Advertisement
national news
ബാബ്‌രി മസ്ജിദ് രാമക്ഷേത്രമാണെന്ന് പറഞ്ഞു, പത്മ പുരസ്‌കാരം തേടിയെത്തി; സംഘപരിവാര്‍ പ്രചാരണങ്ങള്‍ക്ക് കൈയൊപ്പ് ചാര്‍ത്തിയതിനുള്ള അംഗീകാരമാണ് കെ.കെ മുഹമ്മദിന് ലഭിച്ച പത്മശ്രീയെന്ന് ആക്ഷേപം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jan 27, 02:44 am
Sunday, 27th January 2019, 8:14 am

കോഴിക്കോട്: സംഘപരിവാര പ്രചാരണങ്ങള്‍ക്ക് കൈയൊപ്പ് ചാര്‍ത്തിയതിനുള്ള അംഗീകാരമാണ് ചരിത്രകാരന്‍ കെ.കെ മുഹമ്മദിന് ലഭിച്ച പത്മശ്രീ പുരസ്‌കാരമെന്ന് ആക്ഷേപം. അയോധ്യയില്‍ രാമക്ഷേത്രം തകര്‍ത്താണ് ബാബ്‌രി മസ്ജിദ് നിര്‍മ്മിച്ചതെന്ന ആര്‍.എസ്.എസ് വാദത്തെ കെ.കെ മുഹമ്മദ് തന്റെ ആത്മകഥയില്‍ അംഗീകരിക്കുന്നുണ്ട്.

ഇതിനുള്ള പ്രത്യുപകാരമാണ് മുഹമ്മദിന് ലഭിച്ച പത്മ പുരസ്‌കാരമെന്നാണ് ആരോപണം.

രാമരാജ്യത്തിന്റെ അവശിഷ്ടങ്ങള്‍ തേടി പ്രൊഫ. പി.ബി ലാലിന്റെ നേതൃത്വത്തില്‍ വടക്കേ ഇന്ത്യയിലെ പല ഭാഗത്തും പുരാവസ്തു ഗവേഷകര്‍ തെരച്ചില്‍ നടത്തിയിരുന്നു. ലാല്‍ നേതൃത്വം വഹിച്ച സംഘത്തില്‍ ഉണ്ടായിരുന്ന പന്ത്രണ്ടു ഗവേഷക വിദ്യാര്‍ഥികളില്‍ ഒരാളായിരുന്നു മുഹമ്മദ്. താന്‍ ബാബരി മസ്ജിദ് സന്ദര്‍ശിച്ചപ്പോള്‍ ഹിന്ദു ദേവീദേവന്മാരുടെ ചിത്രങ്ങള്‍ കൊത്തിയ ക്ഷേത്രത്തൂണുകള്‍ അവിടെ കണ്ടുവെന്നു മുഹമ്മദ് എഴുതുന്നു.

ALSO READ: തനിക്കെതിരെ തെളിവുണ്ടെങ്കില്‍ പുറത്തുവിടണം; സെന്‍കുമാറിനോട് നമ്പി നാരായണന്‍

ഈ പ്രശ്നം കൊടുമ്പിരികൊള്ളുമ്പോള്‍ ആര്‍.എസ്.എസ് വാരികയ്ക്ക് രാമക്ഷേത്രത്തിനനുകൂലമായ ആമുഖം കൊടുത്ത പുരാവസ്തു വിദഗ്ധന്‍ കൂടിയാണ് മുഹമ്മദ്. പലപ്പോഴും സംഘപരിവാര വേദികളില്‍ പ്രത്യക്ഷപ്പെടാറുള്ള കെ.കെ മുഹമ്മദിനേയാണ് ബാബരി മസ്ജിദ് തര്‍ക്കമുയരുമ്പോള്‍ തെളിവിനായി ആര്‍.എസ്.എസ് നേതാക്കള്‍ ഉള്‍പ്പെടെ ഉദ്ധരിക്കാറുള്ളത്.

മക്കയും മദീനയും ഉള്ളപ്പോള്‍ മുസ്‌ലീങ്ങള്‍, അയോധ്യ ഹിന്ദുക്കള്‍ക്ക് കൈമാറണമെന്ന വാദവും അദ്ദേഹം ഉയര്‍ത്തിയിരുന്നു.

അതേ സമയം, 1992 ഡിസംബര്‍ ആറിന് സംഘപരിവാര്‍ തകര്‍ത്ത ബാബരിമസ്ജിദിനു താഴെ ക്ഷേത്രം ഉണ്ടായിരുന്നില്ലെന്നും ഹിന്ദുത്വരാഷ്ട്രീയ മുന്നേറ്റത്തിനായി ഇന്ത്യന്‍ പുരാവസ്തു വകുപ്പ് (എ.എസ്.ഐ) രാജ്യത്തോട് കള്ളം പറയുകയായിരുന്നുവെന്നും പ്രമുഖ പുരാവസ്തുഗവേഷകരായ സുപ്രിയാ മേനോനും ജയാ വര്‍മയും ഈയിടെ വ്യക്തമാക്കിയിരുന്നു.

ALSO READ:  ഹെഡ്ഗേവാറിനെ പുകഴ്ത്തിയത് കൊണ്ടാണ് പ്രണബിന് ഭാരതരത്‌ന കിട്ടിയത്; സെന്‍കുമാറിന്റെ തലയില്‍ തളം വയ്‌ക്കേണ്ട സമയം കഴിഞ്ഞെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍

അയോധ്യയില്‍ പള്ളി നിലനിന്ന സ്ഥലത്ത് നടത്തിയ ഗവേഷണത്തില്‍ നിരീക്ഷകരായി പങ്കെടുത്തവരായിരുന്നു ഇരുവരും.

യു.പി.എസ്.സി വഴി ഡെപ്യൂട്ടി സൂപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റ് ആയായിരുന്നു കെ കെ മുഹമ്മദിന്റെ പുരാവസ്തുവകുപ്പിലെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഉത്തരമേഖലാ ഡയറക്ടറായാണ് വിരമിച്ചത്.

ഇത്തവണത്തെ ഭാരതരത്‌ന, പത്മ അവാര്‍ഡുകളില്‍ ആര്‍.എസ്.എസിനോട് ഏതെങ്കിലും തരത്തില്‍ ചായ്‌വ് പ്രകടിപ്പിച്ചവരോ സഹകരിച്ചവരോ ആണെന്നതും ശ്രദ്ധേയമാണ്.

ആര്‍.എസ്.എസുമായി വേദി പങ്കിട്ട മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും ആര്‍.എസ്.എസ് നേതാവായിരുന്ന നാനാജി ദേശ്മുഖും ഇത്തവണ ഭാരത് രത്ന പുരസ്‌കാരം ലഭിച്ചവരില്‍പ്പെടുന്നു. പത്മഭൂഷന്‍ ലഭിച്ചവരില്‍ ഒരാള്‍ ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ പേരു പറഞ്ഞു കേള്‍ക്കുന്ന നടന്‍ മോഹലാലാണ്.

WATCH THIS VIDEO: