| Friday, 26th June 2020, 8:37 am

'മലബാര്‍ കലാപത്തെക്കുറിച്ചുള്ള അംബേദ്കറുടെ നിരീക്ഷണം ശരി, ഇസ്‌ലാം ഹിംസയുടെ പ്രത്യയ ശാസ്ത്രം'; കെ.കെ കൊച്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലബാര്‍ കലാപത്തെ ബി.ആര്‍ അംബേദ്കര്‍ വിലയിരുത്തിയത് എങ്ങനെയെന്ന് വിവരിച്ച് ദളിത് ചിന്തകന്‍ കെ.കെ കൊച്ച്. ഹിന്ദു-മുസ്‌ലിങ്ങളും ഐക്യത്തിന് വേണ്ടി വാദിച്ച ഗാന്ധിയോടുള്ള വിമര്‍ശനമായിട്ടാണ് അംബേദ്കര്‍ മലബാര്‍ കലാപത്തെ കണ്ടത്. കലാപത്തിന്റെ ലക്ഷ്യം അവര്‍ണ്ണരോടുള്ള താല്‍പ്പര്യമായിരുന്നില്ല മറിച്ച്, ബ്രിട്ടീഷ് ഗവണ്‍മെന്റിനെ അട്ടിമറിച്ച് ഇസ്‌ലാമിക രാജ്യം സ്ഥാപിക്കുകയായിരുന്നു എന്നതായിരുന്നെന്ന് അംബേദ്കര്‍ പറഞ്ഞിരുന്നതായും കെ.കെ കൊച്ച് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ആഗസ്റ്റ് 20 ന് തിരൂരങ്ങാടിയില്‍ മാപ്പിളമാരും ബ്രിട്ടീഷ്ഭടന്മാരും തമ്മില്‍ നടന്ന രൂക്ഷമായ സംഘട്ടനത്തെത്തുടര്‍ന്നുണ്ടായ ഭരണ സ്തംഭനത്തിന്റെ ഭാഗമായി ഖിലാഫത്ത് പതാകയുയര്‍ത്തി. ആലി മുസലിയാര്‍ രാജാവായി ഏറനാടും വള്ളുവനാടും ഖിലാഫത്ത് രാജ്യമായി പ്രഖ്യാപിക്കപ്പെട്ടു. ഇതോടെയാണ് ഹിന്ദുക്കള്‍ക്കെതിരെയുള്ള ക്രൂരതകള്‍ അരങ്ങേറിയതെന്നും കെ.കെ കൊച്ച് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പാക്കിസ്ഥാന്‍ അഥവാ ഇന്ത്യാവിഭജനം എന്ന കൃതിയുടെ (വാല്യം 15) 187 88 പുറങ്ങളിലെ വിവരണം തെറ്റിദ്ധരിപ്പിക്കപ്പെട്ട വാര്‍ത്തകളില്‍ നിന്നോ രേഖകളില്‍ നിന്നോ രൂപപ്പെട്ടതല്ല. കാരണം, മുസ്‌ലിങ്ങളെ ഒരു സമുദായമെന്ന നിലയില്‍ അംഗീകരിച്ച അംബേദ്ക്കര്‍, ഇസ്‌ലാമിന്റെ പ്രത്യയശാസ്ത്രം ഹിംസയില്‍ അധിഷ്ഠിതമായിരുന്നെന്ന അടിസ്ഥാനത്തില്‍, ഇസ്‌ലാമിലെ സാഹോദര്യത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് എഴുതിയതിനെക്കുറിച്ചും കെ.കെ കൊച്ച് ഫേസ്ബുക്ക് പോസ്റ്റില്‍ വിവരിച്ചു.

