| Wednesday, 19th October 2022, 11:32 am

തോറ്റാലും തരൂരിന് ഒരുപാട് ചെയ്യാനുണ്ട്

കെ ജെ ജേക്കബ്

24 കൊല്ലങ്ങള്‍ക്ക് ശേഷം ഇന്ന് കോണ്‍ഗ്രസിന് ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ഒരു അധ്യക്ഷനുണ്ടാകും.

ഫലത്തെക്കുറിച്ച് വലിയ സംശയങ്ങളൊന്നുമില്ല, ചെറുപ്പക്കാരായ കുറച്ച് കോണ്‍ഗ്രസുകാര്‍ ശ്രീ ശശി തരൂരിനൊപ്പമുണ്ടാകാന്‍ സാധ്യതയുണ്ട് എന്ന ഒരു പ്രതീക്ഷയൊഴികെ.

ഈ തെരഞ്ഞെടുപ്പ് ഇതുവരെ കോണ്‍ഗ്രസിനും ശ്രീ തരൂരിനും ഒരു വിന്‍-വിന്‍ സിറ്റുവേഷനാണ്. ഇത് നിലനിര്‍ത്താന്‍ കോണ്‍ഗ്രസിനും ശ്രീ തരൂരിനും ഉത്തരവാദിത്തമുണ്ട്.

‘ഇത് നോക്കി പഠിക്കൂ’ എന്ന് ഉമ്മന്‍ ചാണ്ടി മുതല്‍ എ.കെ. ആന്റണി വരെയുള്ളവര്‍ തെരഞ്ഞെടുപ്പിനെ പറ്റി ആവേശം കൊള്ളാന്‍ ഇടയാക്കിയത് തരൂരാണ്. ‘ഹെര്‍ മജെസ്റ്റീസ് വോയിസ്’ ആകുമായിരുന്ന ഒരു പ്രഹസനത്തെ ഒരു ജനാധിപത്യ പ്രക്രിയയാക്കി അദ്ദേഹം മാറ്റി.

കാല്‍ മണിക്കൂര്‍ കാത്തുനിന്ന് രാഹുല്‍ ഗാന്ധി വോട്ട് ചെയ്തതടക്കം കോണ്‍ഗ്രസിന് കൊള്ളാവുന്ന മീഡിയ സ്പേസ് കിട്ടാനും അത് കാരണമായി. ഒരുമാസം കൊണ്ട് കോണ്‍ഗ്രസിലെ മുന്‍നിര നേതാവായി ശ്രീ തരൂര്‍. എല്ലാ മാധ്യമങ്ങളും അദ്ദേഹത്തെ മുതിര്‍ന്ന നേതാവ് എന്ന് വിശേഷിപ്പിക്കുന്നു. തെരഞ്ഞെടുപ്പിന് നിന്നതുകൊണ്ട് മാത്രം കിട്ടിയ അഡ്വാന്റേജ് ആണത്.


ഇത് നിലനിര്‍ത്തുക എന്നത് രണ്ടുകൂട്ടരുടേയും ഉത്തരവാദിത്തമാണ്.

വര്‍ക്കിങ് പ്രസിഡന്റായോ വൈസ് പ്രസിഡന്റായോ അദ്ദേഹത്തിന് വരാം. വര്‍ക്കിങ് കമ്മിറ്റി അംഗമായി എന്തായാലും വരാം. ലോക്‌സഭയിലെ പാര്‍ട്ടി നേതാവാകാം. മുന്‍നിരയില്‍ എവിടെയെങ്കിലും അദ്ദേഹത്തെ നിര്‍ത്താന്‍ കോണ്‍ഗ്രസിന് ഉത്തരവാദിത്തമുണ്ട്. അതുമൊരു വിന്‍ വിന്‍ സിറ്റുവേഷനാക്കിയെടുക്കാന്‍ രണ്ടുപേര്‍ക്കും സാധിക്കും.

പ്രത്യേകിച്ച് ആര്‍.എസ്.എസ് അതിന്റെ ദംഷ്ട്രകള്‍ അവരുടെ വിശ്വസ്ത വിഭാഗങ്ങളുടെ നേരെത്തന്നെ കാണിച്ചു തുടങ്ങുമ്പോള്‍.

