| Wednesday, 13th October 2021, 7:09 pm

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പലരും ഇപ്പോഴും പുറത്താണ്; നീതി ഉറപ്പുവരുത്തേണ്ടത് ഭരണകൂടമാണെന്ന് കെ.കെ. രമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഉത്രയുടെ കൊലപാതകക്കേസില്‍ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം വിധിച്ച കോടതി വിധിക്ക് പിന്നാലെ പ്രതികരണവുമായി വടകര എം.എല്‍.എ കെ.കെ. രമ.

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പലരും ഇപ്പോഴും പുറത്താണെന്നും നീതി അനീതിയാവില്ലെന്നു ഉറപ്പുവരുത്തേണ്ടത് ഭരണകൂടമാണെന്നും അവര്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി പറഞ്ഞു.

ഉത്രയുടെ കൊലപാതകക്കേസില്‍ പ്രതി സൂരജിന് വധിശിക്ഷ ലഭിക്കാത്തത് സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളിലടക്കം വ്യത്യസ്ത അഭിപ്രായങ്ങള്‍ ചര്‍ച്ചയാകുന്നതിനിടെയാണ് രമയുടെ പ്രതികരണം.

ടി.പി. വധക്കേസില്‍ കോടതി ജീവപര്യന്തം ശിക്ഷച്ച പ്രതികളോടുള്ള സര്‍ക്കാരന്റെ ഉദാര സമീപനത്തിനെതിരെയുള്ള രമയുടെ വിമര്‍ശനമാണ് ഇതെന്നാണ് പോസ്റ്റിന് താഴെയുള്ള കമന്റുകള്‍ വഴി ആളുകള്‍ എഴുതുന്നത്.

അതേസമയം, അഞ്ചല്‍ ഉത്ര വധക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതി സൂരജിന് കൊലക്കുറ്റത്തിന് ഇരട്ടജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജാണ് വിധി പുറപ്പെടുവിച്ചത്.

കൊലക്കുറ്റത്തിനും കൊലപാതകശ്രമത്തിനും ഇരട്ടജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. മറ്റ് രണ്ട് കേസുകള്‍ക്ക് 10 വര്‍ഷവും ഏഴ് വര്‍ഷവും തടവും വിധിച്ചു.

17 വര്‍ഷത്തെ തടവിന് ശേഷമാണ് ഇരട്ടജീവപര്യന്തം അനുഭവിക്കേണ്ടത്.

മൂര്‍ഖന്‍ പാമ്പിനെക്കൊണ്ടു കടിപ്പിച്ച് ഉത്രയെ ക്രൂരമായി കൊലപ്പെടുത്തിയ അത്യപൂര്‍വമായ കേസില്‍ ഭര്‍ത്താവ് അടൂര്‍ പറക്കോട് ശ്രീസൂര്യയില്‍ സൂരജിന്റെ പേരില്‍ ആസൂത്രിതകൊല (ഇന്ത്യന്‍ ശിക്ഷാനിയമം 302-ാം വകുപ്പ്), നരഹത്യാശ്രമം (307ാം വകുപ്പ്), വിഷംനല്‍കി പരിക്കേല്‍പ്പിക്കല്‍ (328ാം വകുപ്പ്), തെളിവുനശിപ്പിക്കല്‍ (201ാം വകുപ്പ്) എന്നീ കുറ്റകൃത്യങ്ങള്‍ തെളിഞ്ഞതായി കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  KK Rema’s responds  Sooraj’s double life sentence in Utra’s murder case

We use cookies to give you the best possible experience. Learn more