‘ഇസ്‌ലാമിലെ സാഹോദര്യം മനുഷ്യന്റെ സാര്‍വജനീന സാഹോദര്യമാണ്. അതില്‍ ഒരു തരം സൗഹാര്‍ദ്ദമുണ്ട്. എന്നാല്‍ അതിന്റെ പ്രയോജനം ആ സംഘടനക്കുള്ളില്‍ ഒതുങ്ങി നില്‍ക്കുന്നതാണ്. സംഘടനക്ക് പുറത്തുള്ളവരുടെ കാര്യത്തില്‍ പുച്ഛവും വിദ്വേഷവുമല്ലാതെ മറ്റൊന്നുമില്ല. മുസ്‌ലിമിന്റെ കൂറ് അയാള്‍ സ്ഥിതി ചെയ്യുന്ന രാജ്യത്തിലുള്ള തന്റെ അധിവാസത്തിലല്ല, മറിച്ച്, താന്‍ ഉള്‍പ്പെട്ട മതവിശ്വാസത്തിലാണ് എന്ന കാരണത്താല്‍ അതൊരു സാമൂഹിക സ്വയംഭരണവ്യവസ്ഥയാണെന്നും പ്രാദേശിക സ്വയംഭരണത്തോട് പൊരുത്തപ്പെടുന്നതല്ലെന്നും കാണാം.’,അംബേദ്കര്‍ പറഞ്ഞതിങ്ങനെ.

അംബേദ്ക്കര്‍ വിഭാവനം ചെയ്ത ജനാധിപത്യ മൂല്യങ്ങള്‍ക്ക് വിരുദ്ധമായ രാഷ്ട്രീയലക്ഷ്യങ്ങളോടെ ഇന്ത്യയില്‍ അധിനിവേശം നടത്തിയ ഇസ്‌ലാം, ഏകദൈവ വിശ്വാസം സ്ഥാപിക്കാനും വിഗ്രഹാരാധനയില്ലാതാക്കാന്‍ ശ്രമിക്കുകയും ബുദ്ധമതത്തെ ആക്രമിക്കുകയുണ്ടായി. ഇത്തരം ആക്രമണങ്ങളില്‍ ഹിന്ദുമതം അതിജീവിച്ചപ്പോള്‍ അവര്‍ണ്ണരുടെ പ്രാതിനിധ്യമുണ്ടായിരുന്ന ബുദ്ധമതം ഇസ്‌ലാമിന്റെ വാളിനിരയായി തുടച്ചുനീക്കപ്പെടുകയായിരുന്നുവെന്നും അംബേദ്ക്കര്‍ നിരീക്ഷിക്കുന്നുണ്ട്. അതായത്, മുസ്‌ലിങ്ങള്‍ സവര്‍ണര്‍ക്കെതിരെ മാത്രമല്ല അവര്‍ണര്‍ക്കെതിരെയും ഹിംസയും അക്രമവും അഴിച്ചുവിട്ടിട്ടുണ്ടെന്നും കെ.കെ കൊച്ച് പറഞ്ഞു.

ഹിന്ദുത്വത്തെ എതിര്‍ക്കുന്നത് ഇസ്‌ലാമിന്റെ പ്രത്യയശാസ്ത്രത്തെ പകരം വെച്ചു കൊണ്ടായിരിക്കരുത്. മറിച്ച്, ജനാധിപത്യം ഉയര്‍ത്തിപ്പിടിച്ചു കൊണ്ടായിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇപ്രകാരമൊരു നിലപാട് സ്വീകരിക്കുമ്പോള്‍ തന്നെ മുസ്ലീങ്ങളെ ഒരു സമുദായമെന്ന നിലയില്‍ അംഗീകരിച്ച്, അവരുടെ അവകാശങ്ങള്‍ക്കും അധികാരപങ്കാളിത്തത്തിനും വേണ്ടി വാദിക്കാനും കഴിയണമെന്നാണ് അംബേദ്കര്‍ നല്‍കുന്ന പാഠമെന്നും കെ.കെ കൊച്ച് വിശദീകരിക്കുന്നു.

