|

15 വ്യവസായ പ്രമുഖരുടെ മൂന്നര ലക്ഷം കോടി എഴുതിതള്ളിയ മോജി സര്‍ക്കാരിന് കര്‍ഷകരുടെ വിഷയത്തില്‍ മൗനമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കര്‍ഷകരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിലേക്ക നടത്തിയ മാര്‍ച്ചില്‍ മോദി സര്‍ക്കാരിന്റെ കര്‍ഷക നയങ്ങളെ ശക്തമായ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

കര്‍ഷകര്‍ നിങ്ങളോട് സമ്മാനമല്ല ആവശ്യപ്പെടുന്നത്. അവരുടെ അവകാശങ്ങളാണ് ചോദിക്കുന്നത്.വിവിധ ആശയക്കാരും വിവിധ പാര്‍ട്ടികളും ഇന്നിവിടെ ഒത്തുകൂടിയത് കര്‍ഷകരുടെ സുരക്ഷിതമായ ഭാവിയ്ക്ക് വേണ്ടിയാണ്. ഇത് യുവാക്കളുടേയും കര്‍ഷകരുടേയും ശക്തിയാണ്. ഇതിനോട് കണ്ണടയ്ക്കാന്‍ താങ്കളുടെ പാര്‍ട്ടിയ്ക്ക് കഴിയില്ല കര്‍ഷകരെ അഭിസംബോധന ചെയ്ത് രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ രണ്ട് പ്രശ്‌നങ്ങള്‍ തൊഴിലില്ലായ്മയും കര്‍ഷകപ്രശ്‌നങ്ങളുമാണെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ 15 വ്യവസായപ്രമുഖരുടെ മൂന്നര ലക്ഷം കോടി കടം എഴുതി തള്ളി. ആ ചെലവായതിന്റെ പകുതി മതി കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനെന്ന് റാലിയില്‍ രാഹുല്‍ വിമര്‍ശിച്ചു.

ALSO READ: വിളകള്‍ക്ക് ഇന്‍ഷുറന്‍സ് എന്നത് ബി.ജെ.പിയുടെ ചതി, കര്‍ഷകരെ കൊള്ളയടിച്ച് മോദി സര്‍ക്കാര്‍; കിസാന്‍ മുക്തി മാര്‍ച്ചില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് അരവിന്ദ് കെജ്‌രിവാള്‍

വിള ഇന്‍ഷുറന്‍സ്, വിളകള്‍ക്ക് താങ്ങുവില, വനവകാശ നിയമം നടപ്പിലാക്കുക, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി മാത്രം പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചേര്‍ക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുന്നത്.

അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാംലീല മൈതാനിയില്‍ നിന്ന് പാര്‍മെന്റിലേക്കുള്ള സമരജാഥയില്‍ ആന്ധ്ര പ്രദേശ്, ഗുജറാത്ത്്, മധ്യപ്രദേശ്, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നിവടങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് പങ്കെടുക്കുന്നത്.

Latest Stories