ഭാഷയാണ് അവരുടെ ഏറ്റവും പഴയതും ഇപ്പോള്‍ പുതിയതുമായ ആയുധം. അവരത് കൃത്യതയോടെ പ്രയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു. എം.ബി.ബി.എസിനുള്ള പഠനം ഹിന്ദിയിലാക്കി ഈ രാജ്യത്തെ പിറകോട്ട് കൊണ്ടുപോകാനുള്ള വലിയ ചുവട് മധ്യപ്രദേശില്‍ തുടങ്ങിയിരിക്കുന്നു. ഇനി ഐ.ഐ.ടികളിലും ഐ.ഐ.എമ്മുകളിലും കേന്ദ്ര സര്‍വകലാശാലകളിലും കേന്ദ്രീയ വിദ്യാലങ്ങളില്‍ നിന്നുമൊക്കെ ഇംഗ്ലീഷ് അപ്രത്യക്ഷമാകും. ഹിന്ദിയും പ്രാദേശിക ഭാഷകളുമാകും, ക്രമേണ ഹിന്ദി മാത്രമാകും.

നിന്ന നില്‍പ്പില്‍ കശ്മീരിനെ തടവറയാക്കിയ പാര്‍ട്ടികളാണ്, ഒറ്റ ദിവസം കൊണ്ട് ഭരണഘടനയുടെ മൂലക്കല്ലിളക്കാന്‍ പോന്ന പൗരത്വ ഭേദഗതി ബില്‍ പാസാക്കിയവരാണ്, ഏറ്റവും പഴയ സഖ്യകക്ഷിയായ അകാലിദളിനെ പിണക്കി കാര്‍ഷികമേഖല കോര്‍പറേറ്റുകള്‍ക്ക് തീറെഴുതാന്‍ കൃഷി നിയമങ്ങള്‍ പാസാക്കിയവരാണ്. ഇനിയങ്ങോട്ട് ഹിന്ദി മാത്രം മതി എന്ന് ഒരു സുപ്രഭാതത്തില്‍ പ്രഖ്യാപിക്കാന്‍ പ്രത്യേകിച്ച് തടസമൊന്നും ഉണ്ടാവില്ല.

ഈ ഹിന്ദിവത്കരണം രാജ്യത്തെ മോദിഭക്തരായ മധ്യവര്‍ഗത്തിനേല്‍പ്പിക്കുന്ന ആഘാതം കോണ്‍ഗ്രസ് കാണാതെ പോവരുത്. അവരോട് സംസാരിക്കാന്‍ പറ്റുന്ന ഏറ്റവും നല്ല മുഖമാണ് തരൂര്‍. അവരുടെ കൂടി മാതൃകയാണ് അദ്ദേഹം.ഇന്ന് തരൂരിനെ ഉള്‍ക്കൊള്ളാന്‍ പറ്റിയ, തരൂരിന് ഉള്‍ക്കൊള്ളാന്‍ പറ്റിയ ഒരേയൊരു പാര്‍ട്ടി കോണ്‍ഗ്രസാണ്.

ബി.ജെ.പിയില്‍ അദ്ദേഹം ശ്വാസംമുട്ടി മരിച്ചുപോകും. അവര്‍ കൊണ്ടുനടക്കുന്ന ഇരുട്ടും രാജ്യത്തെ എത്തിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്ന ഇരുട്ടും ദൂരെനിന്ന് കണ്ടാല്‍ത്തന്നെ ഒരു സാധാരണ മനുഷ്യന് പേടിയാകും. ലോകം ഒരുമാതിരി കണ്ടിട്ടുള്ള തരൂരിന് അത് മനസിലാകേണ്ടതാണ്.