കെ.കെ കൊച്ചിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ രൂപം

മലബാര്‍ കലാപത്തെക്കുറിച്ച് അംബേദ്കര്‍ : 1920 മുതല്‍ 1935ല്‍ ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ ആക്റ്റ് നിലവില്‍ വരുന്നതുവരെ ഇന്ത്യയില്‍ എണ്ണമറ്റ ഹിന്ദു- മുസ്‌ലിം ലഹളകളാണ് നടന്നിട്ടുള്ളത്. അതിനിഷ്ഠൂരവും നിന്ദ്യവുമായ ഈ ലഹളകളിലെ കുറ്റകൃത്യങ്ങളില്‍ ഇരുവിഭാഗവും പങ്കെടുത്തിരുന്നു. ഇത്തരം വസ്തുതകളുടെ രാഷ്ട്രീയത്തെ കണക്കിലെടുക്കാതെ ഹിന്ദു – മുസ്‌ലിം ഐക്യത്തിനു വേണ്ടി വാദിച്ച ഗാന്ധിയോടുള്ള വിമര്‍ശനമെന്ന നിലയിലാണ് മലബാര്‍ കലാപത്തില്‍ പരന്നൊഴുകിയ ഹിംസയേയും അതിക്രമങ്ങളേയും ഡോ.ബി.ആര്‍.അംബേദ്ക്കര്‍ വിലയിരുത്തിയത്.

കലാപത്തിന്റെ പ്രാരംഭം ബ്രിട്ടീഷ് വിരുദ്ധമായിരുന്നുവെന്ന് സ്വീകരിക്കുമ്പോള്‍ തന്നെ, ജാതിവിഭജനങ്ങളെ കണക്കിലെടുക്കാതെ ഹിന്ദുക്കള്‍ ആക്രമിക്കപ്പെട്ടതായി അംബേദ്ക്കര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അക്രമം നടന്നത് സവര്‍ണ്ണര്‍ക്കെതിരെയായിരുന്നുവെന്ന വാദം മുന്നോട്ടു വെക്കുമ്പോള്‍ , കലാപത്തിന്റെ ലക്ഷ്യം അവര്‍ണ്ണരോടുള്ള താല്‍പ്പര്യമായിരുന്നില്ല മറിച്ച്, അദ്ദേഹത്തിന്റെ വാക്കുകളില്‍ ‘ ബ്രിട്ടീഷ് ഗവണ്‍മെന്റിനെ അട്ടിമറിച്ച് ഇസ്‌ലാമിക രാജ്യം സ്ഥാപിക്കുകയായിരുന്നു’.

ആഗസ്റ്റ് 20 ന് തിരൂരങ്ങാടിയില്‍ മാപ്പിളമാരും ബ്രിട്ടീഷ്ഭടന്മാരും തമ്മില്‍ നടന്ന രൂക്ഷമായ സംഘട്ടനത്തെത്തുടര്‍ന്നുണ്ടായ ഭരണ സ്തംഭനത്തിന്റെ ഭാഗമായി ഖിലാഫത്ത് പതാകയുയര്‍ത്തി. ആലി മുസലിയാര്‍ രാജാവായി ഏറനാടും വള്ളുവനാടും ഖിലാഫത്ത് രാജ്യമായി പ്രഖ്യാപിക്കപ്പെട്ടു. ഇതോടെയാണ് ഹിന്ദുക്കള്‍ക്കെതിരെയുള്ള ക്രൂരതകള്‍ അരങ്ങേറിയത്. പാക്കിസ്ഥാന്‍ അഥവാ ഇന്ത്യാവിഭജനം എന്ന കൃതിയുടെ ( വാല്യം 15) 187 88 പുറങ്ങളിലെ വിവരണം തെറ്റിദ്ധരിപ്പിക്കപ്പെട്ട വാര്‍ത്തകളില്‍ നിന്നോ രേഖകളില്‍ നിന്നോ രൂപപ്പെട്ടതല്ല.

