'പ്രതിഛായ നിര്‍മ്മാണം' ചോദ്യം ചെയ്യപ്പെടുന്നതിലെ, പരാജയപ്പെടുന്നതിലെ അമര്‍ഷമാണ് മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അപവാദ പ്രചരണങ്ങളായി പുറത്തു വരുന്നത്; കെ.കെ രമ
Kerala News
'പ്രതിഛായ നിര്‍മ്മാണം' ചോദ്യം ചെയ്യപ്പെടുന്നതിലെ, പരാജയപ്പെടുന്നതിലെ അമര്‍ഷമാണ് മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അപവാദ പ്രചരണങ്ങളായി പുറത്തു വരുന്നത്; കെ.കെ രമ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th August 2020, 7:48 pm

വടകര: മാധ്യമപ്രവര്‍ത്തക നിഷ പുരുഷോത്തമനെതിരെയും പ്രജുലയ്ക്കും എതിരെ നടക്കുന്ന നടക്കുന്ന സി.പി.ഐ.എം സൈബര്‍ ആക്രമണത്തോട് ജനാധിപത്യ കേരളം ശക്തമായി പ്രതിഷേധിക്കേണ്ടതുണ്ടെന്ന് ആര്‍.എം.പി.ഐ നേതാവ് കെ.കെ രമ. മാധ്യമങ്ങളെപ്പോലും കയ്യിലെടുത്ത് കൊവിഡ് പ്രതിരോധത്തിന്റ മറവില്‍ ഭരണവും മുഖ്യമന്ത്രിയും നടത്തുന്ന ‘പ്രതിഛായ നിര്‍മ്മാണം’ ചോദ്യം ചെയ്യപ്പെടുന്നതിലെ, പരാജയപ്പെടുന്നതിലെ അമര്‍ഷമാണ് മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അപവാദ പ്രചരണങ്ങളായി പുറത്തു വരുന്നതെന്നും കെ.കെ രമ പറഞ്ഞു.

മനോരമയിലെ മാദ്ധ്യമപ്രവര്‍ത്തക നിഷ പുരുഷോത്തമനെതിരെയും ഏഷ്യാനെറ്റിലെ കമലേഷിനെതിരെയെന്ന വിധത്തില്‍ അദ്ദേഹത്തിന്റെ ജീവിതപങ്കാളി കൂടിയായ മാദ്ധ്യമ പ്രവര്‍ത്തക പ്രജുലയുടെ പേര് ചേര്‍ത്തും സി.പി.ഐ.എംന്റെ സൈബര്‍ വിഭാഗം അത്യന്തം ഹീനമായ ആക്രമണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഏതെങ്കിലും താഴേത്തട്ടിലുള്ള അനുഭാവികളല്ല ഉത്തരവാദപ്പെട്ട നേതൃസ്ഥാനത്തിരിക്കുന്നവര്‍ തന്നെയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ദേശാഭിമാനി ജീവനക്കാരനായ വിനീത് വി.യു അതില്‍ പ്രധാനിയാണ്. നിഷയുടെ സ്ത്രീത്വത്തെത്തന്നെ അവഹേളിക്കുന്ന ആ പോസ്റ്റ് കുടുംബം, വൈവാഹിക ജീവിതം, അതില്‍ സ്ത്രീയുടെ റോള്‍ എന്നിവയെക്കുറിച്ചുള്ള അങ്ങേയറ്റം യഥാസ്ഥിതിക നിലപാടുകള്‍ കൂടി വച്ചു പുലര്‍ത്തുന്നുണ്ട്. ഇതാദ്യമായല്ല നിഷ ഇത്തരമൊരാക്രമണത്തിന് വിധേയയാകുന്നത്. ചാനല്‍ ചര്‍ച്ചയ്ക്കിടെ ‘നിഷയൊക്കെ തിരുവനന്തപുരത്ത് വന്നിട്ട് എടുക്കുന്ന പണി എന്താണ് എന്ന് ഞങ്ങള്‍ക്കറിയാം.’ എന്ന നിലയില്‍ ദുഃസൂചനകളോടെ സാംസാരിച്ചത് എം.എല്‍.എ യും യുവജന നേതാവുമായ ഷംസീറാണ്. ‘ഞാനെടുക്കുന്ന പണിയെന്താണ് ? പറയൂ ‘ എന്ന് ധീരമായി ചോദിച്ച , തിരുവനന്തപുരത്ത് മാത്രമല്ല , കണ്ണൂരും ഞാന്‍ വന്നിട്ടുണ്ടെന്നും അതെന്റെ സ്വാതന്ത്ര്യമാണെന്ന് പറഞ്ഞ സ്ഥൈര്യമാണ് നിഷയെന്ന് കെ.കെ രമ പറഞ്ഞു.

ഇങ്ങനെ നേതൃത്വം തന്നെ മുന്നിട്ടിറങ്ങിയ ഈ അപവാദ പ്രചരണത്തിന്റെ യഥാര്‍ത്ഥ കാരണം കഴിഞ്ഞ ദിവസങ്ങളിലെ വാര്‍ത്താവതരണത്തിലെ നാക്കു പിഴയൊന്നുമല്ല. മാദ്ധ്യമങ്ങളെപ്പോലും കയ്യിലെടുത്ത് കൊവിഡ്പ്രതിരോധത്തിന്റ മറവില്‍ ഭരണവും മുഖ്യമന്ത്രിയും നടത്തുന്ന ‘പ്രതിഛായ നിര്‍മ്മാണം ‘ ചോദ്യം ചെയ്യപ്പെടുന്നതിലെ , പരാജയപ്പെടുന്നതിലെ അമര്‍ഷമാണ് മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അപവാദ പ്രചരണങ്ങളായി പുറത്തു വരുന്നത്. സ്വര്‍ണ്ണക്കടത്തും കണ്‍സള്‍ട്ടന്‍സി രാജും പി.എസ്.സി ഉദ്യോഗാര്‍ത്ഥികളോടുള്ള മനുഷ്യത്വരാഹിത്യമടക്കം പൊതുജനം തിരിച്ചറിഞ്ഞതിന്റെ ജാള്യതയാണ് ഈ രോഷം. ഫാന്‍സ് അസോസിയേഷന്റെ നിലവാരത്തിലുള്ള വെട്ടുകിളിക്കൂട്ടമായി സി.പി.ഐ.എം മാറിയിരിക്കുന്നുവെന്നും കെ.കെ. രമ പറഞ്ഞു.

അതെന്തായാലും സ്ത്രീകളെന്ന നിലയില്‍ നിഷയും പ്രജുലയുമടക്കം നേരിട്ട സിപിഎം സൈബര്‍ ആക്രമണത്തില്‍ ശക്തമായി ജനാധിപത്യ കേരളം പ്രതിഷേധിക്കേണ്ടതുണ്ടെന്നും കെ.കെ രമ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