്ദയ്ക്കും സ്തുതിക്കുമപ്പുറം, തെറിക്കും വെറിക്കുമപ്പുറം,
നമുക്ക് രാഷ്ട്രീയം പറഞ്ഞ് മുന്നോട്ടുപോകാം., ജനങ്ങള്‍ക്ക് നേരും പതിരുമറിയാന്‍ നിലപാടുകള്‍ സുധീരം ഏറ്റുമുട്ടട്ടെ..

വിധി എന്ന് കമ്മ്യൂണിസ്റ്റായ ഞാന്‍ പറയാന്‍ പാടില്ലായിരുന്നു. അങ്ങനെ ഉപയോഗിച്ചത് ആരേയും വേദനിപ്പിക്കാന്‍ വേണ്ടി പറഞ്ഞതല്ല. സ്പീക്കറുടെ ഉദ്ദേശം മാനിക്കുന്നുവെന്നുമായിരുന്നു പരാമര്‍ശം പിന്‍വലിച്ചുകൊണ്ട് എം.എം. മണി പറഞ്ഞത്.

‘താന്‍ മറ്റൊരു ഉദ്ദേശത്തോടെ നടത്തിയ പ്രസ്താവന ആയിരുന്നില്ല അത്. എന്നാല്‍ തന്റെ പരാമര്‍ശം മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടു. ഒരു കമ്മ്യൂണിസ്റ്റുകാരനായ താന്‍ വിധി എന്ന വാക്ക് ഉപയോഗിക്കാന്‍ പാടില്ലായിരുന്നു’. അതുകൊണ്ട് വിവാദ പരാമര്‍ശം പിന്‍വലിക്കുന്നുവെന്ന് എം.എം. മണി സഭയില്‍ പറഞ്ഞു. വിവാദ പരാമര്‍ശത്തില്‍ സ്പീക്കര്‍ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് എം.എം. മണി പരാമര്‍ശം പിന്‍വലിച്ചത്.

Content Highlight: kk rema welcomes the decision of mm mani

We use cookies to give you the best possible experience. Learn more