കാരണം, മുസ്‌ലിങ്ങളെ ഒരു സമുദായമെന്ന നിലയില്‍ അംഗീകരിച്ച അംബേദ്ക്കര്‍, ഇസ്‌ലാമിന്റെ പ്രത്യയശാസ്ത്രം ഹിംസയില്‍ അധിഷ്ഠിതമായിരുന്നുവെന്ന അടിസ്ഥാനത്തില്‍ , ഇസ്‌ലാമിലെ സാഹോദര്യത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് ഇപ്രകാരമെഴുതി: ‘ ഇസ്‌ലാമിലെ സാഹോദര്യം മനുഷ്യന്റെ സാര്‍വജനീന സാഹോദര്യമാണ്. അതില്‍ ഒരു തരം സൗഹാര്‍ദ്ദമുണ്ട്. എന്നാല്‍ അതിന്റെ പ്രയോജനം ആ സംഘടനക്കുള്ളില്‍ ഒതുങ്ങി നില്‍ക്കുന്നതാണ്. സംഘടനക്ക് പുറത്തുള്ളവരുടെ കാര്യത്തില്‍ പുച്ഛവും വിദ്വേഷവുമല്ലാതെ മറ്റൊന്നുമില്ല. മുസ്‌ലിമിന്റെ കുറ് അയാള്‍ സ്ഥിതി ചെയ്യുന്ന രാജ്യത്തിലുള്ള തന്റെ അധിവാസത്തിലല്ല, മറിച്ച്, താന്‍ ഉള്‍പ്പെട്ട മതവിശ്വാസത്തിലാണ് എന്ന കാരണത്താല്‍ അതൊരു സാമൂഹിക സ്വയംഭരണവ്യവസ്ഥയാണെന്നും പ്രാദേശിക സ്വയംഭരണത്തോട് പൊരുത്തപ്പെടുന്നതല്ലെന്നും കാണാം.( പേജ്.395).

അംബേദ്ക്കര്‍ വിഭാവനം ചെയ്ത ജനാധിപത്യ മൂല്യങ്ങള്‍ക്ക് വിരുദ്ധമായ രാഷ്ട്രീയലക്ഷ്യങ്ങളോടെ ഇന്ത്യയില്‍ അധിനിവേശം നടത്തിയ ഇസ്‌ലാം, ഏകദൈവ വിശ്വാസം സ്ഥാപിക്കാനും വിഗ്രഹാരാധനയില്ലാതാക്കാനും ബുദ്ധമതത്തേയും ആക്രമിക്കുകയുണ്ടായി. ഇത്തരം ആക്രമണങ്ങളില്‍ ഹിന്ദുമതം അതിജീവിച്ചപ്പോള്‍ അവര്‍ണ്ണരുടെ പ്രാതിനിധ്യമുണ്ടായിരുന്ന ബുദ്ധമതം ഇസ്‌ലാമിന്റെ വാളിന്നിരയായി തുടച്ചുനീക്കപ്പെടുകയായിരുന്നുവെന്നും അംബേദ്ക്കര്‍ നിരീക്ഷിക്കുന്നുണ്ട്. അതായത് , മുസ്ലിങ്ങള്‍ സവര്‍ണര്‍ക്കെതിരെ മാത്രമല്ല അവര്‍ണര്‍ക്കെതിരെയും ഹിംസയും അക്രമവും അഴിച്ചുവിട്ടിട്ടുണ്ട്.

ചുരുക്കത്തില്‍ ,ഹിന്ദുത്വത്തെ എതിര്‍ക്കുന്നത് ഇസ്ലാമിന്റെ പ്രത്യയശാസ്ത്രത്തെ പകരം വെച്ചു കൊണ്ടായിരിക്കരുത്. മറിച്ച്, ജനാധിപത്യം ഉയര്‍ത്തിപ്പിടിച്ചു കൊണ്ടായിരിക്കണം. ഇപ്രകാരമൊരു നിലപാട് സ്വീകരിക്കുമ്പോള്‍ തന്നെ മുസ്ലീങ്ങളെ ഒരു സമുദായമെന്ന നിലയില്‍ അംഗീകരിച്ച്, അവരുടെ അവകാശങ്ങള്‍ക്കും അധികാരപങ്കാളിത്തത്തിനും വേണ്ടി വാദിക്കാനും കഴിയണമെന്നാണ് അംബേദ്കര്‍ നല്‍കുന്ന പാഠം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more