ഒറ്റയാള്‍ പാര്‍ട്ടികളായ തൃണമൂല്‍ കോണ്‍ഗ്രസിലും പുതിയ ഭാരത് രാഷ്ട്ര സമിതിയിലും ബിജു ജനതാദളിലും ഒന്നും തരൂരിന് അര്‍ഹിക്കുന്ന ബഹുമാനം കൊടുക്കാനുള്ള സ്‌പേസില്ല. ആപ്പ് കണ്ടിടത്തോളം താപ്പാനകളുടെ പാര്‍ട്ടിയാണ്. അവിടെ പിടിച്ചുനില്‍ക്കാനുള്ള കോപ്പുകള്‍ തരൂരിന്റെ കയ്യില്‍ ഉണ്ടാവണമെന്നില്ല. ജനതാ പരിവാര്‍ അദ്ദേഹത്തിന്റെ ചോയ്‌സ് ആകണമെന്നില്ല. ഇടതുപാര്‍ട്ടികളില്‍ അദ്ദേഹം എന്നും ഒരു ഔട്‌സൈഡര്‍ ആയിരിക്കും.

360 ഡിഗ്രിയിലും മനുഷ്യരെ സ്വീകരിക്കാന്‍ പറ്റുന്ന പാര്‍ട്ടി എന്ന നിലയില്‍ അദ്ദേഹം കോണ്‍ഗ്രസില്‍ തന്നെ ഉറച്ചുനില്‍ക്കും, ഗാന്ധി കുടുംബവുമായി നെഗോഷിയേറ്റ് ചെയ്യും. അവര്‍ അദ്ദേഹത്തെ വേണ്ടവിധത്തില്‍ ഉപയോഗിക്കും എന്നാണ് എന്റെ പ്രതീക്ഷ. 50 കൊല്ലത്തോളം കോണ്‍ഗ്രസുകാരനായിരുന്ന കെ.വി. തോമസ് മാഷിന് സോണിയ ഗാന്ധിയെ കാണാന്‍ കിട്ടാതിരുന്ന അപ്പോയിന്‍മെന്റുകള്‍ തരൂരിന് കിട്ടിയിട്ടുണ്ട്. അവരുടെ പ്രാഥമിക ജനാധിപത്യ ബോധത്തില്‍ എനിക്ക് പ്രതീക്ഷയുണ്ട്.

ഗാന്ധി കുടുംബത്തിന്റെ ചൊല്‍പ്പടിക്കാരനായിരിക്കും പുതിയ പ്രസിഡന്റ് എന്ന പരിഹാസത്തില്‍ കാര്യമില്ല എന്നാണ് എന്റെ തോന്നല്‍. ഗാന്ധി കുടുംബമാണ് കോണ്‍ഗ്രസിലെ ഒരേയൊരു യാഥാര്‍ഥ്യം. അതംഗീകരിക്കാതെയിരുന്നിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. ആ പാര്‍ട്ടിയെ ഒന്നിച്ചുനിര്‍ത്തുന്നതും ആ ഫാക്ടര്‍ തന്നെ. നീണ്ട യാത്രയ്ക്ക് ശേഷം ശ്രീ രാഹുല്‍ ഗാന്ധി എ.ഐ.സി.സി ഓഫീസില്‍ തിരിച്ചെത്തുമ്പോള്‍ നമുക്കത് ബോധ്യമാകും. അത്തരം ലളിത ബോധ്യങ്ങളോട് കലഹിച്ചിട്ട് കാര്യമില്ല.

പ്രസിഡന്റ് തെരഞ്ഞെടുപ്പും ഭാരത് ജോഡോ യാത്രയുമുണ്ടാക്കുന്ന പോസിറ്റീവ് വൈബുകളും മധ്യവര്‍ഗത്തിന്റെ ആശങ്കകള്‍ അഡ്രസ് ചെയ്യാനൊരു ശ്രമവുമുണ്ടെങ്കില്‍ 2024ല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം എന്ന ലക്ഷ്യത്തില്‍നിന്നും ആര്‍.എസ്.എസിനെ തടഞ്ഞുനിര്‍ത്താന്‍ പറ്റിയേക്കും. 2029ല്‍ ഒരു തെരഞ്ഞെടുപ്പുണ്ടാവുക എന്നത് ചെറിയ കാര്യമല്ലല്ലോ.

പുതിയ അധ്യക്ഷനും എല്ലാ കോണ്‍ഗ്രസുകാര്‍ക്കും മുന്‍കൂര്‍ അഭിനന്ദനങ്ങള്‍, ആശംസകള്‍.

Content Highlight: KJ Jacob’s facebook post on Congress presidential election and the political future of Shashi Tharoor

കെ ജെ ജേക്കബ്

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more